ADVERTISEMENT

മഴയും മണ്ണിടിച്ചിലും പമ്പരം പോലെ കറക്കി എറിഞ്ഞ റോഡുകളാണു ഹിമാലയത്തിൽ പലയിടത്തും. മുൻപൊരിക്കലും ഇതുപോലെ പേമാരി റോഡുകൾ വാരിയെടുത്തിട്ടില്ല. കേദാറിലേക്കും ബദരിയിലേക്കുമുള്ള റോഡുകൾ പലയിടത്തും ഒറ്റയടിപ്പാതകൾ പോലെയായിരിക്കുന്നു. ഒരു വശത്തു മൂവായിരത്തോളം അടി ഉയരമുള്ള മലകൾ, മറുവശത്ത് ഇരട്ടി ആഴമുള്ള താഴ്‌വാരങ്ങൾ. താഴെ അരഞ്ഞാണം പോലെ നദികൾ. ഇടയിലുള്ള ചെറിയ ഒറ്റയടിപാതയാണു റോഡുകൾ. കല്ലുകൾക്കും വെള്ളക്കെട്ടിനും ഇടയിലൂടെ ആടി ആടി പോകുന്ന വാഹനങ്ങൾ.

ഋഷികേശിൽ തിരക്കു കൂടിക്കൂടി വരിയാണ്. മിക്കയിടത്തും റോഡുകൾ നന്നാക്കിയത് അടുത്ത കാലത്താണ്. മനോഹരമായ റോഡുകൾ പലയിടത്തും തകർന്നു. ദേവപ്രയാഗിലേക്കു 2 മണിക്കൂർ മതിയെന്നാണു ഗൂഗിൾ പറഞ്ഞത്. എന്നാൽ കനത്ത മഴയായതിനാൽ എത്തിയത് 5 മണിക്കൂർ കൊണ്ടാണ്. ഹിമാലയത്തിലെ യാത്ര കിലോമീറ്റർകൊണ്ടും സമയംകൊണ്ടും അളക്കാനാകില്ല. മഴയും കാറ്റും കുത്തൊഴുക്കുമാണ് യാത്രയുടെ സമയം തീരുമാനിക്കുക.

ഋഷികേശിൽനിന്നു വരുന്നവർക്കുള്ള ആദ്യ ഇടത്താവളങ്ങിലൊന്നാണ് ദേവപ്രയാഗ്. ഈ നദീസംഗമം കാണാനായി പലരും ഇവിടെ തങ്ങും. ഗംഗോത്രിയിലെ ഗായ്‌മുഖിൽനിന്നു വരുന്ന ഭാഗീരഥി നദിയും ബദരിനാഥിൽനിന്നു വരുന്ന അളകനന്ദയും സംഗമിക്കുന്നത് ഇവിടെയാണ്. ഈ രണ്ടു നദികളും വരുന്നത് ഒരേ ഗ്ലേസിയറിന്റെ (മഞ്ഞു പാളി) രണ്ടു ഭാഗത്തുനിന്നാണ്. ഇവിടെവച്ചാണു ഗംഗയെന്ന പേരുവരുന്നത്. അളകനന്ദ, ഭാഗീരഥി തുടങ്ങിയ പേരുകളെല്ലാം ഇവിടെ ഇല്ലാതാകുന്നു, ഇനി ഗംഗ മാത്രം. എന്നാലും ഗംഗോത്രിയിൽനിന്നു പുറപ്പെടുമ്പോൾത്തന്നെ പലരും ഗംഗയെന്നു വിളിക്കുന്നു.

മഴ കൂടിയ സ്ഥലത്തുനിന്നു വരുന്ന നദി കലങ്ങിയിരിക്കും. മഴയില്ലാത്ത സ്ഥലത്തുകൂടി വരുന്ന നദിക്കു ഭംഗിയാർന്ന പച്ചയും. രണ്ടു നിറങ്ങൾ ചേരുന്നൊരു വലിയ കാൻവാസുപോലെയാണ് ഈ സംഗമം. ചുറ്റും നിറയുന്ന പച്ചപ്പിനിടയിലൂടെ കടന്നു വന്നു ചേരുന്ന രണ്ടു വലിയ നിറങ്ങളുടെ നദികൾ. സംഗമത്തിനു തൊട്ടടുത്തൊരു ക്ഷേത്രമുണ്ട്. തട്ടു തട്ടായി കെട്ടിടങ്ങൾ. അഞ്ചു പ്രയാഗുകളിൽ അ‍ഞ്ചാമത്തേതാണിത്. ഗംഗയുടെ പിറവി ഇവിടെനിന്നാൽ കാണാം. ഇവിടെനിന്ന് ആറു മണിക്കൂറോളം യാത്ര ചെയ്താൽ ബദരീനാഥിലെത്താം. ദേവപ്രയാഗിൽനിന്നു 48 കിലോമീറ്റർ മുകളിലേക്കു പോകുമ്പോൾ താഴെ അളകനന്ദ നദിയുടെ നടുവിലേക്കു നീളുന്നൊരു പാലത്തിലൊരു ക്ഷേത്രം കാണാം. ഇത് ഉത്തരാഖണ്ഡിന്റെ മാതൃ ദേവതയായ ദാരിമായുടെ ക്ഷേത്രമാണ്. ഉത്തരാഖണ്ഡിന്റെ അമ്മയാണിത്.

ബദരീനാഥ് ക്ഷേത്രവും അളകനന്ദ നദിയും
ബദരീനാഥ് ക്ഷേത്രവും അളകനന്ദ നദിയും

ഇവിടെ ചോദിക്കാതെ ഉത്തരാഖണ്ഡുകാർ ഒന്നും ചെയ്യില്ല. ഇവിടെ നിർമിക്കുന്ന വൈദ്യുത പദ്ധതിക്കുവേണ്ടി ഒരിക്കൽ നദിക്കു നടുവിലെ ക്ഷേത്രം മാറ്റി പ്രതിഷ്ഠിച്ചു. അതോടെ പ്രളയം വന്നുവന്നുവെന്നാണ് ഇവിടത്തുകാർ കരുതുന്നത്. ഒരിക്കൽക്കൂടി ശ്രമിച്ചതോടെ വീണ്ടും പ്രളയമായി. അതോടെ ക്ഷേത്രം നദിയുടെ നടുവിൽതന്നെ നിലനിർത്താൻ തീരുമാനിച്ചു. അവിടേക്കു പോകാനൊരു പാലവും നിർമിച്ചു. വൈദ്യുത പദ്ധതി നടപ്പാക്കി ജല നിരപ്പ് ഉയർന്നതോടെ വലിയ കാലുകളിലാണു ക്ഷേത്രം നിർമിച്ചത്. ബദരിയിലെ വിഷ്ണു ഭഗവാന്റെ അമ്മയുടെ സങ്കൽപമാണു ദാരിമായ്ക്ക്. അളകനന്ദയുടെ കരയിലെ പല ചെറുപട്ടണങ്ങളുമുണ്ട്.

ഇവിടെയെല്ലാം നദിക്കരയിൽ നിറയെ വീടുകളാണ്. കരയ്ക്ക് ഇരു വശത്തുമുള്ള മലഞ്ചെരുവിൽ തൂങ്ങിയെന്നതുപോലെ നിൽക്കുന്ന വീടുകൾ. കണ്ടാൽ ഭയം തോന്നും. കാലെടുത്തുവയ്ക്കുന്നതു നദിയിലേക്കെന്നപോലെയാണു പല വീടുകളും . നദിക്കരയിൽ പാറക്കെട്ടുകളിൽ മീറ്ററുകളോളം ഉയരത്തിൽ തട്ടു തട്ടായി കെട്ടി ഉയർത്തിയവയാണിത്. മുകളിൽ നല്ലൊരു മഴ പെയ്താൽ അളകനന്ദ ഉയർന്നുയർന്ന് വീടിനകത്തേക്കു കടന്നുവരും. ഈ വഴിയിലുള്ള ശ്രീനഗർ എന്ന പട്ടണത്തിലെല്ലാം നിറയെ ഇത്തരം വീടുകൾ കാണാം. നിറയെ വർണങ്ങൾ വാരി നിറച്ച ചുവരുകളുള്ള ഈ വീടുകൾ‍ക്കു പ്രത്യേക ഭംഗിയുണ്ട്. 

ദേവ പ്രയാഗ് കഴിഞ്ഞാൽ പിന്നെയുള്ള നദീസംഗമവും ചെറു പട്ടണവും കർണപ്രയാഗാണ്. പതിനായിരത്തിൽ താഴെ പേർ താമസിക്കുന്ന സ്ഥലം. പക്ഷേ അളകനന്ദയുടെ യാത്രയിൽ ഇതൊരു സുവർണ ബിന്ദുവാണ്. ഇവിടെവച്ചാണു പിണ്ടാർ ഗംഗ അളകനന്ദയി‍ൽ ചേരുന്നത്. മറ്റൊരു നദീ സംഗമം. പിണ്ടാരി എന്ന മഞ്ഞുപാളിയിൽനിന്നു തുടങ്ങുന്ന നദിയുടെ യാത്രയാണിവിടെ അവസാനിക്കുന്നത്. ഇവിടെ എത്തുമ്പോഴേക്കും നാം സമുദ്ര നിരപ്പിൽനിന്നു 3800 അടി ഉയരെ എത്തുകയാണ്. 105 കിലോമീറ്റർ യാത്ര ചെയ്താണ് ഈ നദി അളകനന്ദയെ ആശ്ലേഷിക്കുന്നത്.

ദേവപ്രയാഗിൽ ഭാഗീരഥി നദിയും അളകനന്ദയും കൂടിച്ചേരുന്ന സ്ഥലം
ദേവപ്രയാഗിൽ ഭാഗീരഥി നദിയും അളകനന്ദയും കൂടിച്ചേരുന്ന സ്ഥലം

ഇനി പലയിടത്തും പാറകൾ കുട പിടിച്ച വഴികളിലൂടെയാണു യാത്ര. കുത്തനെ താഴെ അളകന്ദയുടെ രൗദ്ര സൗന്ദര്യം. മുകളിൽ ഹിമാലത്തിലെ തിളങ്ങുന്ന കരിങ്കല്ലിന്റെ മേലാപ്പ്. പലയിടത്തും മഞ്ഞു മൂടിയിരിക്കുന്നു. അളകനന്ദ ഇവിടെ വളരെ നേർത്തുപോയിരിക്കുന്നു. പലയിടത്തും ഈ അത്ഭുതം കാണാം. ചിലപ്പോൾ വലുതാകും. ചിലപ്പോൾ കൊച്ചു കുട്ടിയെപ്പോലെയാകും.

ബദരിയിലേക്ക് അടുക്കുന്തോറും മഞ്ഞുവീണ മലകൾ കാണാം. റോഡ് ബദരിയിൽ അവസാനിക്കുകാണ്. പാലത്തിനപ്പുറമാണു ക്ഷേത്രം. പാലത്തിന്റെ മറു കരയിൽ ക്ഷേത്രം മാത്രമേയുള്ളു. ബദരീനാഥന്റെ ക്ഷേത്രത്തിനു മുന്നിൽ കുത്തൊഴുക്കുതന്നെയാണ്. തിരകൾപോലെ വലിയ ശബ്ദത്തോടെ ഇടിച്ചു മറിയുന്ന നദി. വെള്ളത്തിനു നല്ല വെളുത്ത നിറം. മറുകരയിൽ ദീപ പ്രഭയിൽ കുളിച്ചു നിൽക്കുകയാണു ബദരീനാഥ ക്ഷേത്രം.

ബദരീനാഥനു ചുറ്റമുള്ള മലകളിൽ മഞ്ഞുവീണു തുടങ്ങിയിരിക്കുന്നു.  നവംബർ ആദ്യത്തോടെ ഈ മലകളിലെല്ലാം മഞ്ഞു നിറയും. ഒരു തരിമ്പുപോലും പച്ചപ്പു കാണില്ല. മഞ്ഞിൽ പുതഞ്ഞു നിൽക്കുന്ന ബദരീനാഥനും ഹിമാലയവും. നവംബർ പകുതിയോടെ നടയടച്ച് എല്ലാവരും ഇറങ്ങും. പിന്നെ ഈ തണുപ്പിൽ കാവൽ നിൽക്കുന്ന സൈന്യവും മഞ്ഞും മഴയും കടന്നുപോകുന്നതറയാതെ കുറെ സന്യാസിമാരും ബാക്കിയാകും. ബദരീനാഥന്റെ ശ്രീകോവിൽ സ്വർണം പൊതിഞ്ഞതാണ്. നടുവിൽ ഓംകാര മന്ത്രത്തിന്റെ അടയാളം.

ഇരുവശത്തുമായി ശംഖും ചക്രവും. ഭഗവാൻ വിഷ്ണുവിന്റെ അടയാളങ്ങൾ. ചുവപ്പും വെള്ളയുമാണു കൊടിയുടെ നിറം. പതിനഞ്ചടിയോളം വീതിയും നീളവുമുള്ള ചെറിയ ശ്രീകോവിൽ. 1200 വർഷമെങ്കിലും മുൻപു ശങ്കരാചാര്യർ എത്തി പുനപ്രതിഷ്ഠ നടത്തിയ ശ്രീകോവിലാണിത്. അവിടെ ആദി ശങ്കരന്റെ പ്രതിമയുണ്ട്. വിളിക്കുവയ്ക്കുമെങ്കിലും പൂജയില്ല. ഗുരു പൂർണിമ ദിവസം ശ്രീകോവിലിൽ ആദി ശങ്കര സങ്കൽ‍പത്തിലൊരു പൂജ നടക്കും. ഗുരുവായൂരിൽനിന്നു കൊണ്ടുപോയ നെറ്റിപ്പട്ടവും മയിൽപ്പീലി വിശറിയും അലങ്കാരത്തിലുണ്ട്. പല നിറത്തിലുള്ള മാലകൾ, സ്വർണ പ്രഭയാർന്ന വസ്ത്ര ചാർത്തുകൾ. നടുവിൽ വിഷ്ണുവും ഒരു ഭാഗത്തു കുബേരനും മറു ഭാഗത്തു നരനാരായണന്മാരും ഗണപതിയും നാരദരും.

നിറയെ നെയ്‌വിളക്കുകൾ, സ്വർണത്തിൽ തീർത്ത പ്രഭാമണ്ഡല സമാനമായ അലങ്കാരങ്ങൾ. അകത്തു പ്രധാന പൂജാരിയായ റാവൽ‍ജി ഈശ്വര പ്രസാദ് നമ്പൂതിരിയുടെ കനത്ത ശബ്ദത്തിലുള്ള വിഷ്ണു സഹസ്രനാമ ജപം കേൾക്കാം. ബദരിയിലെ മേൽശാന്തിയായ റാവൽജിയെ തീരുമാനിക്കാനുള്ള അവകാശം തിരുവിതാംകൂർ രാജാവിനായിരുന്നു. ക്ഷേത്രം നിൽക്കുന്ന പ്രദേശമായ ഘർവാളിലെ രാജാവ് തിരുവിതാംകൂർ രാജാവിനോടു മേൽശാന്തിയെ കണ്ടെത്തി അയയ്ക്കാനായി കത്തെഴുതും. അദ്ദേഹം നൽകുന്ന പട്ടികയിൽനിന്നൊരാളാണ് അവിടെ പ്രധാന പൂജാരിയായ റാവൽജിയായി ചുമതലയേൽക്കുക.

ശങ്കരാചാര്യയുടെ കാലത്തു തുടങ്ങിയ പതിവാണിത്. ഇപ്പോൾ ഉത്തരാഖണ്ഡ് സർക്കാർ കേരള സർക്കാരിനാണു കത്തെഴുതാറ്. 11 വർഷമായി കണ്ണൂർ പയ്യന്നൂർ ചെറുതാഴത്ത് മണ്ടൂർ ചെറുതാഴത്ത് ഇല്ലത്തു ഈശ്വരൻ നമ്പൂതിരിയാണു റാവൽജി. അമ്പലപ്പുഴയിലടക്കം ഏറെ ക്ഷേത്രങ്ങളിൽ ശാന്തി നടത്തിയ ശേഷമാണ് അദ്ദേഹത്തെ തേടി ഈ പദവി എത്തിയത്. അതീവ കഠിനമായ ദൗത്യമായതിനാൽ പലർക്കും ഇത് ഏറ്റെടുക്കാൻ കഴിയാറില്ല. 100 വർഷത്തിനിടയിൽ ആരും ഇത്രയേറെ കാലം ഈ പദവിയിൽ ഇരുന്നിട്ടില്ല. കൊടും തണുപ്പിലും മഞ്ഞിലും ദിവസേന നാലു നേരം നദിയിൽ കുളിച്ചു നഗ്നപാദനായാണു റാവൽജി ശ്രീകോവിലിലെത്തുക. 

ബദരി ക്ഷേത്രമുറ്റത്തു രാവും പകലും പുക ഉയരുന്ന മൂന്നു കുളങ്ങളുണ്ട്. ചൂടുവെള്ളത്തിന്റെ ഉറവ കുളം പോലെ കെട്ടി സംരക്ഷിച്ചിരിക്കുകയാണ്. ഐസ് വാട്ടർ പോലെ തണുത്ത അളകനന്ദയുടെ കരയിലാണീ ചൂടുവെള്ള ഉറവകൾ. ഈ ഉറവ തണുത്ത അളകനന്ദയിലേക്കു പതിക്കുന്നിടത്തു നീരാവിയുടെ വലിയ മേഘം. അവിടേക്ക് ഇറങ്ങിപ്പോകുന്നിടത്തു ചെറിയൊരു പ്രതിഷ്ഠയുണ്ട്. ആദി കേദാരേശ്വരന്റെ പ്രതിഷ്ഠയാണത്. ഇവിടെ നിന്നാണത്രെ കേദാരേശ്വരൻ കേദാറിലേക്കു പോയത്. ക്ഷേത്രത്തിനു മുന്നിൽ ഭസ്മത്തിൽ കുളിച്ച്, നിറയെ രുദ്രാക്ഷമണിഞ്ഞ സന്യാസിമാർ. ഇവിടെ രാവും പകലും അണയാതെ ഒരു അഗ്നികുണ്ഡം ഇവർ സൂക്ഷിക്കുന്നു.

ബദരീനാഥിലെ പ്രധാന പൂജാരിയായ   ഈശ്വര പ്രസാദ് നമ്പൂതിരി സൈന്യത്തിന്റെ സുരക്ഷയിൽ ക്ഷേത്രത്തിലേക്കു പോകുന്നു.
ബദരീനാഥിലെ പ്രധാന പൂജാരിയായ ഈശ്വര പ്രസാദ് നമ്പൂതിരി സൈന്യത്തിന്റെ സുരക്ഷയിൽ ക്ഷേത്രത്തിലേക്കു പോകുന്നു.

കേദാറിലും ബദരിയിലുമെത്തിയ ശങ്കരാചാര്യർ പുനഃപ്രതിഷ്ഠ നടത്തുകയാണു ചെയ്തത്. ബദരിയിലെ പൂജ കേരള പൂരാജിമാരെയും കേദാറിലേതു കർണാടകത്തിലുള്ളവര‍െയും ഏൽപിച്ചു. കേദാറിലേക്കുള്ള യാത്ര ബദരിയാത്ര പോലല്ല. 10 മണിക്കൂറെങ്കിലും ഹിമാലയത്തിലൂടെ കയറിക്കയറി പോകണം. പലയിടത്തും വഴി ഒലിച്ചു പോയിരിക്കുന്നു. മഴ തകർക്കുമ്പോൾ കേദാറിലേക്കുള്ള വഴികൾ ഒന്നൊന്നായി അടയ്ക്കുന്നു. പലയിടത്തും മണ്ണിടിഞ്ഞുകൊണ്ടിരിക്കുന്നു. ഓക്സിജൻ കുറഞ്ഞ ഉയരങ്ങളിലേക്കുള്ള യാത്രയാണ്. ആയിരക്കണക്കിനു ഗ്രാമീണർ കേദാർ നാഥിലെ ശ്രീകോവിലേക്ക് തിക്കിത്തിരക്കി കയറുകയാണ്. ഇത് വളരെ ചെറിയൊരു ശ്രീകോവിലാണ്. ഇവിടെ വലിയൊരു കല്ലിലിലാണു ചൈതന്യം. പ്രത്യേക പ്രതിഷ്ഠയില്ല. ഭക്തർക്ക് ഈ കല്ലിൽ അഭിഷേകം നടത്താം. 

കഴിഞ്ഞ പ്രളയത്തിൽ ശ്രീകോവിലിനു പിറകിൽ ഉരുണ്ടെത്തിയ ഈ വലിയ കല്ലാണു ശ്രീകോവിലിനെ രക്ഷിച്ചത്. ഇടിഞ്ഞുവന്ന മലയും വലിയ വെള്ളവും ഈ കല്ലിൽതട്ടി ശ്രീകോലിന് ഇരുവശത്തുകൂടേയും വലിയ നദിയായി പോയി. അവിടെയുണ്ടായിരുന്നതെല്ലാം ആഴങ്ങളിലേക്ക് ഒഴുകിപോയി. ഈ കല്ലിനു ഇപ്പോൾ മാല ചാർത്തുന്നുണ്ട്. അതിനു കീഴെ സന്യാസിമാർ തമ്പടിച്ചിരിക്കുന്നു. ഇതിനു തൊട്ടടുത്താണു ശങ്കരാചാര്യയുടെ സമാധി സ്ഥലം. വലിയൊരു യാത്രയുടെ ഭൗതികമായ അവസാനം. ശ്രീകോവിലിനു പുറകിലെ കുഴിയിൽനിന്നു മുക്കിയെടുക്കുന്ന തീർഥമാണ് എല്ലാവരും കൊണ്ടുപോകുന്നത്. ഭൂമിക്കടിയിലൂടെ ക്ഷേത്രത്തിലേക്ക് ഒഴുകിവരുന്ന ഏതോ ഉറവ തീർഥമായി മാറുകയാണ്.

English Summary:

Sunday Special about Kedarnath

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com