ADVERTISEMENT

വോട്ടിങ് മെഷീനില്‍ തിരിമറി നടത്താനോ ഹാക്ക് ചെയ്യാനോ സാധ്യമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയില്‍. വിവിപാറ്റിന്‍റെ രീതിയില്‍ മാറ്റം വരുത്തേണ്ട കാര്യമില്ലെന്നും കമ്മിഷൻ വ്യക്തമാക്കി. ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കാസർകോട് മണ്ഡലത്തിൽ നടത്തിയ മോക് പോളിൽ, ചെയ്യാത്ത വോട്ട് വോട്ടിങ് മെഷീൻ ബിജെപി സ്ഥാനാർഥിയുടെ പേരിൽ രേഖപ്പെടുത്തിയെന്ന പരാതിയിൽ ഇടപെട്ട് സംസാരിക്കുകയായിരുന്നു സുപ്രീം കോടതി. അതേസമയം, അമിതമായ സംശയം നല്ലതല്ലെന്ന് കോടതി നിരീക്ഷിച്ചു. കമ്മിഷന്‍റെ വാദത്തിനിടെയാണ് കോടതിയുടെ പരാമര്‍ശം. എല്ലാ കാര്യങ്ങളും ഹർജിക്കാരോട് വിശദീകരിക്കാനാകുമോ എന്നും കോടതി ചോദിച്ചു. സാങ്കേതിക കാര്യങ്ങള്‍ മനസിലാക്കണമെന്നും ഹര്‍ജിക്കാരോട് കോടതി പറഞ്ഞു. കമ്മിഷൻ നൽകുന്ന വിശദീകരണത്തിൽ വോട്ടർമാർ തൃപ്തരാണെന്നാണു കോടതിയ‌ുടെ നിരീക്ഷണം. അതേസമയം, വോട്ടിങ് മെഷീനിലെ എല്ലാ വോട്ടുകളും വിവിപാറ്റുമായി ഒത്തൂനോക്കണമെന്ന് ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി. കേസ് വിധിപറയാൻ മാറ്റി.

വിവി പാറ്റ് സംവിധാനം തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉദ്യോഗസ്ഥന്‍ കോടതിയില്‍ വിശദീകരിച്ചു. ഇലക്ടല്‍ ബാലറ്റ് തയാറാക്കുന്നത് റിട്ടേണിങ് ഓഫിസര്‍മാരാണ്. ഇവിഎം തയാറായി കഴിഞ്ഞാല്‍ മറ്റ് കംപ്യൂട്ടറുകളുമായി ബന്ധപ്പെടുന്നില്ല. വോട്ടിങ് മെഷീനിന്‍റെ സോഫ്റ്റ്‌വെയര്‍ തയാറാകുന്നത് മെഷീന്‍ നിര്‍മിക്കുമ്പോഴാണ്. ഏതു മണ്ഡലത്തിലേക്കുള്ള മെഷീന്‍ എന്ന് മെഷീന്‍ നിര്‍മിക്കുമ്പോള്‍ അറിയില്ല. രാഷ്ട്രീയ പാര്‍ട്ടികളുടെ സാന്നിധ്യത്തിലാണു ബാലറ്റുകളും ചിഹ്നങ്ങളും മെഷീനില്‍ ലോഡ് ചെയ്യുന്നത്. പോളിങ് ഉദ്യോഗസ്ഥര്‍ക്കു മെഷീനുകള്‍ കൈമാറുന്നതും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ്. തിരഞ്ഞെടുപ്പ് ദിവസം രാവിലെയും മോക്ക് പോള്‍ നടത്താറുണ്ട്. 100 ശതമാനം മെഷീനുകളിലും മോക്ക് പോള്‍ നടത്താറുണ്ട്.

അതേസമയം, തിരഞ്ഞെടപ്പ് സമയത്ത് വോട്ടിങ് മെഷീനെപ്പറ്റി സംശയമുയര്‍ത്തുന്നത് തെറ്റിദ്ധാരണ പരത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയിൽ പറഞ്ഞു. വോട്ടിങ് ശതമാനത്തെ ബാധിക്കുമെന്നും ജനാധിപത്യത്തിന് ക്ഷീണമാണെന്നും സോളിസിറ്റര്‍ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിയെ അറിയിച്ചു.

നേരത്തേ, വാദം കേൾക്കവെ, ബിജെപിക്ക് അധികവോട്ട് ലഭിച്ചുവെന്ന ആരോപണം തെറ്റാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ സുപ്രീംകോടതിയില്‍ പറഞ്ഞിരുന്നു. കലക്ടറും റിട്ടേണിങ് ഓഫിസറും റിപ്പോര്‍ട്ട് സമര്‍പ്പിച്ചുവെന്നും വിശദമായ റിപ്പോര്‍ട്ട് സുപ്രീംകോടതിക്ക് നല്‍കാമെന്നും കമ്മിഷന്‍ വ്യക്തമാക്കി. വോട്ടിങ് മെഷീന്‍റെ പ്രവര്‍ത്തനങ്ങളില്‍ ഒന്നും ഒളിക്കാനില്ലെന്നും കമ്മിഷന്‍റെ അഭിഭാഷകര്‍ കോടതിയില്‍ ബോധിപ്പിച്ചു. ജില്ലാ കലക്ടറും റിട്ടേര്‍ണിങ് ഓഫിസറും റിപ്പോര്‍ട്ട് സമര്‍പ്പിച്ചുവെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. വിശദമായ റിപ്പോര്‍ട്ട് സുപ്രീംകോടതിക്ക് നല്‍കാമെന്നും അവർ മറുപടി നൽകി.
മോക് പോളുമായി ബന്ധപ്പെട്ട് ഉയർന്ന ആക്ഷേപങ്ങൾ പരിശോധിക്കാൻ സുപ്രീം കോടതി തിരഞ്ഞെടുപ്പ് കമ്മിഷനു നിർദ്ദേശം നൽകിയിരുന്നു. മോക് പോളിൽ കുറഞ്ഞത് നാല് വോട്ടിങ് യന്ത്രങ്ങൾ ബിജെപിക്ക് അനുകൂലമ‌ായി വോട്ട് രേഖപ്പെടുത്തിയെന്നാണ് പരാതി.

വിവിപാറ്റുകൾ എണ്ണുന്നതുമായി ബന്ധപ്പെട്ട ഹർജിയിലെ വാദത്തിനിടെയാണ് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ കാസർകോട്ടെ മോക് പോൾ വിഷയം കോടതിയുടെ ശ്രദ്ധയിൽ പെടുത്തിയത്. എന്താണ് സംഭവിച്ചതെന്നു പരിശോധിക്കാൻ തിരഞ്ഞെടുപ്പു കമ്മിഷന്റെ അഭിഭാഷകന് സുപ്രീം കോടതി നിർദ്ദേശം നൽകുകയായിരുന്നു. വോട്ടിങ് മെഷീനുമായി ബന്ധപ്പെട്ട നടപടികളിൽ കൃത്രിമം നടക്കുന്നില്ല എന്ന് ഉറപ്പാക്കാനുള്ള പ്രക്രിയകൾ എന്തൊക്കെയാണെന്നു വിശദീകരിക്കാനും തിരഞ്ഞെടുപ്പ് കമ്മിഷന്റെ അഭിഭാഷകനു സുപ്രീം കോടതി നിർദ്ദേശം നൽകി.

വോട്ടിങ് മെഷീനുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ ആക്ഷേപം ഉന്നയിക്കുന്നതിനിടെയാണ്, കാസർകോട്ട് മോക് പോളിൽ ബിജെപിക്ക് ചെയ്യാത്ത വോട്ട് ലഭിച്ചുവെന്ന ആരോപണം ഉയർന്നത്. ഇതുമായി ബന്ധപ്പെട്ട് എൽഡിഎഫ്, യുഡിഎഫ് സ്ഥാനാർഥികളുടെ ഏജന്റുമാർ പരാതി ഉന്നയിച്ചിരുന്നു. കാസർകോട് ലോക്സഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി എം.വി. ബാലകൃഷ്ണൻ, സിറ്റിങ് എംപിയും യുഡിഎഫ് സ്ഥാനാർഥിയുമായ രാജ്മോഹൻ ഉണ്ണിത്താൻ എന്നിവരുടെ ഏജന്റുമാരാണ് ജില്ലാ കലക്ടർ കെ. ഇൻബാശേഖറിനു പരാതി നൽകിയത്.

മോക് പോളിന്റെ ആദ്യ റൗണ്ടിൽ 190 വോട്ടിങ് മെഷീനുകളും പരിശോധിച്ചു. 20 മെഷീനുകളാണ് ഒരുസമയം പബ്ലിഷ് ചെയ്തത്. ഒരു യന്ത്രത്തിൽ വോട്ട് രേഖപ്പെടുത്താൻ പത്ത് ഓപ്ഷനുണ്ട്. ഓരോ ഓപ്ഷനും ഓരോ തവണ അമർത്തി പരീക്ഷിച്ചപ്പോൾ നാലു മെഷീനുകളിൽ ബിജെപിക്ക് രണ്ടു വോട്ട് ലഭിച്ചതായി വ്യക്തമാക്കി. ബിജെപിയുടെ ചിഹ്നത്തിൽ അമർത്താതിരുന്നപ്പോഴും പാർട്ടിയുടെ കണക്കിൽ ഒരു വോട്ട് രേഖപ്പെടുത്തി. ഇതേത്തുടർന്ന് ഈ മെഷീനുകൾ മാറ്റണമെന്ന് ഏജന്റുമാർ ആവശ്യപ്പെട്ടു.

English Summary:

Supreme Court Steps In Over Kasaragod Voting Machine Irregularities Ahead of Lok Sabha Elections

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com