ADVERTISEMENT

വീടിന്റെ കിഴക്കുഭാഗത്തായുള്ള വലിയ ഒരു മാവാണ് അക്കാലത്തെ പ്രധാനപ്പെട്ട ഒരു ഓർമ. പഞ്ചാരമാങ്ങ എന്നു ഞങ്ങളൊക്കെ വിളിക്കുന്ന വരിക്കമാങ്ങയാണ് അതിൽ നിറയെ. പരിസരത്തുള്ള കുട്ടികളൊക്കെ മാങ്ങയ്ക്കു വേണ്ടി ആശ്രയിച്ചിരുന്ന മാവാണത്. ഇന്നത്തെപ്പോലെ വിശപ്പുമാറിയ ശേഷം ദഹനത്തിനുവേണ്ടി കഴിക്കുന്ന ഫ്രൂട്ട് അല്ല അന്നു മാങ്ങ. ആളുകളുടെ വിശപ്പ് അൽപമെങ്കിലും മാറുന്നത് വല്ലപ്പോഴും ഈ മാങ്ങയും ചക്കയും കഴിക്കുമ്പോഴാണ്. മാങ്ങ പഴുത്തുതുടങ്ങിയാൽ പിന്നെ കുട്ടികൾ ഒഴിയുന്ന നേരം ഉണ്ടാകില്ല. അവരെയൊക്കെ വയറുനിറയെ ഊട്ടിയിട്ടേ ഓരോ മാമ്പഴക്കാലവും കടന്നുപോകൂ. ‘മാതാവൂട്ടിയില്ലെങ്കിൽ മാവൂട്ടും’ എന്നാണു പറച്ചിൽ തന്നെ.

ഞങ്ങളുടെ പറമ്പിലാണു മാവെങ്കിലും മാങ്ങ എറിഞ്ഞുവീഴ്ത്തരുതെന്നു നിർദേശമുണ്ട്. കുട്ടികൾ അതു കഴിക്കുന്നത് വിലക്കുന്ന രക്ഷിതാക്കളുമുണ്ട്. പിന്നെ ഏക ആശ്രയം നിലത്തു വീണുകിടക്കുന്ന മാങ്ങകളാണ്. ഊഴംനിന്ന് ഓരോരുത്തരും അതെടുത്ത് കൊണ്ടുപോകും. ഒരുദിവസം ഞങ്ങളൊക്കെ ചേർന്നു മാവിൻചുവട്ടിൽ ഇരിക്കുമ്പോൾ ജന്മിയുടെ കുടുംബത്തിലെ കുട്ടികൾ ഓടിവന്നു. കയ്യിലെടുത്ത മാങ്ങകൾ തിരിച്ചുകൊടുക്കണമെന്നാണ് അവരുടെ ആവശ്യം. മാങ്ങയെടുത്ത കുട്ടികളെ അവർ ആട്ടിപ്പായിക്കാൻ തുടങ്ങി. എനിക്കതു നോക്കിനിൽക്കാനായില്ല.

നിലത്തുവീണുകിടന്ന മാങ്ങ ഞാൻ ഏതോ ഒരു കുട്ടിയുടെ കയ്യിൽ വച്ചുകൊടുത്തു. ഇതുകണ്ട മുതലാളിച്ചെക്കന്റെ മട്ടുമാറി. കുടിയാന്റെ മകൻ ധിക്കാരിയാകുന്നോ എന്ന ഭാവമായിരുന്നു അവന്റെ മുഖത്ത്. എന്നെ അടിക്കാൻവേണ്ടി അവൻ പാഞ്ഞടുത്തു. എല്ലാ ധൈര്യവും സംഭരിച്ചു കയ്യുംകെട്ടി ഞാനവിടെത്തന്നെ നിന്നു. അതോടെ അടിക്കാൻ വന്നവനു കാലിടറി. അതുകണ്ട് കൂടെയുണ്ടായിരുന്ന കുട്ടികൾ കൂട്ടത്തോടെ ചിരിച്ചു. നിൽക്കക്കള്ളിയില്ലാതെ അവൻ പിന്തിരിഞ്ഞോടി. അതോടെ മാവിൻചുവട് സ്വതന്ത്രമായി.

ഒടുവിൽ ഭൂമി ചോദിച്ചു

അയൽവാസികളുടെയും ബന്ധുക്കളുടെയും നിർബന്ധത്തിനുവഴങ്ങി, മരണക്കിടക്കയിൽനിന്ന് ഉപ്പ അവസാനമായി പൂനൂരേക്ക് ആളെ അയച്ചു – ഭൂമിയുടെ ഉടമസ്ഥാവകാശം തന്നുകൂടെ എന്ന് അവസാനമായി ഒരിക്കൽക്കൂടി ചോദിക്കാൻ. ഈ ആലോചനയുമായി ഇനിയങ്ങോട്ടേക്കു വരേണ്ട എന്നായിരുന്നു മറുപടി. അതോടെ എല്ലാ പ്രതീക്ഷയും അവസാനിച്ചു. ആ രാത്രിയായിരുന്നുവത്രെ ഉപ്പ ഉമ്മയോട് മക്കളെക്കുറിച്ചു സങ്കടപ്പെട്ടു സംസാരിച്ചത്.

ഞാൻ ഉപരിപഠനത്തിനായി തമിഴ്നാട്ടിലെ വെല്ലൂരിലേക്കു പോകുന്നകാര്യം പറയാൻ പള്ളിയിലെ ഖത്തീബ് (വെള്ളിയാഴ്ചകളിലെ പ്രാർഥനയ്ക്കു നേതൃത്വം നൽകുന്ന ഇമാം) ചങ്ങരംകണ്ടി അബൂബക്കർ മുസല്യാരുടെ അടുത്തു പോയപ്പോൾ നാട്ടിലെ ചില പ്രധാനികളും അവിടെ ഉണ്ടായിരുന്നു. ഉമ്മയുടെ കാര്യത്തിൽ എനിക്കൊരു ആശ്രയം ഉണ്ടാകേണ്ടതിനെക്കുറിച്ചും കൂട്ടത്തിൽ അവരോടു സംസാരിച്ചു. അപ്പോൾ ഖത്തീബ് തന്നെ നേരിട്ട് ജന്മിയോടു ഞങ്ങളുടെ ഭൂമിയുടെ കാര്യം ഉണർത്തി. പൂർണാവകാശം നൽകില്ലെന്നതിൽ ഇത്തവണയും അദ്ദേഹം ഉറച്ചുനിന്നു. വീട്ടാവശ്യത്തിനുള്ള തേങ്ങ മാത്രം എടുക്കാമെന്ന സമ്മതം നൽകി.

ഒരിക്കലും കിട്ടാത്ത ഭൂമി

ജന്മി മരണപ്പെട്ടതോടെ അടുത്ത ബന്ധുവിനായി ഇതിന്റെ പുതിയ അവകാശം. അദ്ദേഹത്തെയും ഇക്കാര്യം ഓർമിപ്പിച്ചു. കാന്തപുരത്തെ സ്ഥലത്തിന്റെ സ്ഥിതി ഇപ്പോഴുള്ളതുപോലെത്തന്നെ തുടരട്ടെ എന്നും പകരം മലമുകളിൽ കുറച്ചുസ്ഥലം നൽകാമെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാഗ്ദാനം. പുതുയായി വെട്ടിത്തെളിച്ചു കൃഷിചെയ്യേണ്ട സ്ഥലമാണ് കുന്നിൻമുകളിലേത്.

അന്യദേശത്ത് പഠിക്കുന്ന എനിക്കതിനു സാധിക്കില്ല. വീട്ടിലാണെങ്കിൽ ഉമ്മയും പെങ്ങളും മാത്രമാണുള്ളത്. ആ ഭൂമി ഒരു ഉപകാരവുമില്ലാതെ കിടന്നു. ജന്മി കുടുംബത്തിലെ മൂന്നാം തലമുറ വന്നപ്പോഴാണ് കാര്യങ്ങൾക്ക് ഒരാശ്വാസം വന്നത്. ഭൂമിവിൽപന നടന്നു. ഏതാണ്ട് 40 വർഷത്തിനു ശേഷം. പക്ഷേ, അപ്പോഴേേക്കും ഭൂപരിഷ്കരണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ വന്നുതുടങ്ങി. സ്വന്തമാക്കാൻ അവസരം ഉണ്ടായിട്ടും ആ ഭൂമിയുടെ ഉടമസ്ഥാവകാശം ജന്മിക്കുതന്നെ ഒഴിഞ്ഞുകൊടുത്തു.

ഉടമകളുടെ പൂർണ തൃപ്തി ഇല്ലാത്ത ആ ഭൂമി ഞങ്ങൾക്കു ലഭിക്കേണ്ട എന്ന് മരണശേഷവും ഉപ്പ പ്രാർഥിച്ചിട്ടുണ്ടാകണം. ആ ആഗ്രഹംപോലെ കാര്യങ്ങൾ നടന്നു എന്നുപറയാം. ഒരു സമ്പാദ്യവും ഇല്ലാതെയാണ് ഉപ്പ ജനിച്ചത്. ഭൂമിയിൽ ഒരു സമ്പാദ്യവും ബാക്കിവയ്ക്കാതെയാണ് മരിച്ചതും എന്ന് ഉമ്മ പറയാറുണ്ടായിരുന്നു. എന്നിട്ടും ഞങ്ങളുടെമേൽ ഒരു ബാധ്യതയും അവശേഷിപ്പിച്ചില്ല.

റേഷനരിയുടെ കാലം

കഷ്ടപ്പാടുകൾ നിറഞ്ഞതാണ് ജീവിതമെങ്കിലും അതിന്റെ ഒരു അടയാളവും ഉമ്മയും ഉപ്പയും പുറത്തുകാണിക്കുമായിരുന്നില്ല. കടം വാങ്ങുകയോ ബുദ്ധിമുട്ടുകൾ ആരെയെങ്കിലും അറിയിക്കുകയോ ഇല്ല. വല്ലപ്പോഴും കിട്ടുന്ന റേഷനരിയാണ് ചോറിനുപയോഗിക്കുക. അസഹനീയമായ മണമുള്ള ഒരുതരം അരിയാണ് മിക്കാവാറും കിട്ടുക. അതുതന്നെ കിട്ടിയാൽ ഭാഗ്യം. മൂന്നുനേരം ഭക്ഷണം എന്ന രീതിതന്നെ അന്ന് ഉണ്ടായിരുന്നില്ല. റേഷനരികൊണ്ടുള്ള കഞ്ഞിയാണു ഞങ്ങളുടെയൊക്കെ ജീവൻ നിലനിർത്തിയത് എന്നുപറയാം.

ആ കഞ്ഞിയിൽ എത്ര വറ്റുണ്ടെന്ന് ഒരാൾക്ക് എണ്ണിയെടുക്കാം. സുലഭമായി കിട്ടിയിരുന്ന ഒരേയൊരു വിഭവം കപ്പയാണ്. വീടിനോട് ചേർന്ന് ഉമ്മ ചീര നടുമായിരുന്നു. ഏതാനും പപ്പായമരങ്ങളും നട്ടുവളർത്തിയിരുന്നു. എത്രയോ കാലം അതായിരുന്നു സ്ഥിരം കറി. ഇതൊന്നും വീടിനുപുറത്താരും അറിയില്ല. ഉപ്പയുടെ മനോഹരമായ വസ്ത്രധാരണത്തിലാണ് ഈ കഷ്ടപ്പാടുകളെല്ലാം ഒളിപ്പിച്ചുവച്ചത് എന്നാണ് എനിക്കുതോന്നിയത്. ആകെയുണ്ടായിരുന്ന ഒറ്റ വെള്ളക്കുപ്പായവും മുണ്ടും തേച്ചുമിനുക്കി ധരിച്ചല്ലാതെ ഉപ്പ പുറത്തേക്കിറങ്ങില്ല. കൃഷിപ്പണി എടുക്കുമ്പോൾ മാത്രമാണ് അതിനൊരു മാറ്റം. രാത്രി തിരിച്ചെത്തിയാൽ ഉമ്മ അതലക്കിയിടും. ചൂടുവെള്ളം നിറച്ച കിണ്ണം കൊണ്ടാണ് ഇസ്തിരിയിടൽ.

ഉപ്പയുടെ ഈ സ്വഭാവം ഉമ്മയ്ക്കും നല്ലപോലെ ഉണ്ടായിരുന്നു. അഭിമാനികൾ ആയിരുന്നു അവർ. നല്ല നിശ്ചയദാർഢ്യവും അങ്ങേയറ്റത്തെ തവക്കുലും (ദൈവാർപ്പണം) ഉള്ളവർ. മക്കളെ നീ എന്തുചെയ്യും എന്നു ചോദിച്ചപ്പോൾ പഠിപ്പിച്ചുവലുതാക്കും എന്ന് ഒരു ദരിദ്രകുടുംബത്തിലെ സ്ത്രീക്കു മറുപടി പറയാൻ കഴിഞ്ഞത് അതുകൊണ്ടായിരിക്കുമല്ലോ.

ഉപ്പ തരുന്ന ഉരുള

ഉപ്പയെക്കുറിച്ച് ഓർക്കുമ്പോൾ മനസ്സിലേക്ക് ആദ്യം വരുന്നകാര്യം ഖുർആൻ ഓതിപ്പിക്കുന്നതാണ്. രാത്രി എത്ര വൈകിയെത്തിയാലും അടുത്തു ചേർത്തുനിർത്തി അൽപമെങ്കിലും ഖുർആൻ ഓതിക്കും. ഞങ്ങൾ മൂന്നുപേരെയും ഒരുമിച്ചുനിർത്തിയുള്ള ആ ഓത്തിനു ശേഷമാണ് ഭക്ഷണം കഴിക്കുക.അതും എല്ലാവരും ഒരുമിച്ചിരുന്നു കഴിക്കണമെന്നു നിർബന്ധമാണ്. ഒരുപാത്രത്തിൽനിന്നു തന്നെ ഉപ്പയും ജ്യേഷ്ഠനും ഞാനും പെങ്ങളും വാരിക്കഴിക്കും. അവസാനമാണ് ഉമ്മ കൂടി ഞങ്ങൾക്കൊപ്പം ചേരുക.

വിശപ്പ് കാരണം അറിയാതെ ഞങ്ങൾക്ക് സ്പീഡ് കൂടിപ്പോകും. ഞങ്ങൾ കഴിക്കാൻ വേണ്ടി ഉപ്പ വേഗം കുറയ്ക്കുന്നതുമാകാം. ഉള്ളത് ഉപ്പയും മക്കളും കഴിക്കട്ടെ എന്നുകരുതിയാണു വേറെ പണികൾ ഉണ്ടെന്നുവരുത്തി ഉമ്മ അവസാനത്തിലേക്കു വൈകുന്നത് എന്നു പിന്നീടാണു മനസ്സിലായത്. പകലന്തിയോളം പണിയെടത്ത് വരുന്ന ഉപ്പയുടെ വിശപ്പ് ഞങ്ങൾക്ക് അറിയില്ലല്ലോ. ഉപ്പയ്ക്കു കഴിക്കാനും അൽപം കരുതിവയ്ക്കണമെന്ന് ഒരുദിവസം ഉമ്മ ഓർമപ്പെടുത്തി. അന്നുരാത്രി ഞങ്ങളെല്ലാം ഭക്ഷണത്തിന്റെ സ്പീഡ് കുറച്ചു; മൂന്നുനാല് ഉരുള കഴിച്ചപ്പോൾ മതിയെന്നു വരുത്തി. ഉപ്പയ്ക്ക് അതു തീരെ പിടിച്ചില്ല. എന്തോ പന്തികേടുണ്ടെന്ന് ഉപ്പ എളുപ്പം മനസ്സിലാക്കി. ഞാനും പെങ്ങളും ചെറിയ കുട്ടികളാണ്. എന്താണു കഴിക്കാത്തതെന്ന് വീണ്ടുംവീണ്ടും ചോദിച്ചപ്പോൾ ഉമ്മയുടെ നിർദേശം വെളിപ്പെടുത്തേണ്ടിവന്നു.

അതുകേട്ടതോടെ ഉപ്പയുടെ കണ്ണുനിറഞ്ഞു. ഉമ്മ പറയുന്നത് കാര്യമാക്കേണ്ടെന്നും നന്നായി ഭക്ഷണം കഴിക്കണമെന്നും പറഞ്ഞു ഞങ്ങളെക്കൊണ്ടു വീണ്ടും കഴിപ്പിച്ചു. ഉപ്പതന്നെ ഉരുളയാക്കി വായിലിട്ടുതന്നു. ഉമ്മ പറഞ്ഞ കാര്യങ്ങൾ പറയരുതായിരുന്നു എന്ന ബോധം ഞങ്ങൾക്കില്ലല്ലോ. അന്നത്തെ ആ രാത്രിഭക്ഷണത്തെക്കുറിച്ചുള്ള ഓർമ എനിക്കെപ്പോഴും ഒരു വേദനയാണ്. ഉമ്മ പറഞ്ഞ കാര്യം ഉപ്പയോടു പറയാതിരുന്നെങ്കിൽ ഒരിക്കലെങ്കിലും ഉപ്പയുടെ വയറു നിറയുമായിരുന്നല്ലോ എന്നോർക്കുമ്പോൾ ഇപ്പോഴും നട്ടെല്ലിലൂടെ ഒരു മരവിപ്പ് പായും.

കാന്തപുരത്തോട് പൊരുത്തപ്പെട്ട്

മങ്ങാട്ടുനിന്ന് കാന്തപുരത്തേക്കു താമസം മാറിയതിൽ തുടക്കകാലത്ത് ചെറിയൊരു സങ്കടവും പ്രയാസവും തോന്നിയിരുന്നതായി ഉമ്മ പറയാറുണ്ടായിരുന്നു. ചുറ്റുപാടും നിറയെ ബന്ധുക്കൾ ഉള്ള ഒരിടത്തുനിന്നാണല്ലോ പൊടുന്നനെ ഇങ്ങനെ ഒരു മാറ്റം വന്നുപെട്ടത്. ജനിച്ചുവളർന്ന നാടെന്ന നിലയിൽ മങ്ങാടിനോട് ഉമ്മയ്ക്കുള്ള പ്രിയം വേറെയും. കാന്തപുരത്താകട്ടെ ബന്ധങ്ങളും അയൽപക്കങ്ങളുമൊക്കെ പുതുതായി ഉണ്ടായിട്ടു വേണം. ആവക സങ്കടങ്ങളെല്ലാം ഞങ്ങളുടെ കുടുംബം എളുപ്പം മറികടന്നു. വീട്ടിലുള്ളപ്പോൾ അഞ്ചുനേരവും നമസ്കാരത്തിനു പള്ളിയിൽ പോവുക ഉപ്പയുടെ പതിവാണ്.

എത്ര ഞെരുക്കമുണ്ടെങ്കിലും റബീഉൽ അവ്വൽ മാസത്തിൽ വിപുലമായ മൗലിദ് (പ്രവാചക കീർത്തന കാവ്യസദസ്സ്) നടത്തുന്ന ശീലവും അന്നേ ഉപ്പയ്ക്കുണ്ടായിരുന്നു. അതിപ്പോഴും ഞങ്ങൾ തുടരുന്നു. വിദ്യാർഥി ആയിരുന്നപ്പോഴും പിന്നീട് മുദരിസ് (മതപാഠശാലയിലെ ഗുരുനാഥൻ) ആയപ്പോഴുമെല്ലാം എല്ലാ മാസവും വരുമാനത്തിൽനിന്ന് ഒരുഭാഗം ഈ ആഘോഷത്തിനുവേണ്ടി മാറ്റിവയ്ക്കും. അയൽവാസികളും ബന്ധുക്കളും നാട്ടുകാരുമെല്ലാം പങ്കെടുക്കുന്ന വിപുലമായ ഒരു പൊതുചടങ്ങായി ഇതു പതിയെ മാറി. പുതിയ നാട്ടിലെ അപരിചിതത്വം മറികടക്കാൻ ഇതൊക്കെ സഹായിച്ചു. അങ്ങനെ ഞങ്ങളും ആലങ്ങാംപൊയിലുകാർ ആയി. അതിന്റെ ചുരുക്കെഴുത്താണ് എന്റെ പേരിന്റെ കൂടെയുള്ള എ.പി. പതുക്കെ ആ നാടിന്റെ പേരും എന്റെ വിലാസമായി.

 വർഷങ്ങൾക്കുശേഷം ആദ്യമായി വലിയൊരു തുക ഒരുമിച്ചുകിട്ടിയത് കുറ്റിച്ചിറയിലെ മതപ്രഭാഷണ പരമ്പരയിൽനിന്നാണ്. അങ്ങനെ കിട്ടുന്ന സംഖ്യയിൽനിന്ന് ഒരു ഭാഗം റബീഉൽ അവ്വലിൽ മൗലിദ് നടത്താൻ മാറ്റിവയ്ക്കും. വീട്ടുചെലവുകൾ കഴിച്ചു ബാക്കിയുള്ള പണം സ്വരുക്കൂട്ടിയാണ് ഏറെക്കാലത്തിനു ശേഷം സ്വന്തമായൊരു വീടും സ്ഥലവും വാങ്ങിയത്. ഒരു സെന്റിന് 250 രൂപയായിരുന്നു അന്നത്തെ വില. കുറച്ചുകാലം മുൻപ് അതിൽനിന്ന് അൽപം സ്ഥലം വിറ്റത് സെന്റിന് രണ്ടര ലക്ഷം രൂപയ്ക്കാണ്.

English Summary:

Life story of Kanthapuram Aboobacker Musliyar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com