ADVERTISEMENT

ഒരു പുലർകാല സ്വപ്നത്തിലേക്കെത്തുന്ന പൂമ്പാറ്റയെപ്പോല സെയ്ഗോണിനു മുകളിലൂടെ വിയറ്റ്ജെറ്റിന്റെ വിമാനം താഴ്ന്നിറങ്ങുന്നു. മലയാളിക്കു വിയറ്റ്നാം ഗൾഫ് പോലെ അരികിലുള്ള ദേശമായി മാറുന്ന നിമിഷം. കൊച്ചിയിൽ നിന്ന് അർധരാത്രി പുറപ്പെടുന്ന വിമാനം ഒരു മയക്കത്തിൽ നിന്ന് വിളിച്ചുണർത്തുമ്പോൾ യാത്ര 5 മണിക്കൂർ പിന്നിട്ടിരിക്കുന്നു. ഹോചിമിൻസിറ്റി വിമാനത്താവളത്തിൽ ലോകസഞ്ചാരികൾ എമിഗ്രേഷൻ കൗണ്ടർ നിറഞ്ഞു പുറത്തിറങ്ങാൻ കാത്തു നിൽക്കുന്നു. റഷ്യക്കാരും ജപ്പാൻകാരുമുള്ള ക്യൂവിൽ ഒട്ടേറെ കൊച്ചിക്കാരും കൊയിലാണ്ടിക്കാരുമുണ്ട്. കൊച്ചി–വിയറ്റ്നാം നേരിട്ടുള്ള വിമാനത്തിൽ നിറയെ മലയാളികൾ. സിംഗപ്പൂർ വഴി വള‍ഞ്ഞുചുറ്റി വിയറ്റ്നാമിൽ പോയ നീണ്ടയാത്രകളുടെ കാലം മറക്കാം.

ഹോചിമിൻസിറ്റി എന്നൊന്നും പറഞ്ഞ് പണിപ്പെടേണ്ട. നാട്ടുകാർക്ക് ഇത് ഇപ്പോഴും സെയ്ഗോൺ നഗരമാണ്. വിയറ്റ്നാമിനു പുറത്തുതാമസിക്കുന്ന കമ്യൂണിസ്റ്റ് വിരുദ്ധരാണ് ഹോചിമിൻ സിറ്റിയെ സെയ്ഗോണെന്ന് ഇപ്പോഴും വിളിക്കുന്നതെന്ന് പറയാറുണ്ട്. ഹാനോയ് വിയറ്റ്നാമിന്റെ സാംസ്കാരിക തലസ്ഥാനമാണെങ്കിൽ സെയ്ഗോൺ സാമ്പത്തിക തലസ്ഥാനമാണ്. ടൂറിസ്റ്റുകൾ  നഗരങ്ങളെ വിലയിരുത്തുന്ന മൂന്നു കാര്യങ്ങളിലും സെയ്ഗോണിനു നല്ല മാർക്കിടാം. നല്ല ഭക്ഷണം പ്രത്യകിച്ച് സ്ട്രീറ്റ് ഫുഡ്, രാത്രി ജീവിതം, താമസസൗകര്യം.

ഫ്രഞ്ച് നിർമിതിയുടെ മുദ്ര പേറുന്ന സെയ്ഗോണിലെ പോസ്റ്റ് ഓഫിസ് മന്ദിരം
ഫ്രഞ്ച് നിർമിതിയുടെ മുദ്ര പേറുന്ന സെയ്ഗോണിലെ പോസ്റ്റ് ഓഫിസ് മന്ദിരം

തെരുവിലേക്കിറങ്ങുമ്പോൾ ആരുമൊന്നു ഞെട്ടും. കുട്ടനാട്ടിലെ താറാവിൻ കൂട്ടങ്ങളെ ഓർമപ്പെടുത്തുന്നതുപോലെ പല കൈവഴികളിലൂടെ ഇരുചക്രവാഹനങ്ങൾ ഒഴുകി നിറയുന്ന തെരുവുകൾ. ജപ്പാൻ നിർമിത വാഹനങ്ങളാണ് കൂടുതൽ. തൊഴിലിടങ്ങളിലേക്കുള്ള യാത്രയിൽ വിയറ്റ്നാംകാർ ഏറെയും ആശ്രയിക്കുന്നത് ഇരുചക്രവാഹനങ്ങളെയാണ്. 6 കോടിയിലേറെ ഇരുചക്രവാഹനങ്ങൾ രാജ്യത്തുണ്ടെന്നാണു കണക്ക്.

‘‘ യുദ്ധകാലത്ത് ഞങ്ങൾ സൈക്കിളിൽ യാത്ര ചെയ്തു. ഇപ്പോൾ അത് മോട്ടോർ ബൈക്കിലായി .അത്രയേയുള്ളൂ...’’– ടൂർ ഗൈഡ് ജാക്സൺ വിശദീകരിച്ചു.

മെകോങ് ഡെൽറ്റയെ തഴുകിയൊഴുകുന്ന നദിയുള്ള സെയ്ഗോൺ നഗരം സഞ്ചാരികൾക്കു വശ്യസുന്ദരിയാണ്. ഫ്രാൻസും അമേരിക്കയും വിയറ്റ്നാമിനെ കണ്ടു മോഹിച്ചത് സെയ്ഗോണിന്റെ ഭംഗി കൂടി കണ്ടായിരുന്നല്ലോ. തെരുവിൽ ഫോ എന്നു വിളിക്കുന്ന നൂഡിൽ സൂപ്പ് വിൽപനക്കാരായ സ്ത്രീകൾ പല പോയിന്റിലുമുണ്ട്. വിയറ്റ്നാമിൽ രാവിലെ വിശദമായ ബ്രേക്ക് ഫാസ്റ്റ് വേണ്ടെന്നു വച്ച് തൊഴിൽ സ്ഥലത്തേക്ക് ഓടുന്നവരുടെ പ്രിയപ്പെട്ട ഭക്ഷണമാണ് ഫോ. വലിയ ബൗൾ നിറയുന്ന ചൂട് നൂഡിൽ സൂപ്പാണിത്. ഒപ്പം അരിഞ്ഞ മുളകും പച്ചിലകളു. പോർക്കും ചിക്കനും ഒപ്പം തരും. അതും സൂപ്പിൽ ചേർത്തു കഴിക്കാം. ചുണ്ടോടു ചേർക്കുമ്പോൾ ലെമൺഗ്രാസിന്റെ സുഗന്ധം. വിയറ്റ്നാം  മത്തുപിടിപ്പിക്കും.

സെയ്ഗോണിലെ ആദ്യ യാത്രയിൽ സഞ്ചാരികൾ പലരും ആദ്യമെത്തുന്ന ഇടം സെൻട്രൽ പോസ്റ്റ് ഓഫിസാണ്. ഒരു യാത്രികനെ പോസ്റ്റ് ഓഫിസിലേക്ക് ആകർഷിക്കണമെങ്കിൽ ഇൻലൻഡും കവറുകളും സ്റ്റാമ്പുമല്ലാതെ മറ്റെന്തെങ്കിലുമുണ്ടാകില്ലേ ?

1891ൽ ഫ്ര‍ഞ്ച് കൊളോണിയൽ നിർമിതിയാണ് വമ്പൻ പോസ്റ്റ് ഓഫിസ്. റോമൻ ശൈലിയിലുള്ള കമാനങ്ങൾ, ഗോഥിക് ചിത്രങ്ങൾ, അകം നിറയെ സ്വന്തമാക്കാൻ തോന്നുന്ന വിയറ്റ്നാമീസ് സുവനീറുകൾ. പുറത്തു പൂക്കൾ നിറച്ച വണ്ടിയിൽ സെൽഫിയെടുക്കുന്നവർ, സേവ് ദ് ഡേറ്റ് ഷൂട്ട് ചെയ്യുന്ന കമിതാക്കൾ. തൊട്ടടുത്തായി നോത്രാങ് കത്തീഡ്രൽ. 1877 ൽ നിർമിച്ച കത്തീഡ്രലിന്റെ ഇഷ്ടികകൾ ഫ്രാൻസിൽ നിന്ന് ഇറക്കുമതി ചെയ്തതാണ്. കാലം മിനുസപ്പെടുത്തിയ ചുവന്ന ഭിത്തികൾ. 29 മെട്രിക് ടൺ ഭാരമുള്ള പള്ളിമണിയിൽ ചരിത്രത്തിന്റെ മുഴക്കം. 600 കിലോയുള്ള കൂറ്റൻ കുരിശാണ് മേൽക്കൂരയിൽ. ഇറ്റലിയിൽ നിന്നു കൊണ്ടുവന്ന കന്യാമറിയത്തിന്റെ പ്രതിമയാണു മുന്നിൽ. ഈ പ്രതിമയുടെ കണ്ണിൽ നിന്ന് കണ്ണുനീർ വീണുവെന്ന വാർത്തയെ തുടർന്ന് വലിയ ശ്രദ്ധനേടിയ പ്രതിമ കൂടിയാണിത്.

‘‘ നൈറ്റ് ഈസ് സ്റ്റിൽ യങ് ’’ എന്നു ഹൃദയത്തോടു ചേർത്തു നിർത്തി പറയാം ഹോചിമിൻസിറ്റിയെ. അത്രമാത്രം പ്രസരിപ്പാണ് രാത്രികൾക്ക്. പകൽ നഗരക്കാഴ്ചകൾക്കു ഡബിൾ ഡെക്കർ ബസ് ടൂറുകളുണ്ടെങ്കിൽ രാത്രിയിൽ വെസ്പ ടൂറെന്ന ഇരുചക്രവാഹന പാക്കേജുകളുണ്ട്. നഗര നിരത്തുകളിലൂടെ ടു വീലറുകളിൽ നിങ്ങളെ ഒരാൾ കൊണ്ടുപോകും. ഒപ്പം സെയ്ഗോണിന്റെ സ്ട്രീറ്റ് ഫുഡുകളും ആസ്വദിക്കാം. കപ്പപ്പൊടികൊണ്ടുണ്ടാക്കിയ കൊഴുക്കട്ടയുടെ ഉള്ളിൽ പഞ്ചസാരപ്പാനിയിലിട്ട ചെമ്മീൻ, മീൻപൊള്ളിച്ചതും ആര്യവേപ്പിന്റെ ഇലയും ചേർത്ത സാലഡ്, മാവിൽ മുക്കിപ്പൊരിച്ച കൊഞ്ചിനൊപ്പം ലെറ്റൂസ് ഇലകളും പപ്പായയും ചേർന്ന ബാൻടോം അങ്ങനെ പോകുന്നു രുചിയുടെ തെരുവിടങ്ങൾ...

ബീച്ച് റിസോർട്ടുകൾക്കു പ്രശസ്തമായ കെമ്രാൻ പ്രവിശ്യയിലെ കടലോരം
ബീച്ച് റിസോർട്ടുകൾക്കു പ്രശസ്തമായ കെമ്രാൻ പ്രവിശ്യയിലെ കടലോരം

ഹോചിമിൻസിറ്റിയിലെത്തിയാൽ ബെൻതാൻ മാർക്കറ്റിലെ ഷോപ്പിങ് എന്നും ഓർത്തിരിക്കും. കൂറ്റൻ മാർക്കറ്റിൽ 1500 ലേറെ കടകൾ. ബുദ്ധന്റെ വൈവിധ്യമാർന്ന പ്രതിമകൾ മുതൽ ഉത്തര കൊറിയൻ ഏകാധിപതി കിങ്ജോങ് ഉന്നിന്റെ ചിത്രങ്ങളുള്ള ബാഗുകൾ വരെ. പാതിവിടർന്ന കണ്ണുകളുള്ള വിയറ്റ്നമീസ് പാവകൾ. സ്ത്രീകളാണ് വിൽപ്പനക്കാരിലേറെയും. വില താരതമ്യേന കുറവ്. എന്നാൽ പേശിവാങ്ങാനുള്ള മിടുക്കു വേണം. വിയറ്റ്നാമിന്റെ സ്വന്തം കറൻസിയായ ഡോങ്ങിന്റെ വില കണക്കുകൂട്ടി പേശിയാൽ ചിലപ്പോൾ കണക്കുതെറ്റും. ഡോളറിലായാൽ കണക്കൂകൂട്ടൽ എളുപ്പം. 5 മണിക്കൂർ യാത്ര കൊണ്ടുള്ള അടുപ്പം മാത്രമല്ല എയർടെൽ പോലുള്ള കമ്പനികൾ മിതമായ നിരക്കിൽ രാജ്യാന്തര റോമിങ്ങും വിയറ്റ്നാം യാത്രയിൽ നൽകുന്നുണ്ട്.

ഹോചിമിൻസിറ്റിയിൽ നിന്ന് ഹാനോയ് ഉൾപ്പെടെ പലയിടങ്ങളിലേക്കും യാത്രകൾ പ്ലാൻ ചെയ്യുന്നവരുണ്ട്. 70 കിലോമീറ്റർ പോയാൽ വിയറ്റ്നാമിലെ കോംഗോ ഗറില്ലകൾ ഒളിജീവിതം നയിച്ച കുചി ടണലുകൾ കാണാം.120 കിലോമീറ്റർ വരെ നീളമുള്ള ടണലുകൾ അത്ഭുതകരമായ മനുഷ്യാധ്വാനത്തിന്റെയും പോരാട്ടത്തിന്റെയും സ്മൃതികളാണ്. പലതരം വൈദേശികാധിപത്യത്തിന്റെ വിറളിപിടിച്ച നാളുകളിൽ ഒരു ജനത ഒളിജീവിതം നയിച്ച ഇരുളിടങ്ങൾ. ആദ്യം ഫ്രഞ്ച് വിമാനങ്ങളുടെ ബോംബേറുകളിൽ നിന്ന് രക്ഷതേടിയാണ് കുചി ടണലുകൾ നിർമിച്ചത്. പിന്നീടത് അമേരിക്കൻ പോരാട്ടത്തിനെതിരെയുള്ള താവളമായി.

വിയറ്റ്നാം നഗരങ്ങളിലെ യാത്രകൾ ആഹ്ലാദിപ്പിക്കുന്നതിനൊപ്പം വേദനിപ്പിക്കുകയും ചെയ്യും. സെയ്ഗോണിലെ വാർമ്യൂസിയത്തിൽ അണിനിരത്തിയ അമേരിക്കയുടെ ചിനൂക് ഹെലികോപ്റ്ററുകളും എം 48 ടാങ്കുകളിലും അദൃശ്യമായ രക്തക്കറകൾ ചരിത്രബോധമുള്ളവർക്കെല്ലാം കാണാം. അമേരിക്ക വിയറ്റ്നാം കാടുകളിൽ തളിച്ച ഏജന്റ് ഓറഞ്ച് എന്ന കീടനാശിനിയുടെ ദുരന്തം പേറിയ ജനതയുടെ ചിത്രങ്ങൾ കണ്ണുകളി‍ൽ എരിവു പടർത്തും. വിയറ്റ്നാം യുദ്ധത്തിന്റെ അന്ത്യം കണ്ട മണ്ണുകൂടിയാണ് സെയ്ഗോൺ. യുദ്ധത്തിൽ കോംഗോ ഗറിലകൾക്ക് അമേരിക്കൻ സൈന്യവുമായി നഗരത്തിൽ ഏറ്റുമുട്ടേണ്ടി വന്നതും പരാജയം ഏറ്റുവാങ്ങേണ്ടി വന്നതും സെയ്ഗോണിലെ മണ്ണിലാണ്. ഫ്രാൻസും അമേരിക്കയും അധീശത്വത്തിന്റെ കാൽക്കീഴിൽ നിർത്തിയ സെയ്ഗോണിൽ നിന്ന് 1975 ൽ അമേരിക്കയിലെ അവസാനത്തെ സൈനികനും ഓടിപ്പോകുന്നൊരു ചിത്രവും ചരിത്രത്തിന്റെ ഭാഗമാണ്. 

ഫൊട്ടോഗ്രഫർ നിക്ക് യുട്ട് പകർത്തിയ നാപാം ബോംബ് വർഷത്തിൽ നിന്നു നിലവിളിച്ചുകൊണ്ടോടുന്ന വിയറ്റ്നാമീസ് ബാലിക കിംഫുക്കിന്റെ കാലാതീതമായ ചിത്രം പോലെ യാത്രികരെ ഓർമകൾ കൊണ്ടു പൊള്ളിക്കാനും വിയറ്റ്നാമിനു മാത്രമേ കഴിയൂ.

English Summary:

Sunday Special about Vietnam, Streets of History

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com