ADVERTISEMENT

കണ്ണൂർ ∙ തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ ബിജെപിയുടെ ഗൂഢാലോചനയുടെ ഭാഗമാണെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. ശോഭാ സുരേന്ദ്രനെ തൃശൂരിലോ ഡൽഹിയിലോ വച്ച് കണ്ടിട്ടില്ല. വിവാദങ്ങള്‍ ഒഴിവാക്കാനാണ് തിരഞ്ഞെടുപ്പു ദിവസം പ്രതികരിച്ചത്. മുഖ്യമന്ത്രിയുടെ പേര് ഉൾപ്പെടെ വിവാദത്തിലേക്ക് വലിച്ചിഴച്ചു. സുധാകരൻ ആരോപണങ്ങൾ തനിക്കുനേരെ തിരിച്ചുവിടുകയാണ്. കാര്യങ്ങൾ അന്വേഷിക്കാതെ മാധ്യമങ്ങളും ഒപ്പം ചേർന്നെന്ന് കുറ്റപ്പെടുത്തിയ ജയരാജൻ, മുഖ്യമന്ത്രി നൽകിയ ഉപദേശം താന്‍ ഇരുകൈയും നീട്ടി സ്വീകരിക്കുന്നുവെന്നും പറഞ്ഞു.

‘‘കേന്ദ്രമന്ത്രിയുമായി മൂന്നോ നാലോ മിനിറ്റു മാത്രം സംസാരിച്ചതിന് ബിജെപിയിൽ ചേരാന്‍ പോകുന്നുവെന്ന് വാർത്ത നൽകി. മാധ്യമ ധർമമാണോ ഇത്? എന്തു തെളിവുണ്ടായിട്ടാണ് മാധ്യമങ്ങള്‍ വാർത്ത നൽകിയത്? അന്നു വാർത്തയാക്കിയതു കൂടാതെ, ഇപ്പോള്‍ തിരഞ്ഞെടുപ്പിന്റെ തലേദിവസം വാർത്ത വന്നത് ആസൂത്രിത നീക്കത്തിന്റെ ഭാഗമായാണ്. ഇടതുപക്ഷ വിരുദ്ധ മാധ്യമങ്ങളും കെ.സുധാകരനും ശോഭാ സുരേന്ദ്രനും അറിഞ്ഞുകൊണ്ട് നടപ്പാക്കിയ ഗൂഢാലോചനയാണ് ഇതിനു പിന്നിൽ. ശോഭാ സുരേന്ദ്രനെ ആദ്യമായി അടുത്തു കാണുന്നത് ഉമ്മന്‍ ചാണ്ടിയുടെ വിയോഗ സമയത്ത് കോട്ടയത്തുവച്ചാണ്. അവരുമായി അടുത്ത ബന്ധം ഒന്നും തന്നെയില്ല.

വിവാദങ്ങൾ ഒഴിവാക്കാനാണ് വോട്ടെടുപ്പ് ദിവസം സംസാരിച്ചത്. മുഖ്യമന്ത്രിയുടെ പേര് വലിച്ചിഴച്ചു. പ്രതികരിക്കാതിരുന്നുവെങ്കിൽ ആരോപണം സത്യമാണെന്നു വിചാരിക്കും. അപ്പോൾ പ്രതികരിക്കണ്ടേ? ഗൾഫിൽ വച്ച് ചർച്ച നടത്തിയെന്ന് സുധാകരൻ പറഞ്ഞു. ഗൾഫിൽ പോയിട്ട് വർഷങ്ങളായി. തൃശൂരിലോ ഡൽഹിയില‌ോ വച്ച് ശോഭ സുരേന്ദ്രനെ കണ്ടിട്ടില്ല. അത് എതേങ്കിലും മാധ്യമങ്ങൾ അന്വേഷിച്ചോ? ഡൽഹിയിൽ രണ്ടര വർഷത്തിനിടെ പോയത് ഇടതുപക്ഷ എംഎൽഎമാരുടെ സമരത്തിനാണ്. ചെന്നൈയിൽവച്ച് നടന്ന കൂടിക്കാഴ്ച കെ,സുധാകരൻ തന്നെ സമ്മതിച്ചതാണ്. അതു പറഞ്ഞപ്പോള്‍ ആരോപണം എനിക്കെതിരെ തിരിച്ചുവിട്ടു.’’ –ജയരാജൻ പറഞ്ഞെു.

‘‘ഒരുദിവസം കൊണ്ട് മാറുന്നതല്ല എന്റെ രാഷ്ട്രീയം. ഞാൻ ബിജെപിയിലേക്ക് പോകുമെന്നു പറഞ്ഞാൽ ആരും വിശ്വസിക്കില്ല. ബിജെപിയുടെ നേതൃത്വത്തിൽ എനിക്കെതിരെ നടന്ന ഗൂഢാലോചനയാണിത്. വൈദേകം റിസോർ‌ട്ടുമായി ബന്ധപ്പെട്ടും അനാവശ്യ വിവാദം ഉയർത്തുകയാണ്. അവിടെ എല്ലാ കാര്യങ്ങളും വളരെ സുതാര്യമായാണ് നടത്തുന്നത്. മുഖ്യമന്ത്രിയുടെ ഉപദേശം ഇരുകൈയും നീട്ടി സ്വീകരിക്കുകയാണ്. മുഖ്യമന്ത്രി പറഞ്ഞത് എല്ലാവർക്കുമുള്ള ഉപദേശമാണ്. തെറ്റു പറ്റുന്നത് മനുഷ്യ സഹജമാണെന്നും, തിരുത്തി മുന്നോട്ടുപോകുമെന്നും ജയരാജൻ കൂട്ടിച്ചേർത്തു.

English Summary:

LDF convener EP Jayarajan says he never met Shobha Surendran, allegations are part of BJP conspiracy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com