ADVERTISEMENT

ബത്തേരി ∙ കോൺഗ്രസ് അധികാരത്തിൽ വന്നാൽ പൗരത്വ നിയമം റദ്ദാക്കുമെന്ന് പാർട്ടി പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ. പ്രകടന പത്രികയിൽ പറഞ്ഞ മുഴുവൻ കാര്യങ്ങളും നടപ്പാക്കുമെന്നും അദ്ദേഹം  പൊതുസമ്മേളനത്തിൽ വ്യക്തമാക്കി .

‘‘ബിജെപി ഇലക്ടറൽ ബോണ്ട് വഴി കോടാനുകോടികൾ നിയമവിരുദ്ധമായി നേടി. എന്നാൽ കോൺഗ്രസിന്റെ അക്കൗണ്ട് മരവിപ്പിച്ചു. അഴിമതിക്കാരെ വെളിപ്പിക്കുന്ന വാഷിങ് മെഷിനായി നരേന്ദ്ര മോദിയും അമിത് ഷായും പ്രവർത്തിക്കുന്നു. പ്രതിപക്ഷത്തുള്ള 20 നേതാക്കളുടെ പണം പിടിച്ചെടുത്തു. നിരവധി തവണ ചോദ്യം ചെയ്തു. നിരവധി പേരെ സിബിഐയും ഇഡിയും അറസ്റ്റ് ചെയ്തു.

അവർ ബിജെപിയിൽ ചേർന്നതോടെ അവരെയൊക്കെ മോദി വെളുപ്പിച്ചെടുത്തു. രാഹുൽ ഗാന്ധിയെ ഭയന്നിട്ടാണ്, കഴിഞ്ഞ 35 വർഷമായി അധികാരത്തിലില്ലാത്ത നെഹ്‌റു കുടുംബത്തെ മോദി നിരന്തരം ആക്രമിക്കുന്നത്. ജനാധിപത്യത്തിനു വേണ്ടി നിലകൊള്ളുന്നവരെ മോദി ഭയക്കുന്നു. മോദി സ്വയം പറയുന്നത് സിംഹമാണ്, ധീരനാണ് എന്നൊക്കെയാണ്. എന്നാൽ അദ്ദേഹം ഒരു ഭീരുവാണ്.

ചരിത്രത്തിൽ ഉണ്ടായിട്ടില്ലാത്ത തരത്തിൽ തൊഴിലില്ലായ്മയിലൂടെയാണു രാജ്യം കടന്നുപോകുന്നത്. വർഷം 2 കോടി തൊഴിലവസരം നൽകുമെന്നു പറഞ്ഞിട്ട് ആർക്കെങ്കിലും ജോലി ലഭിച്ചോ?. വിദേശത്തുള്ളവരുടെ കള്ളപ്പണം പിടിച്ചെടുത്ത് എല്ലാവർക്കും 15 ലക്ഷം നൽകുമെന്ന് പറഞ്ഞു. ആർക്കെങ്കിലും 15 ലക്ഷം ലഭിച്ചോ? കർഷകരുടെ  വരുമാനം ഇരട്ടിയാക്കുമെന്ന് പറഞ്ഞിട്ട് ഏതെങ്കിലും കർഷകന്റെ വരുമാനം ഇരട്ടിയായോ? പ്രധാനമന്ത്രി കള്ളം പറയാൻ പാടുണ്ടോ?

മോദി പറയുന്നത് കള്ളമാണ്. അതുകൊണ്ട് മോദി നുണയനാണ്. മോദി പറയുന്നത് കോൺഗ്രസിന്റെ പ്രകടനപത്രിക മുസ്‍ലിംകൾക്കുള്ളതാണെന്നാണ്. സമയം അനുവദിച്ചാൽ മോദിക്ക് പ്രകടനപത്രിക ഞാൻ വിശദീകരിക്കാം. രാജ്യത്തെ എല്ലാവർക്കും വേണ്ടിയുള്ള ‌പ്രകടനപത്രികയാണ് കോൺഗ്രസിന്റേത്. ഹിന്ദു, മുസ്‌ലിം എന്ന് ജനങ്ങളെ എപ്പോഴും വിഭജിക്കുന്നത് മോദിയാണ്. തൊഴിലുറപ്പ് പദ്ധതിയെപ്പോലും തള്ളിപ്പറഞ്ഞ ആളാണ് മോദി. തൊഴിൽ അവകാശമാക്കിയ സർക്കാരാണ് യുപിഎയുടേത്.

വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഉൾപ്പെടെ എല്ലാ സ്വതന്ത്ര സ്ഥാപനങ്ങളെയും മോദി തകർക്കുകയാണ്. എന്നിട്ട് വീണ്ടും പറയുന്നു നല്ല ദിനങ്ങൾ വരുമെന്ന്. മോദി ലോകം മുഴുവൻ കറങ്ങി നടന്നു. എന്നാൽ മണിപ്പുരിൽ പോകാൻ മറന്നു. അവിടെ പോയതും ജനങ്ങളെ ആശ്വസിപ്പിച്ചതും രാഹുലാണ്. എല്ലാവർക്കും ദൈവത്തിൽ വിശ്വാസമുണ്ട്. പലരും പല ദൈവങ്ങളിലാണ് വിശ്വസിക്കുന്നത്. പ്രാണപ്രതിഷ്ഠയിൽ ഉൾപ്പെടെ പ്രധാനമന്ത്രി പങ്കെടുത്തു. എന്നാൽ ‘താഴ്ന്ന ജാതിക്കാരെ’ യൂണിവേഴ്സ്റ്റി ക്യാംപസിൽ പോലും പ്രവേശിപ്പിക്കാത്ത രാജ്യമാണിത്.

വാരാണസി ഹിന്ദു യൂണിവേഴ്സ്റ്റിയിൽ താഴ്ന്ന ജാതിക്കാരൻ അനാച്ഛാദനം ചെയ്ത പ്രതിമ ആർഎസ്എസുകാർ ഗംഗാജലം ഉപയോഗിച്ച് ശുചീകരിച്ചു. ഇതാണ് ആർഎസ്എസിന്റെ മാനസികാവസ്ഥ. ഇതേ രീതിയാണു മറ്റുള്ളവരുടെ മേൽ ആർഎസ്എസും മോദിയും നടപ്പാക്കുന്നത്. മനസ്സ് ശുദ്ധിയാക്കാതെ ജനം കൂടെ വരില്ല. തിരഞ്ഞെടുപ്പിനെക്കുറിച്ച് മാത്രമാണ് മോദി ചിന്തിക്കുന്നത്. സാധാരണക്കാരെക്കുറിച്ച് ചിന്തിക്കുന്നില്ല. കോൺഗ്രസ് എന്താണ് ചെയ്തതെന്നാണ് മോദി ചോദിക്കുന്നത്. 50 വർഷം രാജ്യം ഭരിച്ച കോൺഗ്രസ് ജനാധിപത്യത്തെ സംരക്ഷിച്ചതു കൊണ്ടാണ് മോദിക്ക് ഇന്ന് പ്രധാനമന്ത്രിയാകാൻ സാധിച്ചത്. കോൺഗ്രസ് രാജ്യത്തിന്റെ അഖണ്ഡതയും ഐക്യവും കാത്തു.’’–  ഖർഗെ വിശദീകരിച്ചു.

പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് ഖർഗെ, മുഖ്യമന്ത്രിയെക്കുറിച്ച് ഒരു വാക്ക് പോലുമില്ല

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ചപ്പോളും പൗരത്വ നിയമത്തെക്കുറിച്ചോ സംസ്ഥാന സർക്കാരിനെക്കുറിച്ചോ പറയാതെ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. എന്നാൽ പ്രസംഗം അവസാനിപ്പിച്ച് പോകാൻ തുടങ്ങവെ കെപിസിസി ആക്ടിങ് പ്രസിഡന്റ് എം.എം.ഹസൻ ഖർഗെയുടെ അടുത്തെത്തി സ്വകാര്യം പറഞ്ഞതിനുശേഷം, കോൺഗ്രസ് അധികാരത്തിൽ എത്തിയാൽ പൗരത്വ നിയമം റദ്ദാക്കുമെന്ന് ഖർഗെ പ്രഖ്യാപിച്ചു. 

പ്രസംഗം ഉപസംഹരിച്ച് പോകാൻ തുനിഞ്ഞ ഖർഗെയുടെ അടുത്തെത്തി ഹസൻ സംസാരിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് ഖർഗെ പൗരത്വ നിയമത്തെക്കുറിച്ച് പറഞ്ഞത്. ‘‘എല്ലാ അധികാരങ്ങളും തങ്ങളുടെ കയ്യിൽ ആണെന്ന ധാരണയാണ് ബിജെപിക്ക്. എന്നാൽ കോൺഗ്രസിന്റെ ഉൾ‍പ്പെടെ ഇന്ത്യ മുന്നണിയുടെ എല്ലാ സ്ഥാനാർഥികളും തിരഞ്ഞെടുക്കപ്പെടും. നമ്മൾ അധികാരത്തിൽ വന്ന് പൗരത്വ നിയമം റദ്ദാക്കും’’- ഇത്രയും പറഞ്ഞ് ഖർഗെ വേദി വിട്ടിറങ്ങുകയായിരുന്നു.

മോദിക്കെതിരെയും ബിജെപിക്കെതിരെയും ആഞ്ഞടിച്ചപ്പോളും സംസ്ഥാന സർക്കാരിനെക്കുറിച്ചോ മുഖ്യമന്ത്രിയെക്കുറിച്ചോ ഒരു വാക്കും പോലും ഖർഗെ പറഞ്ഞില്ല. പിണറായി വിജയനും രാഹുൽ ഗാന്ധിയും പരസ്പരം ഏറ്റുമുട്ടുമ്പോളാണ് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ഈ വിവാദങ്ങളിൽ നിശബ്ദത പാലിച്ചത്. അതേ സമയം, ഖർഗെയ്ക്ക് ശേഷം പ്രസംഗിച്ച കെ.എം.ഷാജി സിപിഎമ്മിനെയും പിണറായി വിജയനെയും അതിരൂക്ഷമായ ഭാഷയിലാണ് ആക്രമിച്ചത്. 

English Summary:

Mallikarjun Kharge says Narendra Modi is a coward

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com