ADVERTISEMENT

കൊച്ചി∙ രാജ്യത്ത് ഏറ്റവും കൂടുതൽ നുണ പ്രചരിപ്പിക്കുന്നയാളാണു പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് എഐസിസി സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ‘‘തിരഞ്ഞെടുപ്പുകൾ വരും, വിജയികളും പരാജിതരുമുണ്ടാകും. പക്ഷേ, ജനങ്ങൾക്കു തുടർന്നും ഒരുമയോടെ ജീവിക്കണം. പ്രധാനമന്ത്രിയുടെ രാജസ്ഥാനിലെ പ്രസംഗം പ്രതിഫലിപ്പിക്കുന്നതു ഹിന്ദുക്കളോടുള്ള എന്തുതരം സ്നേഹമാണെന്നു മനസ്സിലാകുന്നില്ല. വിശ്വാസത്തിന്റെ ഏറ്റവും വലിയ ഘടകം ദൈവഭയമാണ്. ദൈവത്തെ ഭയക്കുന്നവർ ഇത്തരം പരാമർശങ്ങൾ നടത്തില്ല’’ – അദ്ദേഹം പറഞ്ഞു. 

‘‘കോൺഗ്രസ് പ്രകടനപത്രികയെക്കുറിച്ച് അവാസ്തവമായ കാര്യങ്ങളാണു മോദി പ്രചരിപ്പിക്കുന്നത്. പത്രികയിൽ ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞു വർഗീയ ധ്രുവീകരണം നടത്താനാണു മോദിയുടെ ശ്രമം. കോൺഗ്രസ് പ്രകടന പത്രിക കൈമാറാൻ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്കു സമയം തേടിയിട്ടുണ്ട്. പ്രധാനമന്ത്രി കോൺഗ്രസിന്റെ പ്രകടന പത്രിക വായിച്ചു പഠിക്കട്ടെ. മോദിയുടെ വിദ്വേഷ പ്രചാരണത്തിൽ പ്രതിഷേധിച്ചു കോൺഗ്രസ് നേതാക്കളും സ്‌ഥാനാർഥികളും പത്രിക മോദിക്ക് അയച്ചുകൊടുക്കും. 

ആദ്യ ഘട്ടം വോട്ടെടുപ്പു കഴിഞ്ഞതോടെ കാറ്റ് എങ്ങോട്ടാണു വീശുന്നതെന്നു മോദിക്കു മനസ്സിലായി. വിഭാഗീയത സൃഷ്ടിക്കുന്ന ഇത്തരം പ്രസംഗങ്ങൾ നടത്തുന്നത് അതു മൂലമാണ്. തിരഞ്ഞെടുപ്പു ചട്ടലംഘനവും പരസ്യമായ കലാപാഹ്വാനവുമാണ്. അതിനെതിരെ തിരഞ്ഞെടുപ്പു കമ്മിഷനു പരാതി നൽകും. ഒരു ലക്ഷം പേർ ഒപ്പിട്ട നിവേദനവും കൈമാറും’’ – അദ്ദേഹം പറഞ്ഞു. പിണറായിയുടെ കയ്യിൽനിന്നു രാഹുലിനു സ്വഭാവ സർട്ടിഫിക്കറ്റ് വേണ്ടെന്നും മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ പ്രധാനമന്ത്രി ഉന്നയിച്ച ആരോപണങ്ങൾക്ക് ഒരു വരി പോലും മറുപടി പറയാത്ത പിണറായിയാണു രാഹുൽ ഗാന്ധിയെ അധിക്ഷേപിക്കുന്നതെന്നും വേണുഗോപാൽ പറഞ്ഞു.

English Summary:

AICC's Venugopal Slams Modi for Spreading Lies and Polarizing Communities

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com