‘പ്രളയം’ നീന്തിക്കടന്ന് യുഎഇ; കെടുതി തുടരുന്നു
Mail This Article
ദുബായ് ∙ മഴക്കെടുതിയിൽ ഉലഞ്ഞ ജീവിതതാളം തിരികെ പിടിച്ച് യുഎഇ. വിമാന സർവീസുകൾ പുനരാരംഭിച്ചു. മെട്രോ സർവീസും ഭാഗികമായി തുടങ്ങി. വെള്ളക്കെട്ട് ഒഴിവായ പ്രദേശങ്ങളിലേക്കു ബസുകളും ഓടിത്തുടങ്ങി. ഫ്ലാറ്റുകളുടെ താഴത്തെ നിലയിൽ കയറിയ വെള്ളം മൂന്നാം ദിവസവും ഇറങ്ങിയിട്ടില്ല. വെള്ളം കയറിയതിനെ തുടർന്ന് അടച്ച കടകളും ഹോട്ടലുകളും തുറന്നിട്ടില്ല. അവശ്യസാധനങ്ങൾ വാങ്ങുന്നതിനു സൂപ്പർ മാർക്കറ്റുകളിൽ തിരക്കുണ്ട്.
ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ 3 ടെർമിനലുകളിലും യാത്രക്കാരെ പ്രവേശിപ്പിക്കാൻ തുടങ്ങി. ദുബായ് വിമാനക്കമ്പനികളായ എമിറേറ്റ്സും ഫ്ലൈ ദുബായിയും നിർത്തിവച്ച സർവീസ് പുനരാരംഭിച്ചു. ‘ആടുജീവിതം’ സിനിമയിലെ നടൻ ഗോകുലും ഗായകൻ ജിതിൻരാജും ഉൾപ്പെടെയുള്ള യാത്രക്കാർ 24 മണിക്കൂറിലേറെ വിമാനത്താവളത്തിൽ കുടുങ്ങിയിരുന്നു. കൊച്ചി വിമാനത്തിലെത്തിയ സംവിധായകൻ ബ്ലെസിക്കും വിമാനത്താവളത്തിൽ ഏറെ നേരം കാത്തിരിക്കേണ്ടി വന്നു. ചൊവ്വാഴ്ച മുതൽ ഇന്നലെ വരെ 1244 വിമാനങ്ങളാണ് ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്നു റദ്ദാക്കിയത്. വഴിതിരിച്ചുവിട്ടത് 41 സർവീസ്.
സഹായം ഉറപ്പുനൽകി ഭരണാധികാരികൾ
∙ മഴയെ തുടർന്നു രാജ്യത്തുണ്ടായ നാശനഷ്ടങ്ങൾ കണക്കാക്കാൻ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടു. ജനങ്ങൾ നടത്തുന്ന രക്ഷാദൗത്യങ്ങളെ ദുബായ് വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും പ്രകീർത്തിച്ചു.