ADVERTISEMENT

ജറുസലം ∙ തെക്കൻ ഗാസയിൽനിന്നു സേനയെ വൻതോതിൽ പിൻവലിച്ച് ഇസ്രയേലിന്റെ അപ്രതീക്ഷിത നടപടി. ഖാൻ യൂനിസിൽനിന്ന് ആയിരക്കണക്കിനു സൈനികരെയാണ് പിൻവലിക്കുന്നത്. സേനയുടെ ‘നഹാൽ’ ബ്രിഗോഡ് മാത്രം തുടരും. പിന്മാറ്റകാരണവും കൃത്യമായ എണ്ണവും ഇസ്രയേൽ വ്യക്തമാക്കിയിട്ടില്ല.

വെടിനിർത്തലും ബന്ദി മോചനവും ലക്ഷ്യമിട്ടു കയ്റോയിൽ നടക്കുന്ന സമാധാനചർച്ച ഇസ്രയേലിന് അനുകൂലമാക്കാനുള്ള തന്ത്രപരമായ നീക്കമെന്നാണു വിലയിരുത്തൽ. ഖാൻ യൂനിസിൽ നിന്ന് സൈനികർ ഒഴിഞ്ഞതോടെ, പലായനം ചെയ്ത പലസ്തീൻകാർ തിരികെയെത്തിത്തുടങ്ങി. തകർന്നടിഞ്ഞ കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കുമിടയിൽ സ്വന്തം വീടു തിരഞ്ഞ് അവർ നടന്നു.

സേനാപിന്മാറ്റം വിശ്രമത്തിനുള്ള ഇടവേളയായിരിക്കാമെന്ന് യുഎസ് ദേശീയ സുരക്ഷാ വക്താവ് ജോൺ കേർബി പ്രതികരിച്ചു. ഇസ്രയേ‍ൽ പുതിയ ആക്രമണത്തിനു തയാറെടുക്കുന്ന സൂചനകളില്ലെന്നും കേർബി പറഞ്ഞു.

രാജ്യാന്തര സമ്മർദങ്ങൾക്കു വഴങ്ങില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞു. ‘വെടിനിർത്തൽ കരാറിന് ഇസ്രയേൽ തയാറാണ്, ഹമാസിന്റെ അതിരുകടന്ന ആവശ്യങ്ങൾക്കു കീഴടങ്ങാൻ തയാറല്ല’– നെതന്യാഹു വിശദീകരിച്ചു. ശേഷിക്കുന്ന ബന്ദികളെ വിട്ടയയ്ക്കാതെ വെടിനിർത്തലിന് സമ്മതിക്കില്ലെന്നും മന്ത്രിസഭായോഗത്തിനു മുന്നോടിയായി അദ്ദേഹം പറഞ്ഞു.

ഗാസയിൽ കൊല്ലപ്പെട്ട 4 സൈനികരുടെ പേരുകൾ കൂടി ഇസ്രയേൽ ഇന്നലെ പുറത്തുവിട്ടു. ആകെ 604 സൈനികർ ഗാസയിൽ കൊല്ലപ്പെട്ടതായാണ് ഇസ്രയേൽ കണക്കുകൾ. കയ്റോയിലെത്തിയ സിഐഎ മേധാവി വില്യം ബേൺസുമായി ഈജിപ്ത് പ്രസിഡന്റ് അബ്ദൽ ഫത്താ അൽസിസി ചർച്ച നടത്തി.

ഇതിനിടെ, ഇസ്രയേൽ എംബസികൾ ഇനിയൊരിടത്തും സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ സൈനിക ഉപദേഷ്ടാവ് ജന. റഹീം സഫാവി പറഞ്ഞു. ഡമാസ്കസിലെ ഇറാൻ എംബസിയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിന് അതേ നാണയണത്തിൽ മറുപടിയുണ്ടാകുമെന്ന സൂചന ആവർത്തിച്ചു.

∙ ഗാസയിൽ ഇതുവരെ കൊല്ലപ്പെട്ട പലസ്തീൻകാർ 33,175. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇസ്രയേൽ ആക്രമണത്തിൽ 38 പേർ കൊല്ലപ്പെട്ടെന്ന് ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

English Summary:

Israel army withdraws from southern Gaza

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com