‘ഇന്ത്യാ മുന്നണി ഭരണം പിടിക്കും, രാഹുൽ പ്രധാനമന്ത്രിയാകും; ജൂൺ 9ന് നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിലേക്ക് സ്വഗതം’
Mail This Article
ഓച്ചിറ (കൊല്ലം)∙ കേരള ബിജെപിയുടെ അനൗദ്യോഗിക അധ്യക്ഷനാണ് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനെന്നു തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്‌ഡി. അതുകൊണ്ടാണ് കേന്ദ്ര അന്വേഷണ ഏജൻസികൾ പിണറായിയെ ചോദ്യം ചെയ്യാത്തതും അറസ്റ്റ് ചെയ്യാത്തതും. തെലങ്കാനയെ ചന്ദ്രശേഖർ റാവു കൊള്ളയടിച്ചതിന് തുല്യമായാണ് പിണറായി കേരളത്തെ കൊള്ളയടിക്കുന്നത്.
ബിജെപിക്കും മോദിക്കും വേണ്ടിയാണ് പിണറായി വിജയൻ പ്രവർത്തിക്കുന്നത്. യുഡിഎഫിന് ലഭിക്കേണ്ട വോട്ടുകൾ വിഭജിച്ച് ബിജെപിയെ സഹായിക്കുക എന്നതാണ് പിണറായിയുടെ ലക്ഷ്യം. ഇടതുപക്ഷത്തിനു ചെയ്യുന്ന വോട്ടുകൾ മോദിക്ക് വോട്ട് ചെയ്യുന്നതിന് തുല്യമാണ്. ഈ തിരഞ്ഞെടുപ്പ് മോദി പരിവാറും രാഹുൽ പരിവാറും തമ്മിലുള്ള യുദ്ധമാണ്. കേന്ദ്ര ഏജൻസികളും അംബാനിയും അദാനിയുമെല്ലാം മോദി കുടുംബത്തിലെ ആളുകളാണ്. കേരളത്തിന്റെ മുഖ്യമന്ത്രിയും അതിന്റെ ഭാഗമാണ്.
ഇന്ത്യാ മുന്നണി ഭരണം പിടിക്കുകയും രാഹുൽ ഗാന്ധി പ്രധാനമന്ത്രി ആവുകയും ചെയ്യും. ജൂൺ 9ന് നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിലേക്ക് നിങ്ങളെയെല്ലാം സ്വാഗതം ചെയ്യുന്നവന്നും രേവന്ത് റെഡ്‌ഡി പറഞ്ഞു. ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാർഥി കെസി വേണുഗോപാലിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർഥം മഹിളാ കോൺഗ്രസ് ഓച്ചിറയിൽ സംഘടിപ്പിച്ച മഹിളാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.