ADVERTISEMENT

തിരുവനന്തപുരം∙ മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ സിപിഎം സമ്മർദം വകവയ്ക്കാതെ ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാർ. പൊലീസ് റിപ്പോർട്ടും കെഎസ്ആർടിസി വിജിലൻസ് വിഭാഗത്തിന്റെ റിപ്പോർട്ടും ലഭിക്കുന്നതു വരെ ഡ്രൈവർക്കെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന നിലപാടിലാണ് മന്ത്രി. സംഭവസമയത്ത് ബസിലുണ്ടായിരുന്ന യാത്രക്കാരിൽ ഒരാൾ പോലും ഡ്രൈവര്‍ക്കെതിരെ ഒരു വാക്കു പോലും പറയാത്തതാണ് മന്ത്രിയുടെ ഉറച്ച നിലപാടിനു പിന്നിൽ. ഇതിനു പിന്നാലെ സച്ചിൻ ദേവ് എംഎൽഎ മന്ത്രിക്ക് ഇന്ന് നേരിട്ടു പരാതി നൽകും.

പൊലീസും വിജിലൻസും നൽകുന്ന റിപ്പോർട്ടിൽ കഴമ്പുണ്ടെങ്കിൽ മാത്രമാകും ഡ്രൈവർ യദുവിനെതിരെ വകുപ്പുതല നടപടി. ന്യായത്തിന്റെ ഭാഗത്തു നിൽക്കണമെന്നും മേയറും എംഎൽഎയുമാണ് എതിർഭാഗത്തെന്നും കരുതി പാവം ഡ്രൈവറെ പിരിച്ചുവിടാനാകില്ലെന്നുമാണ് ഗണേഷ്കുമാറിന്റെ നിലപാട്. ഡ്രൈവർ യദുവിനെ പിന്തുണച്ച് കെഎസ്ആർടിസിയിലെ പ്രമുഖ ഭരണപക്ഷ യൂണിയനുകളും രംഗത്തുണ്ട്. അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പ് അടുത്ത വർഷം നടക്കാനിരിക്കെ, മേയർക്കെതിരായുള്ള രാഷ്ട്രീയ നീക്കമാണ് ഇതെന്നാണ് സിപിഎം നേതാക്കളുടെ വാദം.

സംഭവത്തിൽ ദൃക്സാക്ഷികളാവരോട് ഗണേഷ് കുമാറിന്റെ നിർദ്ദേശപ്രകാരമാണ് കെഎസ്ആർടിസി വിജിലൻസ് വിഭാഗം സംസാരിച്ചത്. തൃശൂരില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള ബസിൽ റിസര്‍വേഷനില്‍ യാത്ര ചെയ്തവരുടെ മൊഴിയാണ് വിജിലൻസ് രേഖപ്പെടുത്തിയത്. ബസിൽ ടിക്കറ്റ് റിസർവ് ചെയ്തവരുടെ ഫോൺ നമ്പറുകൾ കെഎസ്ആർടിസിയിൽ നിന്നും ശേഖരിച്ചായിരുന്നു നീക്കം. ബസിലെ കണ്ടക്ടറും ഡ്രൈവർക്ക് അനുകൂലമായാണ് മൊഴി നൽകിയത്.

ഡ്രൈവറെ പ്രകോപിക്കുകയാണ് മേയറും സംഘവും ചെയ്തതെന്നാണ് യാത്രക്കാർ നൽകിയ മൊഴി. മാത്രമല്ല, തങ്ങള്‍ ബുക്ക് ചെയ്ത് നടത്തിയ യാത്ര പൂര്‍ത്തിയാക്കാനായില്ല എന്ന പരാതിയും ഇവർക്കുണ്ട്. യാത്ര അവസാനിക്കാൻ രണ്ട് കിലോമീറ്റർ മാത്രം ശേഷിക്കെയാണ് ‌സംഭവം നടന്നത്. എന്നിട്ടും തങ്ങളെ പെരുവഴിയില്‍ ഇറക്കി വിടുകയാണ് ചെയ്തതെന്ന് യാത്രക്കാർ പറയുന്നു. എംഎല്‍എ ബസില്‍ കയറി വന്നാണ് യാത്രക്കാരെ ഇറക്കി വിട്ടത്. ഡ്രൈവർ കുറ്റക്കാരനാണെന്നും കസ്റ്റഡിയിലെടുക്കണമെന്നുമാണ് സ്ഥലത്തെത്തി പൊലീസ് യാത്രക്കാരെ അറിയിച്ചത്.

∙ എംഎൽഎയ്ക്കും മേയർക്കുമെതിരെ കേസെടുക്കണം

മേയർ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിൻ ദേവ് എംഎല്‍എയ്ക്കുമെതിരെ കേസെടുക്കണമെന്ന് കെഎസ്ആർടിസിയിലെ കോൺഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫ് ആവശ്യപ്പെട്ടു. ദിവസ വേതനക്കാരനായ ഡ്രൈവറെ ഭീഷണിപ്പെടുത്തുകയും അദ്ദേഹത്തിനെതിരെ കേസെടുക്കുകയും ചെയ്ത നടപടി പാവങ്ങളുടെ മേലുള്ള കുതിരകയറൽ ആണെന്ന് ടിഡിഎഫ് വർക്കിങ് പ്രസിഡന്‍റ് എം.വിൻസെന്‍റ് എംഎൽഎ മനോരമ ഓൺലൈനിനോട് പറഞ്ഞു.

ഡ്രൈവറുടെ പരാതിയിൽ നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും ടിഡിഎഫ് മുന്നറിയിപ്പ് നൽകി. ഇതിനിടെ, മേയര്‍ക്ക് പിന്തുണയുമായി ഡിവൈഎഫ്ഐ രംഗത്തെത്തി. പ്രമുഖർ ഉൾപ്പെടെ പലരും മേയറെ പിന്തുണച്ചും എതിര്‍ത്തും സമൂഹമാധ്യമങ്ങളിൽ അടക്കം പ്രതികരിക്കുന്നുണ്ട്. ഭീഷണികൾ നിലനിൽക്കെ ഡ്രൈവർ യദു ഇന്ന് രാവിലെ എട്ടു മണിയോടെ തന്റെ ഫോൺ സ്വിച്ച് ഓഫാക്കി.

English Summary:

Arya Rajendran- Ksrtc driver issue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com