വെസ്റ്റ് ബാങ്ക് ഗ്രാമങ്ങൾ തീയിട്ട് ഇസ്രയേൽ കുടിയേറ്റക്കാർ
Mail This Article
ജറുസലം ∙ അധിനിവേശ വെസ്റ്റ് ബാങ്കിലെ ഗ്രാമങ്ങളിൽ ഇസ്രയേൽ കുടിയേറ്റക്കാർ നടത്തിയ വെടിവയ്പിൽ ഒരു പലസ്തീൻകാരൻ കൊല്ലപ്പെട്ടു. 25 പേർക്കു പരുക്കേറ്റു. റമല്ലയ്ക്കു വടക്കുകിഴക്കുള്ള അൽ മുഗയിർ, ഡ്യൂമ ഗ്രാമങ്ങളിലാണ് ഇസ്രയേൽ കുടിയേറ്റക്കാരുടെ വ്യാപക ആക്രമണം.
ഇസ്രയേൽ കുടിയേറ്റ കുടുംബത്തിൽനിന്നു കാണാതായ 14 വയസ്സുള്ള ആൺകുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തിയതിനു പിന്നാലെ ഗ്രാമങ്ങൾ തീയിട്ടും വെടിവയ്പു നടത്തിയും കലാപം പടരുകയായിരുന്നു. ബെന്യാമിൻ അചിമെയ്ർ എന്ന കുട്ടി ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടെന്ന് ഇസ്രയേൽ സൈന്യം ആരോപിച്ചിരുന്നു. കൊല നടത്തിയവരെ കണ്ടെത്തി ശിക്ഷിക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞ ആറു മാസത്തിനിടെ ഗാസയിൽ 33,686 പലസ്തീൻകാർ കൊല്ലപ്പെട്ടു. 76,309 പേർക്കു പരുക്കേറ്റു. കഴിഞ്ഞ 24 മണിക്കൂറിൽ 52 പേർ കൊല്ലപ്പെട്ടെന്നും ഗാസയിലെ ആരോഗ്യമന്ത്രാലയം അറിയിച്ചു.