മാരിസ് കോൻഡെ വിടവാങ്ങി
Mail This Article
പാരിസ് ∙ അടിമത്തത്തിന്റെ പൊള്ളുന്ന അനുഭവങ്ങളും കോളനിവാഴ്ചയുടെ നരകകാലവും എഴുതിയ മാരിസ് കോൻഡെയ്ക്കു വിട. കരീബിയനിലെ ഗ്വാഡലൂപ്പുകാരിയായ കോൻഡെ (90) ഫ്രാൻസിലായിരുന്നു താമസം. തെക്കൻ ഫ്രാൻസിലെ ആശുപത്രിയിലാണ് അന്തരിച്ചത്. 2018 ൽ ലൈംഗികാരോപണ വിവാദങ്ങൾ മൂലം സ്വീഡിഷ് അക്കാദമി മാറ്റിവച്ച സാഹിത്യ നൊബേലിന്റെ ഒഴിവു നികത്താൻ സ്വീഡനിലെ സാംസ്കാരിക കൂട്ടായ്മ ഒരുക്കിയ ബദൽ നൊബേൽ പുരസ്കാരം കോൻഡെയ്ക്ക് ആയിരുന്നു.
ഫ്രഞ്ച് ഭാഷയിൽ എഴുതിയിരുന്ന കോൻഡെയുടെ ഉപരിപഠനം പാരിസിലെ സോർബോൺ യൂണിവേഴ്സിറ്റിയിലായിരുന്നു. അവിടെ വംശീയവിവേചനം നേരിട്ടപ്പോഴാണ് ആഫ്രിക്കൻ–കരീബിയൻ അടിമത്തചരിത്രത്തെക്കുറിച്ച് ആഴത്തിൽ പഠിക്കാനാരംഭിച്ചത്. സെഗു (1984) എന്ന നോവലും ചിൽഡ്രൻ ഓഫ് സെഗു (1985) എന്ന രണ്ടാം ഭാഗവും ലോകമെമ്പാടും വായനക്കാരെ നേടി. സെഗു നോവലുകളിലൂടെ ഫുൾബ്രൈറ്റ് സ്കോളർഷിപ് നേടി ന്യൂയോർക്കിലെ കൊളംബിയ യൂണിവേഴ്സിറ്റിയിൽ ഉൾപ്പെടെ അധ്യാപികയായി. ഐ ടിടുബ: ബ്ലാക്ക് വിച്ച് ഓഫ് സലേം (1986), ട്രീ ഓഫ് ലൈഫ് (1987), ക്രോസിങ് ദ് മാങ്ഗ്രോവ് (1989), ദ് ബ്യൂട്ടിഫുൾ ക്രീയൗൾ (2001) തുടങ്ങിയവയാണ് മറ്റു രചനകൾ. അവസാന നോവലായ ദ് ഗോസ്പൽ അക്കോർഡിങ് ദു ദ് ന്യൂ വേൾഡ് (2021) ഇന്റർനാഷനൽ ബുക്കർ പ്രൈസ് ചുരുക്കപ്പട്ടികയിൽ ഇടം നേടിയിരുന്നു.