ADVERTISEMENT

ജബൽപുർ നഗരം. മധ്യപ്രദേശ് തിരഞ്ഞെടുപ്പു പ്രചാരണാർഥമുള്ള റോഡ് ഷോ നയിക്കുകയാണു മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാൻ. സമീപത്തെ ഇന്ത്യൻ കോഫി ഹൗസിനു മുൻപിലെത്തിയപ്പോൾ ചൗഹാൻ വാഹനവ്യൂഹം നിർത്താൻ ആവശ്യപ്പെടുന്നു. പുറത്തു ഘോഷയാത്ര കാണാൻ നിന്ന കോഫി ഹൗസ് ജീവനക്കാരോട് ‘എവിടെ എന്റെ കോഫി?’ എന്നു ചോദിക്കുന്നു. മലയാളികളായ ജീവനക്കാർ കാപ്പിയെത്തിക്കുന്നു. അത് ആസ്വദിച്ചു കുടിച്ച ശേഷമാണ് മുഖ്യമന്ത്രി റോഡ്ഷോ തുടരുന്നത്.

മധ്യപ്രദേശും ഇന്ത്യൻ കോഫി ഹൗസും തമ്മിലുള്ള ആഴവും പരപ്പുമേറിയ ബന്ധത്തിന്റെ ഒരുദാഹരണം മാത്രമാണിത്. രാഷ്ട്രപതിമാർ, ഉപരാഷ്ട്രപതിമാർ, മുഖ്യമന്ത്രിമാർ, രാഷ്ട്രീയ നേതാക്കൾ, ചലച്ചിത്ര താരങ്ങൾ തുടങ്ങി മധ്യപ്രദേശിലെത്തുന്ന ഏവരുടെയും പ്രിയപ്പെട്ട താവളമാണ് ഇന്ത്യൻ കോഫി ഹൗസ്.

മലയാളിയുടെ മനസ്സിലേക്ക് എപ്പോഴും ബീറ്റ്റൂട്ടിന്റെ കടുംനിറം ചാലിച്ചു വരുന്ന പേരാണ് ഇന്ത്യൻ കോഫി ഹൗസ്. കേരളത്തിനു പുറത്തെ ഇന്ത്യൻ കോഫി ഹൗസുകളിൽ മസാലദോശ ബീറ്റ്റൂട്ട് രഹിതമാണ്. 1957ൽ എ.കെ.ഗോപാലന്റെ നേതൃത്വത്തിൽ ജവാഹർലാൽ നെഹ്റുവിന്റെ അകമഴിഞ്ഞ പിന്തുണയോടെ രൂപീകരിച്ച 13 ഇന്ത്യൻ കോഫി വർക്കേഴ്സ് സൊസൈറ്റികളിൽ ഇപ്പോഴുള്ളത് ഏഴെണ്ണമാണ്. ജബൽപുർ, തൃശൂർ, കണ്ണൂർ, പുതുച്ചേരി, മുംബൈ, ഡൽഹി, നാഗ്പുർ. അതിൽ ഏറ്റവും കൂടുതൽ ജീവനക്കാരും സ്ഥാപനങ്ങളുമുള്ളത് മധ്യപ്രദേശിലെ ജബൽപുർ ആസ്ഥാനമായ സൊസൈറ്റിക്കാണ്.

കഴിഞ്ഞ 65 വർഷമായി മധ്യപ്രദേശിനും ഛത്തീസ്ഗഡിലും ദക്ഷിണേന്ത്യൻ രുചിവൈവിധ്യത്തോടൊപ്പം ഇന്ത്യയുടെ മറ്റുഭാഗത്തെ രുചിയുടെ മലയാളിപ്പെരുമയും പകർന്നു നൽകുകയാണ് ജബൽപുർ ആസ്ഥാനമായ ഇന്ത്യൻ കോഫി വർക്കേഴ്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റി. 8,800 ജീവനക്കാരിൽ 90% മലയാളികൾ. കേരളത്തിൽ ഒരെണ്ണമടക്കം 21 സംസ്ഥാനങ്ങളിൽ കാപ്പിയുടെ ചൂടും മസാലദോശയുടെ രുചിയും പകരുന്ന ബൃഹത് സ്ഥാപനമാണ് ജബൽപുർ ആസ്ഥാനമായ സൊസൈറ്റി. 75–ാം വയസിലും ചുറുചുറുക്കോടെ അതിനു നേതൃത്വം നൽകുന്നതും ഒരു മലയാളിയാണ്. കൊടുങ്ങല്ലൂർ ഒറവൻതുരുത്തി ഒ.കെ.രാജഗോപാലൻ.

1968–ൽ ജബൽപുർ ഇന്ത്യൻ കോഫിഹൗസിൽ ഒരു സാധാരണ തൊഴിലാളിയായി ജോലിയിൽ പ്രവേശിച്ച രാജഗോപാലൻ ഇന്നു സൊസൈറ്റിക്കു കീഴിലുള്ള നൂറുകണക്കിന് കോഫിഹൗസുകൾക്കു നാഥനാണ്. കേരളത്തിലെ കോഫിഹൗസുകളും ഉൾപ്പെടുന്ന ഓൾഇന്ത്യ കോഫി വർക്കേഴ്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റീസ് ഫെഡറേഷന്റെ ചെയർമാനുമാണ് രാജഗോപാലൻ. ജബൽപുർ സൊസൈറ്റിക്ക് ഇന്ന് 175 കോഫിഹൗസുകളും 280ലേറെ പൊതുമേഖലാ, സ്വകാര്യ സ്ഥാപനങ്ങളുടെ കന്റീനുകളുമുണ്ട്. കേരളത്തിൽ കായംകുളം എൻടിപിസിയുടെ കന്റീനും ഗെസ്റ്റ്ഹൗസും നടത്തുന്നത് ജബൽപുർ സൊസൈറ്റിയാണ്. മധ്യപ്രദേശിൽ ഒൻപതിടങ്ങളിൽ ‘ഹോട്ടൽ ഇന്ത്യ’ എന്ന പേരിൽ ഹോട്ടലുകളുമുണ്ട്. മിതമായ നിരക്കിൽ ഉന്നത നിലവാരമുള്ള മുറികളാണ് ഹോട്ടൽ ഇന്ത്യ നൽകുന്നത്.

പാത്രം കഴുകിയും മറ്റും എളിയ നിലയിൽ തുടങ്ങിയ രാജഗോപാലന്റെ വളർച്ചയാണ് ജബൽപുർ സൊസൈറ്റിയുടെ കഥയെന്ന് സ്ഥാപനത്തിന്റെ മാനേജരായ കണ്ണൂർ സ്വദേശി പ്രകാശൻ പറയും. അടുക്കളയിലെ രുചിമുതൽ മേശയിൽ നിരത്തുന്ന പ്ലേറ്റിന്റെ എണ്ണമയത്തിൽ വരെ രാജഗോപാലിന്റെ കണ്ണെത്തുമെന്നു പ്രകാശൻ പറയുന്നു. ജോലിയിലെ മികവിന്റെ അടിസ്ഥാനത്തിൽ ക്ലറിക്കൽ പോസ്റ്റിലേക്കു മാറിയ രാജഗോപാലൻ 1981ൽ ഭരണസമിതിയുടെ സെക്രട്ടറിയായതോടെ കോഫിഹൗസിന്റെ കുതിപ്പു തുടങ്ങുകയായി.

ജീവനക്കാരുടെ ജോലിഭാരം കുറയ്ക്കാൻ യന്ത്രങ്ങൾ സ്ഥാപിക്കലായിരുന്നു ആദ്യം. കാപ്പിക്കുരു വയനാട്ടിൽ നിന്നും മറ്റും ശേഖരിച്ച് സ്വന്തമായി പൊടിച്ചാണ് ഉപയോഗിക്കുന്നത്. വൻകിട പൊതുമേഖലാ സ്ഥാപനങ്ങളുടെയും സ്വകാര്യ സ്ഥാപനങ്ങളുടെയും കന്റീനുകൾ കരാർ അടിസ്ഥാനത്തിൽ എടുത്തു നടത്താനാരംഭിച്ചു. ഇതോടെ സൊസൈറ്റിയുടെ വരുമാനവും ലാഭവും വർധിച്ചു. അതോടെ ജീവനക്കാരുടെ ക്ഷേമപ്രവർത്തനങ്ങൾക്കും ഊന്നൽ നൽകി. ജീവനക്കാർ തന്നെ ഉടമകളുമായതിനാൽ അർപ്പണബോധത്തോടെയുള്ള പ്രവർത്തനവും ഉറപ്പായിരുന്നു.

യാത്രാച്ചെലവ്, താമസസൗകര്യം, കുടുംബാംഗങ്ങൾക്കടക്കം ആരോഗ്യ ഇൻഷുറൻസ്, കുട്ടികളുടെ വിദ്യാഭ്യാസത്തിന് അലവൻസ്, വിദ്യാഭ്യാസ വായ്പകൾ തുടങ്ങി ഒട്ടേറെ പദ്ധതികൾ നടപ്പാക്കി. ഇപിഎഫ് എക്സെംപ്റ്റഡ് ട്രസ്റ്റുമായി. വിരമിച്ചു പോയവർക്കും സാമ്പത്തിക സഹായമുറപ്പാക്കി. പ്രളയകാലത്ത് നാട്ടിൽ ദുരിതമനുഭവിച്ചവർക്ക് സാമ്പത്തിക സഹായം നൽകി. കോവിഡ്കാലത്തും ശമ്പളം വെട്ടിക്കുറയ്ക്കാതെ ജീവനക്കാർക്കൊപ്പം നിൽക്കാൻ നേരത്തേയുണ്ടാക്കിയ മികച്ച ലാഭം സഹായിച്ചു. 25 ലക്ഷം രൂപ കേരളമുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും നൽകി.

ഉപഭോക്താക്കളുടെ താൽപര്യത്തിനു മുൻതൂക്കം നൽകി റസ്റ്ററന്റുകൾ ആധുനികവൽക്കരിച്ചു. ബ്രാൻഡഡ് ക്രോക്കറി, മികച്ച സേവനം എന്നിവയും സ്വാദിഷ്ടമായ ഭക്ഷണവും ഉന്നതരടക്കമുള്ളവരുടെ ഇഷ്ടകേന്ദ്രമായി ഇന്ത്യൻ കോഫി ഹൗസിനെ മാറ്റി. രാഷ്ട്രപതിമാർ, പ്രധാനമന്ത്രി, സംസ്ഥാന നേതാക്കളെന്നിവർ മധ്യപ്രദേശിലെത്തുമ്പോൾ ഭക്ഷണത്തിന്റെ ഉത്തരവാദിത്തം ഇന്ത്യൻ കോഫി ഹൗസിനായി.

‘ഓരോ ജീവനക്കാരന്റെയും സത്യസന്ധതയും കഠിനാധ്വാനവു’മാണ് വിജയ രഹസ്യമെന്ന് രാജഗോപാലൻ പറയുന്നു. സർക്കാർ സഹായമോ സബ്സിഡികളോ ഒന്നുമില്ലാതിരുന്നിട്ടും ഉപഭോക്താക്കൾക്കും ജീവനക്കാർക്കും ഒരുപോലെ സംതൃപ്തി നൽകാനാവുന്നതിനു കാരണം ഈ ടീം വർക്കാണെന്നാണ് അദ്ദേഹത്തിന്റെ സാക്ഷ്യം. ജീവനക്കാരുടെ സ്വഭാവരൂപീകരണത്തിലും പരിശീലനകാലത്ത് പ്രാമുഖ്യം നൽകുന്നു. ഭക്ഷണത്തിന്റെ ശുചിത്വം കണക്കിലെടുത്ത് താടിയും മുടിയും നീട്ടാൻ ജബൽപുർ സൊസൈറ്റിക്കു കീഴിൽ ജീവനക്കാർക്ക് അനുവാദമില്ല.

പഴയകാലത്തിന്റെ പാരമ്പര്യം നിലനിർത്താനാണ് ഇപ്പോഴും തലപ്പാവുള്ള വെയിറ്റർമാർ തുടരുന്നത്. ജൂനിയർ ജീവനക്കാർക്ക് ഗാന്ധിത്തൊപ്പിക്കു സമാനമായ തൊപ്പിയാണ്. അൽപം സീനിയറായാൽ പച്ച നിറത്തിലുള്ള അരപ്പട്ട കിട്ടും. സൂപ്പർവൈസർ തലത്തിലെത്തിയാൽ അരപ്പട്ട ചുവപ്പാകും.

 മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽകലാം കോഫിഹൗസ് ജീവനക്കാരോടൊപ്പം
മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽകലാം കോഫിഹൗസ് ജീവനക്കാരോടൊപ്പം

ഇന്ത്യൻ കോഫിഹൗസുകളുടെ പര്യായമായി മാറിയ ബീറ്റ് റൂട്ടിനെക്കുറിച്ചു രാജഗോപാലിനു പറയാനുണ്ട്. ‘കണ്ണൂർ, തൃശൂർ യൂണിറ്റുകളോട് ബീറ്റ്റൂട്ട് ചേരുമ്പോൾ മസാലദോശയുടെ രുചി മാറുന്നതിനെക്കുറിച്ച് പറഞ്ഞുകൊടുത്തിരുന്നു. ബീറ്റ്റൂട്ടിന്റെ ചെറിയ മധുരം കലരുമ്പോൾ ഉള്ളിയുടെയും ഉരുളക്കിഴങ്ങിന്റെയും രുചി മാറും. പക്ഷേ അവർക്കതു മാറ്റാൻ കഴിയുന്നില്ല’, രാജഗോപാൽ ചിരിക്കുന്നു.

ഭാര്യ അയിഷയുടെയും മക്കൾ ദിവ്യയുടെയും ദീപ്തിയുടെയും സമ്പൂർണ പിന്തുണയും കോഫിഹൗസുകളിൽ തലപ്പാവണിഞ്ഞും അല്ലാതെയും ജോലി ചെയ്യുന്ന ആയിരക്കണക്കിനു ജീവനക്കാരുടെയും സ്നേഹവായ്പുമായി രാജഗോപാൽ മുന്നേറുകയാണ്. ജബൽപുരിൽ നക്ഷത്രസൗകര്യങ്ങളുള്ള കൺവൻഷൻ സെന്ററാണ് അടുത്ത ലക്ഷ്യമെന്ന് രാജഗോപാൽ പറയുന്നു. ഈ മാസം 24ന് രാജഗോപാലിന്റെ 75–ാം പിറന്നാളാഘോഷം വിവിധ ചടങ്ങുകളോടെ നടത്താനൊരുങ്ങുകയാണ് ജീവനക്കാർ 

English Summary:

Sunday Special about Indian Coffee Workers Co-operative Society in Jabalpur, Madhya Pradesh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com