‘ബിജെപിക്കെതിരെ ശക്തമായ അടിയൊഴുക്ക്; ഇത് തിരിച്ചറിഞ്ഞാണ് മോദി വർഗീയ പ്രസംഗത്തിലേക്ക് തിരിഞ്ഞത്’
Mail This Article
തിരുവനന്തപുരം ∙ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാജ്യത്ത് ബിജെപിക്കെതിരെ അതിശക്തമായ അടിയൊഴുക്കുണ്ടെന്നും അത് ഇന്ത്യാ മുന്നണിക്ക് അനുകൂലമായി മാറിയിട്ടുണ്ടെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. ഒന്നാംഘട്ട തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ തന്നെ ഈ അടിയൊഴുക്ക് തിരിച്ചറിഞ്ഞാണ്, പ്രധാനമന്ത്രി നരേന്ദ്ര മോദി വര്‍ഗീയ – വിദ്വേഷ പ്രസംഗങ്ങളിലേക്കു തിരിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി മാധ്യമ സമിതി ഇന്ദിരാഭവനില്‍ സംഘടിപ്പിച്ച മുഖാമുഖം പരമ്പരയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മക്കളുടെ എണ്ണവും മംഗല്യസൂത്രവുമൊക്കെ പറഞ്ഞാണു മോദി ഇപ്പോള്‍ വോട്ടുപിടിക്കാന്‍ ഇറങ്ങിയിരിക്കുന്നത്. ഇതൊക്കെ ആരെ ലക്ഷ്യമിട്ടാണെന്ന് എല്ലാവര്‍ക്കും അറിയാം. മുസ്‌ലിം വിരുദ്ധ പ്രചാരണം വോട്ടാക്കി മാറ്റാനാണു മോദിയുടെ ശ്രമം. രാജ്യത്തെ ജനങ്ങളെ മതത്തിന്റെ പേരില്‍ വേര്‍തിരിച്ചു കാണാന്‍ പാടില്ല. മുസ്‌ലിംകള്‍ക്കെതിരായ പരാമര്‍ശം തെറ്റായ രാഷ്ട്രീയമാണ്. ഗ്യാരന്റികള്‍ നല്‍കുക എന്നതു മാത്രമാണു മോദിയുടെ ഗ്യാരന്റി. വര്‍ഷം തോറും രണ്ടുലക്ഷം തൊഴിലവസരങ്ങള്‍, അക്കൗണ്ടില്‍ 15 ലക്ഷം രൂപ, കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കും എന്നെല്ലാമാണു മുൻപ് മോദി പറഞ്ഞിരുന്നത്. ഇതെല്ലാം എന്തായി? മോദി ഒരു പെരുംനുണയനാണ്. അദ്ദേഹം നിരന്തരമായി കള്ളം പറഞ്ഞുകൊണ്ടിരിക്കുകയാണ്. വിലകുറഞ്ഞ രാഷ്ട്രീയക്കാരനെപ്പോലെയാണു മോദി പെരുമാറുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പതിവിനു വിപരീതമായി തിരഞ്ഞെടുപ്പ് കമ്മിഷനെ നിയമിക്കുന്നതും തിരഞ്ഞെടുപ്പ് നടത്തുന്നതുമെല്ലാം മോദിയാണ്. അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പ് സംബന്ധിച്ച പരാതികളില്‍ പരിഹാരമില്ല. മോദിയുടെ തിരഞ്ഞെടുപ്പ് ചട്ടലംഘനങ്ങള്‍ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിശബ്ദമാണ്. കേരളത്തില്‍ യുഡിഎഫ് ഇരുപതില്‍ 20 സീറ്റും ജയിക്കും. യുഡിഎഫിന്റെ സ്ഥാനാര്‍ഥികളെല്ലാം മികച്ചവരും പോരാളികളുമാണെന്നും ഖർഗെ പറഞ്ഞു.