‘അത് ഡ്രോണല്ല, കുട്ടികളുടെ കളിപ്പാട്ടം’: ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തെ നിസാരവൽക്കരിച്ച് ഇറാൻ
Mail This Article
ടെഹ്‌റാൻ∙ ഇറാനു നേരെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തെ നിസാരവൽക്കരിച്ച് ഇറാനിയൻ വിദേശകാര്യമന്ത്രി ഹുസൈൻ അമിറ ബ്ദുല്ലാഹിയൻ. ആക്രമണവുമായി ഇസ്രയേലിന് എന്തെങ്കിലും ബന്ധമുണ്ടോയെന്ന കാര്യം വ്യക്തമല്ലെന്നും അന്വേഷണം നടന്നുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
വെള്ളിയാഴ്ച പുലർച്ചെയാണ് ഇറാനു നേരെ ആക്രമണമുണ്ടായത്. ഇറാനിൽ പ്രവേശിച്ച മൂന്നു ഡ്രോണുകൾ വെടിവച്ചിട്ടിരുന്നു. എന്നാൽ അത് ഡ്രോണല്ലെന്നും കളിപ്പാട്ടമാണെന്നും പറഞ്ഞ് വിദേശകാര്യമന്ത്രി സംഭവത്തെ ലഘൂകരിച്ചു
‘‘അത് ഡ്രോണുകളല്ല, കുട്ടികൾ കളിക്കാൻ ഉപയോഗിക്കുന്ന കളിപ്പാട്ടം പോലെയാണത്. ഇതും ഇസ്രയേലും തമ്മിൽ എന്തെങ്കിലും ബന്ധമുള്ളതായി തെളിഞ്ഞിട്ടില്ല.’’ – അദ്ദേഹം പറഞ്ഞു.
വെള്ളിയാഴ്ച പുലർച്ചെ ഇറാൻ നഗരമായ ഇസ്ഫഹാനിൽ ചെറിയ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇസ്ഫഹാനിലെ എയർഫോഴ്സ് ബേസിലാണ് ആക്രമണം ഉണ്ടായത്. എന്നാൽ ആക്രമണത്തിൽ ഇറാന് കാര്യമായ കോട്ടങ്ങളൊന്നും സംഭവിച്ചിട്ടില്ല. സംഭവത്തിൽ ഇസ്രയേൽ പ്രതികരിച്ചിട്ടില്ല.