ADVERTISEMENT

ഇന്ത്യയിലെ ഏറ്റവും വലിയ മുസ്‌ലിം പള്ളി! അതാണ് ബാബറി മസ്ജിദിനു പകരമുള്ള പള്ളിക്കായി ഉത്തർപ്രദേശ് സർക്കാർ വിട്ടു നൽകിയ 5 ഏക്കർ സ്ഥലത്ത് നിർമിക്കാനുദ്ദേശിക്കുന്ന പള്ളിയെക്കുറിച്ച് നിർമാണക്കമ്മിറ്റിയുടെ സ്വപ്നം. 2019ൽ സുപ്രീം കോടതിയാണു രാമജന്മഭൂമിയിൽ ക്ഷേത്രം നിർമിക്കുന്നതോടൊപ്പം പള്ളി നിർമാണത്തിനും ഭൂമി നൽകാൻ വിധിച്ചത്. 2020 ഫെബ്രുവരിയിൽ യുപി സർക്കാർ കൃഷി വകുപ്പിന്റെ കൈവശമുണ്ടായിരുന്ന സ്ഥലം ഇതിനായി നൽകി. 

പള്ളിക്കു സ്ഥലം ലഭിച്ചു നാലു വർഷത്തോളമായിട്ടും ഇതുവരെ പണി പുരോഗമിച്ചിട്ടില്ല. അയോധ്യ–ലക്നൗ ഹൈവേയിൽ അയോധ്യയിൽ നിന്നു 25 കിലോമീറ്റർ അകലെ ധന്നിപ്പുരിലാണ് സ്ഥലം. ജാതി മതഭേദമെന്യേ ആളുകൾ പ്രാർഥിക്കാനെത്തുന്ന ഹസ്രത്ത് ഷാ ഗദ ഷായുടെ ജാറമാണ് ഇവിടെയുള്ളത്. ഇവിടെ പള്ളിക്കു പുറമേ, ആശുപത്രി സമുച്ചയം, സമൂഹ അടുക്കള, ഗവേഷണ കേന്ദ്രം എന്നിവയൊക്കെ ഉൾക്കൊള്ളുന്ന വലിയ പദ്ധതിയാണ് കമ്മിറ്റി ആദ്യം തീരുമാനിച്ചിരുന്നത്. ഇതിനായി ഡൽഹി ജാമിയ മിലിയ സർവകലാശാലയിലെ ആർക്കിടെക്ചർ പ്രഫസർ എസ്.എം.അഖ്തറിന്റെ നേതൃത്വത്തിൽ ഡിസൈനും തയാറാക്കിയിരുന്നു. 4,500 ചതുരശ്ര മീറ്ററിൽ ഇതെല്ലാമുൾക്കൊള്ളുന്നതായിരുന്നു പദ്ധതി.

എന്നാൽ സാമ്പത്തിക പ്രശ്നങ്ങളും പള്ളിയുടെ ഡിസൈൻ സംബന്ധിച്ചുണ്ടായ അഭിപ്രായ വ്യത്യാസവുമെല്ലാം പദ്ധതിയുടെ തുടക്കം വൈകിച്ചു. ആധുനിക രീതിയിൽ ഡിസൈൻ ചെയ്ത പള്ളി കണ്ടാൽ അതൊരു ആരാധനാലയമായി തോന്നില്ല എന്നതായിരുന്നു അഭിപ്രായവ്യത്യാസത്തിന്റെ ആധാരം. ഒടുവിൽ അതിനൊരു പരിഹാരമായത് പള്ളി നിർമാണ മേൽനോട്ട സമിതിയുടെ ചെയർമാനായി മഹാരാഷ്ട്രയിൽ നിന്നുള്ള ബിജെപി ന്യൂനപക്ഷ മോർച്ച നേതാവു കൂടിയായ ഹാജി അറഫാത്ത് ഷെയ്ഖ് വന്നപ്പോഴാണ്. പള്ളിയുടെ പേരു മാറ്റുകയായിരുന്നു ആദ്യനടപടി. മസ്ജിദെ അയോധ്യ എന്ന പേരു മാറ്റി മുഹമ്മദ് ബിൻ അബ്ദുല്ല മസ്ജിദ് എന്നാക്കി. ഡിസൈൻ മാറ്റി 5 മിനാരങ്ങളുള്ള മനോഹരമായ പള്ളിയുടെ ഡിസൈൻ സ്വീകരിച്ചു. പുണെയിലെ ആർക്കിടെക്ട് ഇമ്രാൻ ഷെയ്ഖ് ആണ് പുതിയ ഡിസൈൻ തയാറാക്കുന്നത്.

നിലവിലെ 5 ഏക്കറിനു പുറമേ 6 ഏക്കർ സ്ഥലം കൂടി ഏറ്റെടുത്തേക്കുമെന്നു ധന്നിപ്പുരിലെ മസ്ജിദ് സ്ഥലം കാണാനെത്തുന്നവർക്കു വിവരങ്ങൾ നൽകുന്ന സൊഹ്റാബ് ഖാൻ പറയുന്നു. പള്ളിയുടെ ഡിസൈനും നിർമാണവും സംബന്ധിച്ച എല്ലാ കാര്യങ്ങളും ഏതാനും ആഴ്ചകൾക്കുള്ളിൽ വ്യക്തമാകുമെന്ന് ഇന്തോ ഇസ്‌ലാമിക് ഫൗണ്ടേഷന്റെ വക്താവ് കൂടിയായ പ്രഫ. അത്താർ ഹുസൈൻ പറയുന്നു. ആറു മാസത്തിനകം ജോലികൾ ആരംഭിക്കാനാകുമെന്ന കണക്കു കൂട്ടലിലാണു മുന്നോട്ടു പോകുന്നത്. മക്ക ഇമാം ശിലാസ്ഥാപനം നിർവഹിക്കാനെത്തുമെന്ന തരത്തിലുള്ള വാർത്തകൾക്കൊന്നും സ്ഥിരീകരണമില്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തേ ആശുപത്രിയും സമൂഹ അടുക്കളയും നിർമിക്കുന്നതിനായിരുന്നു പ്രാമുഖ്യം നൽകിയിരുന്നത്.

പുതിയ ഡിസൈനിൽ പള്ളിക്കു പ്രാമുഖ്യം നൽകി അനുബന്ധമായി മറ്റു സ്ഥാപനങ്ങൾ വരും. സാമ്പത്തിക സമാഹരണത്തിന് പുതിയ മാർഗങ്ങൾ കണ്ടെത്തും. ഡിസൈനും മറ്റും മേയ് മാസത്തോടെ അംഗീകാരമാകുമെന്നാണ് പ്രതീക്ഷയെന്നും അത്താർ ഹുസൈൻ പറഞ്ഞു. രാമക്ഷേത്രത്തിലെത്തുന്നവർ ഈ പള്ളികൂടി കണ്ടു പോകുന്ന വിധം സജ്ജീകരിക്കണമെന്നതാണ് സ്വപ്നമെന്ന് അറഫാത്ത് ഷെയ്ഖ് പറയുന്നത്. ഖുർആൻ വചനങ്ങൾ കൊത്തിയ കല്ല് മക്കയിൽ നിന്നു തുടങ്ങി പല ദർഗകൾ വഴി സഞ്ചരിച്ചു ഫണ്ട് സമാഹരണം നടത്തുന്നതടക്കം ആലോചനയിലുണ്ട്. സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും പ്രചാരണവും ഉദ്ദേശിക്കുന്നു. അയോധ്യയിലെ റാം കി പൈഡിയിലുള്ള ലൈറ്റ് ആൻഡ് സൗണ്ട് ഷോയുടെ മാതൃകയിൽ ഇവിടെയുമുണ്ടാകും. രാജ്യത്തെ ഏറ്റവും വലിയ മസ്ജിദായിരിക്കുമിതെന്നും അദ്ദേഹം പറഞ്ഞു. നേരത്തേ മഹാരാഷ്ട്ര ന്യൂനപക്ഷ സമിതി ചെയർമാൻ കൂടിയായിരുന്ന അറഫാത്ത് ഷെയ്ഖ് പള്ളി ശിൽപ ചാതുരിയുടെ മകുടോദാഹരണമായിരിക്കുമെന്ന് ഉറപ്പു നൽകുന്നു. ‘താജ്മഹലിനെ കവച്ചു വയ്ക്കുന്നതാവും അത്’, ഷെയ്ഖ് പറയുന്നു. 

English Summary:

Sunday Special about construction of Muslim mosque in ayodhya

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com