ലോക്സഭാ തിരഞ്ഞെടുപ്പ്; തിരുവനന്തപുരം അടക്കം 6 ജില്ലകളിൽ നിരോധനാജ്ഞ
Mail This Article
തിരുവനന്തപുരം∙ ലോക്സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, തൃശൂർ, കോഴിക്കോട്, കാസർകോട് ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ കലക്ടർമാർ. ബുധനാഴ്ച വൈകിട്ട് ആറു മണി മുതലാണ് നിരോധനാജ്ഞ. ശനിയാഴ്ച വരെ പൊതുയോഗങ്ങൾ പാടില്ലെന്നാണ് കലക്ടർമാരുടെ നിർദ്ദേശം. നിശബ്ദ പ്രചരണം നടത്താമെങ്കിലും അഞ്ചിലധികം ആളുകൾ കൂടാൻ പാടില്ലെന്നും ഉത്തരവുകളിൽ പറയുന്നു.
സ്ഥാനാർഥികൾക്ക് തിരഞ്ഞെടുപ്പു പ്രചാരണത്തിനായി വരണാധികാരി അനുമതി നൽകിയിട്ടുള്ള വാഹനങ്ങൾ വോട്ടെടുപ്പ് ദിനത്തിൽ ഓടാൻ പാടില്ല. പണം, മദ്യം, സമ്മാനങ്ങൾ എന്നിവയുടെ വിതരണം തടയാനും ക്രമസമാധാനപ്രശ്‌നങ്ങളും ബഹളങ്ങളും ഒഴിവാക്കാനും വേണ്ടിയാണിത്. ഇത്തരം അനധികൃത ഇടപാടുകൾ തടയുന്നതിനായി എല്ലാ സ്വകാര്യവാഹനങ്ങളും നിയമാനുസൃതമായി പരിശോധിക്കും.
തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി മണ്ഡലത്തിനു പുറത്തു നിന്നെത്തിയവർ ഇന്നു വൈകിട്ട് ആറിനുള്ളിൽ മണ്ഡലം വിട്ടു പോകണമെന്ന് കാസർകോട് ജില്ലാ കലക്ടർ നിർദ്ദേശിച്ചു. ഇതര സംസ്ഥാനങ്ങളിൽ നിന്നടക്കം തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി 3,280 പൊലീസുകാരെ മണ്ഡലത്തിൽ നിയോഗിച്ചിട്ടുണ്ട്.