ADVERTISEMENT

കൊച്ചി ∙ മലയാളത്തിലെ ഏറ്റവും വലിയ ജനകീയ സിനിമാ പുരസ്കാരം ‘അലൻ സ്കോട്ട് വനിത’ ഫിലിം അവാർ‍ഡ് വെള്ളിനക്ഷത്രങ്ങൾ മിന്നിത്തിളങ്ങിയ രാവിൽ സമ്മാനിച്ചു. സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം, മലയാളത്തിന്റെ സിനിമാ കാഴ്ചകളെ വ്യത്യസ്ത വഴികളിൽ നയിച്ച സംവിധായകൻ ജോഷിക്ക് മമ്മൂട്ടിയും മോഹൻലാലും ചേർന്നു സമ്മാനിച്ചു. കഴിഞ്ഞ വർഷത്തെ മലയാള സിനിമകളിൽ പ്രേക്ഷകർ വോട്ടെടുപ്പിലൂടെ നിർണയിച്ച മികച്ച ചിത്രമായി ലിജോ ജോസ് പെല്ലിശേരി ഒരുക്കിയ നൻപകൽ നേരത്ത് മയക്കം തിര‍ഞ്ഞെടുക്കപ്പെട്ടു. 

നൻപകൽ നേരത്ത് മയക്കം, കാതൽ എന്നീ ചിത്രങ്ങളിലൂടെ മലയാളസിനിമയ്ക്കു പുതുകാഴ്ച സമ്മാനിച്ച മമ്മൂട്ടി, മികച്ച നടനുള്ള പുരസ്കാരം മോഹൻലാലിൽനിന്ന് ഏറ്റുവാങ്ങി. കാതലിലെ ഓമന, ജ്യോതികയെ മികച്ച നടിയാക്കി. ‘കാതൽ’ ഒരുക്കിയ ജിയോ ബേബിയാണു മികച്ച സംവിധായകൻ. ജനപ്രിയ സിനിമയ്ക്കുള്ള പുരസ്കാരം ജൂഡ് ആന്തണി ജോസഫിന്റെ ‘2018’നാണ്. താരസംഘടനയായ അമ്മയുടെ സഹകരണത്തോടെയായിരുന്നു പരിപാടി.

FilmAwards
പൃഥിരാജ്, മഞ്ജു പിള്ള, ബിജു മേനോൻ, ശോഭന, രതീഷ് ബാലകൃഷ്ണ പൊതുവാൾ, ഷെയ്‍ൻ നിഗം, ജ്യോതിക, ലിജോ ജോസ് പെല്ലിശേരി, ദർശന രാജേന്ദ്രൻ, ജഗദീഷ്, സിദ്ദീഖ്

2020, 21, 22 വർഷങ്ങളിൽ മലയാളത്തിലെ മികച്ച സിനിമ, നടൻ, നടി എന്നിവർക്കുള്ള പുരസ്കാരങ്ങളും ചടങ്ങിൽ സമ്മാനിച്ചു. 2022 ലെ പുരസ്കാരങ്ങൾ: മികച്ച ചിത്രം: ന്നാ താൻ കേസ് കൊട് (സംവിധാനം: രതീഷ് ബാലകൃഷ്ണൻ പൊതുവാൾ), നടൻ: കുഞ്ചാക്കോ ബോബൻ (ന്നാ താൻ കേസ് കൊട്), നടി: ദർശന രാജേന്ദ്രൻ (ജയ ജയ ജയ ജയ ഹേ).

2021 ലെ പുരസ്കാരങ്ങൾ: മികച്ച ചിത്രം: നായാട്ട് (സംവിധാനം: മാർട്ടിൻ പ്രക്കാട്ട്), നടൻ: ജയസൂര്യ (വെള്ളം), നടി: നിമിഷ സജയൻ (നായാട്ട്, ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ).

2020 ലെ പുരസ്കാരങ്ങൾ: മികച്ച ചിത്രം: അയ്യപ്പനും കോശിയും (സംവിധാനം: സച്ചി), നടന്മാർ: പൃഥ്വിരാജ്, ബിജു മേനോൻ (അയ്യപ്പനും കോശിയും), നടി: ശോഭന (വരനെ ആവശ്യമുണ്ട്).

FilmAwards2
ടൊവിനോ തോമസ്, അഖിൽ പി.ധർമജൻ, ജിയോ ബേബി,കുഞ്ചാക്കോ ബോബൻ, മഹിമ നമ്പ്യാർ, ജയസൂര്യ, സാം.സി.എസ്, ജോഷി, നിമിഷ സജയൻ, മാർട്ടിൻ പ്രക്കാട്ട്, അനശ്വര രാജൻ, ജൂഡ് ആന്തണി ജോസഫ്

2023 ലെ മറ്റു പുരസ്കാരങ്ങൾ

ജനപ്രിയ നടൻ: ടൊവിനോ തോമസ് (2018), ജനപ്രിയ നടി: അനശ്വര രാജൻ (നേര്), തിരക്കഥ: ജൂഡ് ആന്തണി ജോസഫ്, അഖിൽ പി.ധർമജൻ (2018), സഹനടൻ: ജഗദീഷ് (ഫാലിമി), സഹനടി: മഞ്ജു പിള്ള (ഫാലിമി), വില്ലൻ: സിദ്ദീഖ് (നേര്), താര ജോടി: ഷെയ്ൻ നിഗം– മഹിമ നമ്പ്യാർ (ആർഡിഎക്സ്), സംഗീത സംവിധായകൻ: സാം. സി.എസ് (നീലനിലവേ– ആർഡിഎക്സ്).

മോഹൻലാലിന്റെ ‍ഡാൻസ് സൂപ്പറെന്ന് ഷാറുഖ് ഖാൻ

പുരസ്കാരച്ചടങ്ങിൽ ഷാറുഖ് ഖാന്റെ സിനിമയിൽനിന്നുള്ള പാട്ടു വച്ചുള്ള മോഹൻലാലിന്റെ നൃത്തത്തിന്റെ ക്ലിപ്പിങ് ഷാറുഖ് ഖാൻ എക്സിൽ പങ്കുവച്ചു. ഡാൻസ് സൂപ്പർ എന്നും താങ്കൾ ചെയ്തതിന്റെ പകുതിയെങ്കിലും ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്നു എന്നുമായിരുന്നു കമന്റ്. പിന്നാലെ മോഹൻലാലിന്റെ മറുപടിയെത്തി. ‘നിങ്ങളെപ്പോലെ വേറെ ആർക്ക് ആ ഡാൻസ് ചെയ്യാൻ പറ്റും?’

mohanlal-vanitha-awards
പുരസ്‍കാര ചടങ്ങിൽ മോഹൻലാൽ നൃത്തം അവതരിപ്പിച്ചപ്പോൾ

ഓർമകളിൽ നിറഞ്ഞ് സച്ചി

അകാലത്തിൽ വിട്ടുപിരിഞ്ഞ സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയെക്കുറിച്ചുള്ള ഓർമകൾ നിറഞ്ഞ വേദികൂടിയായി വനിത ചലച്ചിത്ര പുരസ്കാര സമർപ്പണച്ചടങ്ങ്. 2020 ലെ മികച്ച നടനുള്ള പുരസ്കാരം പൃഥ്വിരാജും ബിജു മേനോനും പങ്കിട്ടത് അയ്യപ്പനും കോശിയും എന്ന സിനിമയിലെ പ്രകടനത്തിനാണ്. അയ്യപ്പനും കോശിയും എന്ന സിനിമയ്ക്കു ലഭിക്കുന്ന ഏതൊരു പുരസ്കാരവും സങ്കടത്തോടെയാണ് ഏറ്റുവാങ്ങുന്നതെന്നു പൃഥ്വിരാജ് പറഞ്ഞു. ‘ആ സിനിമയുടെ പേരിലുള്ള പുരസ്കാരങ്ങളെല്ലാം സച്ചിക്കുള്ള പുരസ്കാരമായാണു കരുതുന്നത്. ഇനി എത്ര സിനിമകൾ ചെയ്താലും വിജയം കൈവരിച്ചാലും എന്റെ സിനിമാ ജീവിതത്തി‍ൽനിന്നു സച്ചിയെ മാറ്റിനിർത്താനാവില്ല. ’–  പൃഥ്വിരാജ് പറഞ്ഞു. അമ്മയും നടിയുമായ മല്ലിക സുകുമാരനാണ് അദ്ദേഹത്തിനു പുരസ്കാരം സമ്മാനിച്ചത്.

ഉമ്മയിൽ കടംവീട്ടി മമ്മൂട്ടിയും ലാലും

മോഹൻലാലും മമ്മൂട്ടിയും ജോഷിയും ഒന്നിച്ച ‘നമ്പർ 20 മദ്രാസ് മെയിൽ’ സിനിമയിൽ മോഹൻലാലിന്റെ കഥാപാത്രം മമ്മൂട്ടിക്കു നൽകിയ ഉമ്മയുടെ കടം വീട്ടുമോ എന്നായി, അവാർഡ് നിശയുടെ അവതാരകർ. മമ്മൂട്ടി ഉടൻതന്നെ മോഹൻലാലിന്റെ കവിളിൽ ഒരുമ്മ നൽകി ആ ‘കടം’ തീർത്തു.  മോഹൻലാലിന്റെ വക മറുപടി ഉമ്മ പിന്നാലെ മമ്മൂട്ടിയുടെ കവിളിൽ.

English Summary:

Vanitha Film Awards 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com