ADVERTISEMENT

ഞങ്ങൾക്കു പണം വേണ്ട; ഞങ്ങളെപ്പോലെ തൊഴിലാളികളല്ലേ അവരും; അവരെ രക്ഷിക്കാൻ കൂലി വേണ്ട’ – ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലുള്ള സിൽക്യാര തുരങ്കത്തിൽ 17 നാൾ നീണ്ട രക്ഷാദൗത്യത്തിന്റെ മുന്നിൽ നിന്നവരുടെ വാക്കുകളാണിത്. വർഷങ്ങളായി ഒപ്പം കഴിഞ്ഞവരെ ഒരു ദിവസം പുലർച്ചെ തുരങ്കം വിഴുങ്ങിയപ്പോൾ ഊണും ഉറക്കവുമുപേക്ഷിച്ച് രക്ഷാപ്രവർത്തനത്തിന് ഇവർ തുനിഞ്ഞിറങ്ങി. ദൗത്യം വിജയിപ്പിക്കാൻ മനുഷ്യസാധ്യമായ സർവപ്രയത്നവും നടത്തുമ്പോൾ അവർ പറഞ്ഞുകൊണ്ടേയിരുന്നു – ‘തുരങ്കത്തിനുള്ളിലുള്ളത് ഞങ്ങളുടെ സഹോദരങ്ങളാണ്’.

രാജ്യം കണ്ട ഏറ്റവും ദുഷ്കരവും സാഹസികവുമായ രക്ഷാദൗത്യത്തിന്റെ നായകർ ഇവരാണ്. സമാനതകളില്ലാത്ത വിധം ഇവർ നടത്തിയ പരിശ്രമമാണ് 41 തൊഴിലാളികളിലേക്ക് രക്ഷാകുഴൽ എത്തിച്ചത്. രാജ്യാന്തരശ്രദ്ധ നേടിയ രക്ഷാദൗത്യത്തിൽ വിശ്രമമില്ലാതെ പങ്കാളിയായ ഒരു മലയാളിയുമുണ്ട്; തിരുവനന്തപുരം വിതുര സ്വദേശി രഞ്ജിത് ഇസ്രയേൽ. ഹിമാലയൻ മലനിരയിലേക്കു പലനാടുകളിൽ നിന്നെത്തിയവർ ഒരേമനസ്സോടെ ഒത്തുപിടിച്ചു നേടിയ വിജയഗാഥയാണ് സിൽക്യാര. 

ശ്വാസമില്ലാതെ, ജീവൻപണയം വച്ച്

തുരങ്കത്തിൽ അടിഞ്ഞ അവശിഷ്ടങ്ങൾക്കിടയിലൂടെ 60 മീറ്റർ നീളത്തിൽ രക്ഷാകുഴൽ കടത്തിവിട്ട് തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ശ്രമം മൂന്നു തവണയാണു തടസ്സപ്പെട്ടത്. 48 –ാം മീറ്ററിൽ  നേരിട്ടതായിരുന്നു ദൗത്യത്തിലെ ഏറ്റവും വലിയ തടസ്സം. അവശിഷ്ടങ്ങൾ നീക്കി രക്ഷാകുഴൽ മുന്നോട്ടുനീക്കാൻ പ്രവർത്തിച്ച ഡ്രില്ലിങ് യന്ത്രം കുഴലിനുള്ളിൽ കുടുങ്ങി. ഒപ്പം, കുഴലിന്റെ ഏതാനും മീറ്ററുകൾ വളഞ്ഞു. യന്ത്രം പുറത്തെത്തിച്ച ശേഷം കുഴലിന്റെ വളവ് മാറ്റാതെ ദൗത്യം മുന്നോട്ടുപോകില്ലെന്ന സ്ഥിതി. ഓക്സിജൻ സിലിണ്ടർ ശരീരത്തിൽ ഘടിപ്പിച്ച്, മാസ്ക് ധരിച്ച് ദേശീയ ദുരന്തനിവാരണ സേനാംഗങ്ങൾ ക . 

രക്ഷാദൗത്യത്തിന്റെ ഭാഗമായ സ്വകാര്യ കമ്പനിയിലെ തൊഴിലാളികൾ ആ വെല്ലുവിളി ഏറ്റെടുത്തു. യന്ത്രത്തിന്റെ ലോഹഭാഗങ്ങൾ അറുത്തുമാറ്റാനുള്ള പ്ലാസ്മ കട്ടറുമായി അവർ കുഴലിനകത്തേക്കു നിരങ്ങിനീങ്ങി. 80 സെന്റി മീറ്റർ മാത്രം വ്യാസമുള്ള രക്ഷാക്കുഴലിൽ ഞെരിഞ്ഞമർന്നിരുന്നും മലർന്നുകിടന്നും പിന്നീടുള്ള 48 മണിക്കൂർ ഇവർ നടത്തിയ കഠിനാധ്വാനമാണ് സിൽക്യാര രക്ഷാദൗത്യത്തിലെ ഏറ്റവും സാഹസികമായ അധ്യായം. രാജ്യം കണ്ണിമ ചിമ്മാതെ പുറത്തുകാത്തു നിന്നപ്പോൾ, കുഴലിനുള്ളിൽ ജീവൻപണയം വച്ച് അവർ പോരാടി. 

തീപ്പൊരി ചിതറിയ 2 ദിനം

രാത്രിക്കാഴ്ചയ്ക്കുള്ള കണ്ണട (നൈറ്റ് വിഷൻ ഗോഗിൾസ്) മാത്രം മുഖത്തണിഞ്ഞാണ് അവർ കുഴലിലേക്കു കയറിയത്. ഒന്നിനു പിറകെ ഒന്നായി 3 പേർ നിരങ്ങിനീങ്ങി. മുന്നിലുള്ളയാൾ പ്ലാസ്മ കട്ടർ ഉപയോഗിച്ച് യന്ത്രഭാഗങ്ങൾ അറുത്തു. സഹായിക്കാൻ പിന്നിൽ രണ്ടാമൻ. അവർക്ക് അപകടം സംഭവിച്ചാൽ വലിച്ചു പുറത്തേക്കെത്തിക്കാൻ മൂന്നാമൻ. കട്ടർ ഉപയോഗിക്കാൻ പലപ്പോഴും മലർന്നുകിടക്കേണ്ടി വന്നതിനാൽ, ശരീരത്തിനു പിന്നിൽ ഓക്സിജൻ സിലിണ്ടർ വയ്ക്കാനായില്ല.

ലോഹഭാഗങ്ങളിൽ നിന്നു ചിതറിയ തീപ്പൊരുകൾക്കിടയിൽ കിടന്ന് അവർ യന്ത്രഭാഗങ്ങളോടു പൊരുതി. തീപ്പൊരിയറ്റ് ഇരുമ്പ് രക്ഷാകുഴൽ ചുട്ടുപൊള്ളിയപ്പോഴും വിട്ടുകൊടുത്തില്ല. തീപ്പൊരിയിൽ നിന്നുള്ള പുക കുഴലിനുള്ളിൽ പലതവണ നിറഞ്ഞു. ചുട്ടുപഴുത്ത പൈപ്പിനുള്ളിലെ തീപ്പൊരികൾക്കിടയിൽ മരണത്തെ മുഖാമുഖം കണ്ട് അവർ രാപ്പകൽ പൊരുതി; പുറത്ത് മറ്റു രക്ഷാപ്രവർത്തകർ ശ്വാസമടക്കി നിന്നു. ഏതുനിമിഷവും കുഴൽ പൊട്ടിച്ചിതറാമെന്ന അവസ്ഥയിലും തൊഴിലാളികൾ പിൻമാറിയില്ല. 

ഒന്നര ദിവസം നീണ്ട പോരാട്ടത്തിനൊടുവിൽ ഡ്രില്ലിങ് യന്ത്രവും കുഴലിലെ വളഞ്ഞ ഭാഗങ്ങളും അവർ അറുത്തുമാറ്റി. പിന്നാലെ കുഴലിലൂടെ മുന്നോട്ടു  നിരങ്ങിനീങ്ങി അവശിഷ്ടങ്ങൾക്ക് അരികിലേക്കെത്തി. അതിലെ ഇരുമ്പ്, സ്റ്റീൽ പാളികൾ 12 മണിക്കൂർ കൊണ്ട് ഗ്യാസ് കട്ടർ ഉപയോഗിച്ച് നീക്കി. അവശിഷ്ടങ്ങൾ തുരക്കാൻ റാറ്റ് മൈനേഴ്സിനു വഴിയൊരുക്കിയ ശേഷമാണ് അവർ പുറത്തിറങ്ങിയത്. 

രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത തൊഴിലാളികൾ ദൗത്യം വിജയിച്ച ശേഷം പുറത്തേക്കു വരുന്നു. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙മനോരമ
രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത തൊഴിലാളികൾ ദൗത്യം വിജയിച്ച ശേഷം പുറത്തേക്കു വരുന്നു. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙മനോരമ

ചങ്കുറപ്പിന്റെ  റാറ്റ് മൈനിങ്

ഡ്രില്ലിങ് യന്ത്രം ഇനി ഉപയോഗിക്കാനാവില്ല. തൊഴിലാളികളിലേക്കു രക്ഷാകുഴലിനെത്താനുള്ള 10 മീറ്റർ ദൂരം ഇനി റാറ്റ് മൈനേഴ്സ് തുരക്കും’. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ ദൗത്യസംഘം ഇതു പറയുമ്പോൾ, സിൽക്യാരയിൽ തടിച്ചുകൂടിയവരിൽ പ്രതീക്ഷയേക്കാളേറെ സംശയമായിരുന്നു; ഇത്രയും കാഠിന്യമേറിയ ദൗത്യത്തിൽ യന്ത്രം തോറ്റിടത്ത്, മനുഷ്യൻ എങ്ങനെ ജയിക്കും? യുഎസ് നിർമിത ഡ്രില്ലിങ് യന്ത്രത്തിനു തുരക്കാൻ സാധിക്കാത്ത അവശിഷ്ടങ്ങൾ റാറ്റ് മൈനേഴ്സ് എങ്ങനെ നീക്കും? 

ഈ സംശയങ്ങൾക്കിടയിലേക്കാണ് 12 ചെറുപ്പക്കാർ നടന്നെത്തിയത്. കയ്യിലുള്ളത് പിക്കാസും കമ്പിപ്പാരയും ചെറിയ ചുറ്റികയും. 3 വീതമുള്ള പല സംഘങ്ങളായി അവർ തിരിഞ്ഞു. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30ന് ആദ്യസംഘം അകത്തേക്കു കയറി. മുന്നിലുള്ളയാൾ തല ഉയർത്താൻ പോലുമാകാതെ കുഴലിനുള്ളിലിരുന്ന് അവശിഷ്ടങ്ങളിലേക്ക് ആഞ്ഞുകുത്തി. പാറകൾ ചുറ്റിക ഉപയോഗിച്ച് പൊട്ടിച്ചു. താഴെവീഴുന്ന അവശിഷ്ടങ്ങൾ ചെറിയ പാത്രത്തിലാക്കി പിന്നിലുള്ളയാളിലേക്കും അയാൾ മൂന്നാമനിലേക്കും കൈമാറി അതു പുറത്തെത്തിച്ചു. അവശിഷ്ടങ്ങൾ നീക്കുന്നതിനൊപ്പം യന്ത്രത്തിന്റെ സഹായത്തോടെ പുറത്തുനിന്ന് രക്ഷാകുഴൽ മുന്നോട്ടു തള്ളി. 

ഇഞ്ചിഞ്ചായി മുന്നോട്ടുനീങ്ങിയ കുഴൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.15നു തൊഴിലാളികൾക്കരികിലേക്കെത്തി. അവശിഷ്ടത്തിന്റെ അവസാന ഭാഗവും കുത്തിനീക്കിയതോടെ, മറുവശത്ത് തൊഴിലാളികളുടെ മുഖം തെളിഞ്ഞു. 17 ദിവസത്തിനു ശേഷം തങ്ങളിലേക്കെത്തിയ രക്ഷാവെളിച്ചം കണ്ട് അവർ അലറിവിളിച്ചു. റാറ്റ് മൈനർമാരായ മുന്ന ഖുറേഷിയും നാസിർ ഹുസൈനും കുഴലിലൂടെ തൊഴിലാളികളിലേക്കെത്തി അവരെ വാരിപ്പുണർന്നു; കണ്ണുകൾ നിറഞ്ഞൊഴുകി. 400 മണിക്കൂറിലധികം രാജ്യം ആകാംക്ഷയോടെ കാത്തിരുന്ന സിൽക്യാര രക്ഷാദൗത്യത്തിന്റെ വിജയനിമിഷം! 

മക്കൾ അറിയരുത്!

സുരക്ഷിതമല്ലെന്ന കാരണത്താൽ മുൻപ് രാജ്യത്ത് നിരോധിച്ച പ്രവർത്തനമാണ് റാറ്റ് മൈനിങ്. മേഘാലയയിലെ ഖനികളിൽ കൽക്കരി ശേഖരിക്കാൻ എലികളെ പോലെ ചെറു മാളങ്ങളുണ്ടാക്കുന്നതിനെ സൂചിപ്പിച്ചാണ് ഈ രീതിക്ക് റാറ്റ് മൈനിങ് എന്ന പേരുവന്നത്. ഖനികളിൽ കുഴിയുണ്ടാക്കി താഴേക്കിറങ്ങിയ ശേഷം അവിടെ നിന്നു വശങ്ങളിലേക്ക് എലിയെ പോലെ തുരന്നുപോയി കൽക്കരിയുള്ള പ്രദേശങ്ങളിലെത്തുന്നതാണു രീതി. മേഘാലയിലെ ഖനികളിൽ വളരെ ചെറിയ ദ്വാരങ്ങളിലൂടെ നീങ്ങാൻ കുട്ടികളെയാണു പലപ്പോഴും ഉപയോഗിക്കുന്നത്. രണ്ടാം തവണയാണ് ദുരന്തമുഖത്ത് റാറ്റ് മൈനിങ് രീതി രക്ഷാവഴിയൊരുക്കുന്നത്. 1989ൽ ബംഗാളിലെ റാണിഗഞ്ചിലുള്ള കൽക്കരി ഖനിയിൽ കുടുങ്ങിയ 65 പേരെ പുറത്തെത്തിക്കാൻ സഹായിച്ചത് ഈ രീതിയിലുള്ള തുരക്കലായിരുന്നു. 

സിൽക്യാരയിലെ റാറ്റ് മൈനിങ്ങിനു നേതൃത്വം നൽകിയ ഖുറേഷിയും സംഘവും പ്രതിഫലം വാങ്ങാതെയാണു ദൗത്യം പൂർത്തിയാക്കിയത്. രാജ്യാന്തരതലത്തിൽ ശ്രദ്ധേയരായെങ്കിലും തങ്ങൾ നടത്തിയ ദൗത്യം മക്കളോട് വിവരിക്കില്ലെന്ന് അവർ പറയുന്നു. ‘ഞങ്ങൾ ചെയ്യുന്ന ജോലി അപകടം നിറഞ്ഞതാണ്. അതിൽ പ്രചോദനമുൾക്കൊണ്ട് മക്കളും ആ ജോലിക്കിറങ്ങരുത്. അവർ ഡോക്ടർമാരും എൻജിനീയർമാരുമാകട്ടെ...’

കുപ്പിയിലെ ഭക്ഷണം

രക്ഷാപ്രവർത്തകർ നടപ്പാക്കിയ പ്രായോഗിക ആശയങ്ങളാണ് സിൽക്യാരയിലെ ദൗത്യവിജയത്തിനു വഴിയൊരുക്കിയത്. തുരങ്കത്തിലെ അവശിഷ്ടങ്ങൾക്കിടയിലൂടെയിട്ട ആറിഞ്ച് വ്യാസമുള്ള പൈപ്പിലൂടെയായിരുന്നു ഭക്ഷണം കടത്തിവിട്ടിരുന്നത്. ഇതിനായി ഒരു ലീറ്ററിന്റെ ശീതളപാനീയ കുപ്പിയുടെ ഒരുവശം മുറിച്ചു. അതിലേക്ക് റൊട്ടിയും ചെറിയ പാത്രത്തിൽ പരിപ്പുകറിയും വച്ചു. പൈപ്പിലൂടെയിട്ട കയറിന്റെ അറ്റത്ത് കുപ്പി കെട്ടി. കയർ വലിച്ച് കുപ്പിയും അതിനുള്ളിലെ ഭക്ഷണവും തൊഴിലാളികളെടുത്തു. ഈ രീതിയിൽ ഓറഞ്ചും ആപ്പിളുമെല്ലാം കുപ്പിയിലൂടെ തൊഴിലാളികളിലേക്കെത്തി. വിരസത മാറ്റാൻ വിവിധ ഗെയിമുകൾ നിറച്ച മൊബൈൽ ഫോണുകളും രക്ഷാപ്രവർത്തകർ കുപ്പിയിലാക്കി തൊഴിലാളികളിലേക്കു വിട്ടു. 

‘ഞങ്ങൾക്കു ജീവിക്കണം...’

തുരങ്കത്തിനുള്ളിൽ കുടുങ്ങിയ തൊഴിലാളികളുടെ ലീഡർ ഗബ്ബർ സിങ് നേഗി ആയിരുന്നു. 2011ൽ സിക്കിമിലുണ്ടായ മണ്ണിടിച്ചിലിൽ ഏതാനും ദിവസങ്ങൾ കുടുങ്ങിയതിന്റെ ‘അനുഭവപരിചയം’ തുരങ്കത്തിൽ ഗബ്ബറിന് ആത്മവിശ്വാസം നൽകി. ‘മനസ്സു മടുക്കരുത്, നമ്മൾ രക്ഷപ്പെടും’ എന്ന് മറ്റു തൊഴിലാളികളോട് അദ്ദേഹം നിരന്തരം പറഞ്ഞുകൊണ്ടിരുന്നു.

ആദ്യ ദിവസങ്ങളിൽ ഭയന്നെങ്കിലും രക്ഷാദൗത്യം സജീവമായതോടെ തൊഴിലാളികൾ ധൈര്യം വീണ്ടെടുത്തു. തൊഴിലാളികൾ പുറത്തിറങ്ങുന്നതും കാത്ത് കുടുംബാംഗങ്ങൾ ദിവസങ്ങളോളം സിൽക്യാരയിലെ തുരങ്കമുഖത്ത് നിറകണ്ണുകളോടെ നിന്നു. കാത്തിരിപ്പിനൊടുവിൽ പുറത്തെത്തിയ ഗബ്ബർ സിങ്ങിനോടു മാധ്യമങ്ങൾ ചോദിച്ചു: തുരങ്കത്തിൽ ഇനിയും ജോലിക്കു പോകുമോ? ചിരിയോടെ അദ്ദേഹം മറുപടി നൽകി –  ‘ഇനിയും പോകും. ഞങ്ങൾക്കു ജീവിക്കണം, കുടുംബം പോറ്റണം’. 

English Summary:

Sunday Special about Uttarakhand tunnel rescue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com