ADVERTISEMENT

കൊച്ചി ∙ നെതർലൻഡ്സിലെ മുൻ അംബാസഡർ വേണു രാജാമണി വോട്ട് ചെയ്യാൻ മാത്രമാണ് മലേഷ്യയിലെ ഒരു കോൺഫറൻസിൽനിന്ന് പെട്ടെന്നു കേരളത്തിലേക്കു മടങ്ങിയത്. രാത്രി തിരിച്ച് പുലർച്ചെ നെടുമ്പാശേരിയിലെത്തി അവിടെനിന്ന് എറണാകുളം ലോക്സഭാ മണ്ഡലത്തിലെ കുമ്പളത്ത് ആർപിഎംഎച്ച്എസിലെത്തി വോട്ട് ചെയ്തു.

‘‘ഇവിടെയെത്തിയപ്പോൾ കണ്ട കാഴ്ച വലിയ ക്യൂ ആണ്. അത് സ്വാഭാവികം. എന്നാൽ ഇത്രയും വലിയ ചൂട് നമ്മൾ പ്രതീക്ഷിക്കുമ്പോൾ വോട്ടർമാർക്കു കുറച്ചുകൂടി സൗകര്യം ഒരുക്കേണ്ടിയിരുന്നു. കടുത്ത ചൂടിൽ വിയർത്തുകുളിച്ചാണ് പ്രായമുള്ളവർ പോലും ക്യൂവിൽ നിൽക്കുന്നത്. അവർക്ക് തണലൊരുക്കേണ്ടിയിരുന്നു. ഇരിക്കാൻ കൂടുതൽ കസേരകളും നൽകാമായിരുന്നു. പലരും ക്യൂവിൽനിന്ന് മടങ്ങിപ്പോകുന്നത് കണ്ടു. അവരൊക്കെ വീണ്ടും വരുമോ? നിശ്ചയമില്ല ’’– വേണു രാജാമണി പറഞ്ഞു.

ഡൽഹിയിൽ ജോലി ചെയ്യുമ്പോൾ അവിടെത്തന്നെ വോട്ട് ചെയ്തിരുന്ന വേണു, വിരമിച്ച ശേഷമാണ് വോട്ട് നാട്ടിലേക്കു മാറ്റിയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പു മുതൽ, വീടിരിക്കുന്ന കുമ്പളത്തിനു സമീപമാണ് വോട്ട് ചെയ്യുന്നത്. നയതന്ത്ര പ്രതിനിധിയായിരിക്കുമ്പോൾ ചെയ്ത വോട്ടുകളെക്കുറിച്ചും വേണുവിനു രസകരമായ സ്മരണകളുണ്ട്.

‘‘വിദേശത്ത് നയതന്ത്ര പ്രതിനിധിയായിരിക്കുമ്പോൾ നമുക്ക് ഏതു മണ്ഡലത്തിൽ വോട്ട് ചെയ്യണമെന്നറിയിച്ചാൽ അതനുസരിച്ച് ബാലറ്റ് പേപ്പർ അയച്ചു തരും. ഡിപ്ലോമാറ്റിക് പാഴ്സലിലാകും ബാലറ്റ് അയയ്ക്കുക. അത് വലിയ സമയമെടുക്കുന്ന പ്രോസസാണ്. ഇന്ത്യയിൽ നിന്നയയ്ക്കുന്ന പാഴ്സൽ അവിടെ എത്തി തിരികെ പോസ്റ്റൽ വോട്ട് എണ്ണേണ്ട സമയത്ത് എത്താറില്ല. അങ്ങനെ ചെയ്ത പല വോട്ടുകളും പ്രയോജനപ്പെടാതെ പോയിട്ടുണ്ട്. എന്നാൽ ഇപ്പോൾ കാര്യങ്ങളിൽ കുറച്ചുകൂടി പുരോഗതിയുണ്ട്. ’’– വേണു രാജാമണി പറഞ്ഞു.

English Summary:

Venu Rajamani casting vote

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com