ADVERTISEMENT

തിരുവനന്തപുരം∙ ‘‘ഏറെ നാളായി നിങ്ങൾ കാണാൻ ആഗ്രഹിക്കുന്ന, ഉരുക്കു വനിത ഇന്ദിര ഗാന്ധിയുടെ ചെറുമകൾ, മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ മകൾ പ്രിയങ്ക ഗാന്ധി ഇതാ കടന്നുവരുന്നു..’’– തീരദേശ മേഖലയിലൂടെ കോൺഗ്രസിന്റെ അനൗൺസ്മെന്റ് വാഹനം കടന്നു പോകുന്നു. പിന്നാലെ, ഇരുവശങ്ങളിലേക്കും കൈവീശി തുറന്ന വാഹനത്തിൽ പ്രിയങ്ക ഗാന്ധി. പ്രിയങ്ക സഞ്ചരിക്കുന്ന വാഹനത്തിനു പിന്നിലായി വലിയ വാഹന നിര. ഇരുവശത്തും പ്രിയങ്കയെ കാണാൻ സ്ത്രീകളും കുട്ടികളും അടങ്ങിയ വലിയ ജനക്കൂട്ടം.

തിരുവനന്തപുരം മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി ശശി തരൂരിനുവേണ്ടിയാണ് വലിയതുറ ജംക്‌ഷനിൽനിന്ന് പൂന്തുറവരെ പ്രിയങ്ക ഗാന്ധി റോഡ് ഷോയിൽ പങ്കെടുത്തത്. പത്തനംതിട്ടയിൽ ആന്റോ ആന്റണിക്കായി വോട്ട് അഭ്യർഥിച്ചതിന് ശേഷമാണ് പ്രിയങ്ക തിരുവനന്തപുരത്തെത്തിയത്. പ്രിയങ്കയുടെ സന്ദർശനം തീരദേശമേഖലയെ ആവേശത്തിലാക്കി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് പ്രിയങ്കയെ കാണാനും റോഡ് ഷോയുടെ ഭാഗമാകാനും പ്രവർത്തകരെത്തി. വലിയതുറയിൽനിന്ന് ബീമാപ്പള്ളിക്കു മുന്നിലൂടെ പൂന്തുറയിലേക്ക് പോകുന്ന റോഡിന് ഇരുവശത്തും പ്രിയങ്കയെ കാണാൻ ജനം തടിച്ചുകൂടി. പ്രിയങ്കയ്ക്കും സ്ഥാനാർഥി ശശി തരൂരിനുമൊപ്പം വാഹനത്തിൽ രമേശ് ചെന്നിത്തലയും മുൻമന്ത്രി വി.എസ്.ശിവകുമാറും കോവളം എംഎൽഎ എം.വിൻസെന്റും ഡിസിസി പ്രസിഡന്റ് പാലോട് രവിയും ഉണ്ടായിരുന്നു. 

തിരുവനന്തപുരം മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി ശശി തരൂരിനുവേണ്ടി പ്രിയങ്ക ഗാന്ധി നടത്തിയ റോഡ് ഷോ (Photo: Indian National Congress/Facebook)
തിരുവനന്തപുരം മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി ശശി തരൂരിനുവേണ്ടി പ്രിയങ്ക ഗാന്ധി നടത്തിയ റോഡ് ഷോ (Photo: Facebook)

വലിയതുറയിൽനിന്ന് വാഹനം മുന്നോട്ടുപോയപ്പോൾ ഇടതുവശത്ത് സ്ത്രീകളും കുട്ടികളും അടങ്ങുന്ന നിര. ചിലർ വാഹനത്തിന് അരികിലേക്കുവന്നു കുട്ടികളെ എടുത്തുയർത്തി പ്രിയങ്കയ്ക്ക് ഷാളുകൾ നൽകി. ചില കുട്ടികൾ രാജീവ് ഗാന്ധിയുടെ ചിത്രമാണ് പ്രിയങ്കയ്ക്ക് സമ്മാനിച്ചത്. ഇടയ്ക്ക് പ്രധാന കേന്ദ്രങ്ങളിൽ വാഹനം നിർത്തി ചെറിയ പ്രസംഗം. കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ അഴിമതിയും ജനവിരുദ്ധനയങ്ങളുമാണ് പ്രസംഗത്തിലെ വിഷയം. മുഖ്യമന്ത്രി പിണറായി വിജയനെയും പ്രിയങ്ക രൂക്ഷമായി ആക്രമിച്ചു.

‘‘കേരളത്തിലെ മുഖ്യമന്ത്രി രാഷ്ട്രീയമായി ആക്രമിക്കുന്നത് കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും മാത്രമാണ്. അദ്ദേഹം ബിജെപിയെ വിമർശിക്കുന്നത് കേട്ടിട്ടുണ്ടോ? സ്വർണക്കടത്തു കേസും ലൈഫ് മിഷൻ കേസും ജനങ്ങൾക്ക് ഓർമയില്ലേ? കേന്ദ്ര നടപടികളുണ്ടായോ’’. കേന്ദ്ര–സംസ്ഥാന സർക്കാരുകൾ തമ്മിൽ അവിശുദ്ധബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രിയങ്ക പറയുന്നു. വാഹനം മുന്നോട്ടുനീങ്ങുമ്പോൾ ജനക്കൂട്ടവും വർധിച്ചു. രാജ്യം വലിയ പ്രശ്നങ്ങൾ നേരിടുകയാണെന്നും 5 വർഷം കൂടി ബിജെപി സർക്കാർ ഭരിച്ചാൽ അവർ വെറുപ്പിന്റെ രാഷ്ട്രീയം രാജ്യം മുഴുവൻ പടർത്തുമെന്നും പൂന്തുറയിൽ നടന്ന സമാപന സമ്മേളനത്തിൽ പ്രിയങ്ക ഗാന്ധി പറഞ്ഞു.

‘‘തൊഴിലില്ലായ്മയും വിലക്കയറ്റവും പരിഹരിക്കുന്നതിനു പകരം ബിജെപി സർക്കാർ രാജ്യം മുഴുവൻ വെറുപ്പിന്റെ രാഷ്ട്രീയം പടർത്തി ജനങ്ങളെ ഭിന്നിപ്പിക്കുകയാണ്. ജനങ്ങളുടെ പ്രശ്നം പരിഹരിക്കുന്നതിലാണ് കോൺഗ്രസ് ശ്രദ്ധിക്കുന്നത്. ജനങ്ങളുടെ പ്രശ്നങ്ങളിലൂന്നിയാണ് കോൺഗ്രസ് പ്രകടനപത്രിക. 10 വർഷം ജനങ്ങൾ ഏറെ ബുദ്ധിമുട്ടിയെന്ന് കോൺഗ്രസ് മനസിലാക്കുന്നു. ജനങ്ങളുടെ പ്രശ്നം പരിഹരിക്കുന്നതിൽനിന്ന് ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ശ്രദ്ധ മാറുകയാണ്. ഈ സ്ഥിതി മാറാൻ കോൺഗ്രസ് അധികാരത്തിൽ വരണം’’–പ്രിയങ്ക പറഞ്ഞു.

English Summary:

Priyanka Gandhi road show for Dr Shashi Tharoor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com