പാരിസ്∙ ജനസംഖ്യയുടെ പകുതിയോളം വരുന്ന 140 ലക്ഷം പേർ ക്ഷാമത്തിന്റെ വക്കിലായ യെമനിൽ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കണമെന്ന് രാജ്യാന്തര സന്നദ്ധസംഘടനകളും ആഭ്യന്തര പ്രസ്ഥാനങ്ങളും അഭ്യർഥിച്ചു. അറബ് ലോകത്തെ ഏറ്റവും ദരിദ്രമായ ഈ രാജ്യം 2015 മുതൽ യുദ്ധക്കെടുതിയിലാണ്. സർക്കാർ സേനയും സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേനയും ഇവിടെ ഹൂതി വിമതരെ നേരിടുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കു പ്രകാരം ഇതിനോടകം 10,000 പേർ കൊല്ലപ്പെട്ടു.
ഇറക്കുമതി നിയന്ത്രണങ്ങളുള്ളതിനാൽ ഭക്ഷ്യധാന്യങ്ങൾ, ഇന്ധനം, മരുന്ന് എന്നിവയ്ക്ക് കടുത്ത ക്ഷാമമുണ്ട്. സമ്പദ്ഘടന തകരുകയും ജീവനക്കാർക്ക് ശമ്പളം മുടങ്ങുകയും ചെയ്തു. രാജ്യാന്തര മനുഷ്യാവകാശ ഫെഡറേഷൻ, വിശപ്പിനെതിരായ പ്രസ്ഥാനം, കെയർ ഇന്റർനാഷണൽ, ഓക്സ്ഫം, ഡോക്ടേഴ്സ് ഓഫ് ദ് വേൾഡ് എന്നീ സന്നദ്ധ സംഘടനകളും മറ്റും ചേർന്നാണ് അഭ്യർഥന പുറപ്പെടുവിച്ചത്.