ADVERTISEMENT

കേക്കുകള്‍ പാചകപ്പുരയില്‍ പിറവിയെടുക്കുന്നതിന് മുന്‍പ് നടക്കുന്ന കൂട്ടായ്മയുടെ ആഘോഷമാണ് കേക്ക് മിക്സിങ്. ക്രിസ്മസ് ആഘോഷത്തിന് ആഴ്ചകള്‍ മുന്‍പേ അരങ്ങേറുന്ന  കേക്ക് മിക്സിങ്ങിന് പതിറ്റാണ്ടുകളുടെ പാരമ്പര്യമുണ്ട്. പ്ലം കേക്കിന് ആവശ്യമായ ഡ്രൈ ഫ്രൂട്സും നട്സും മറ്റു പഴങ്ങളും പൊടിച്ചെടുത്ത ധാന്യങ്ങളും സുഗന്ധവ്യഞ്ജനങ്ങളും മുന്തിയയിനം മദ്യവും വീഞ്ഞും തേനുമൊക്കെ ചാലിച്ച് കുതിര്‍ത്ത് ചേര്‍ത്തിളക്കി കുഴയ്ക്കുന്നതാണ് കേക്ക് മിക്സിങ്.   കേക്കിന് അതിന്റെ സ്വാഭാവിക നിറവും മണവും ഗുണവും രുചിയുമൊക്കെ സമ്മാനിക്കുന്നതിനാണിത്. 

മുന്തിരി, ഈന്തപ്പഴം, അത്തിപ്പഴം, ചെറി, പപ്പായ തുടങ്ങി പതിനഞ്ചില്‍പ്പരം ഉണക്കപ്പഴവര്‍ഗങ്ങള്‍, അണ്ടിപ്പരിപ്പ്, പിസ്ത, ബദാം തുടങ്ങിയ നട്സുകള്‍, ചുക്ക്, ജാതിക്ക, ഗ്രാമ്പു, കറുവാപ്പട്ട തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങള്‍, പഞ്ചസാര, മൈദ, നെയ്യ്, മുട്ട, എന്ന നിശ്ചിതയളവില്‍ കുഴച്ചുചേര്‍ത്ത് അതിലേക്ക് റം പോലുള്ള മദ്യവും വീഞ്ഞും പഴച്ചാറുകളുമൊക്കെ ഒഴിച്ച് വായു കയറാത്ത വീപ്പകളില്‍ 7-8 ആഴ്ചകള്‍ സൂക്ഷിക്കും. ഇവയുടെ ഗുണങ്ങളും രുചിയുമൊക്കെ അലിഞ്ഞുചേരുന്നതോടെ അവ പിന്നീട് 'ചൂള'യിലേക്ക് വെയ്ക്കുകയായി

കേക്കിനാവശ്യമായ കൂട്ട് തയാറാക്കുന്ന പരമ്പരാഗത രീതിയെ മിക്സ് ഇറ്റ് അപ് സെറിമണി എന്നാണ് അറിയപ്പെടുന്നത്. 17ാം നൂറ്റാണ്ടില്‍ ബ്രിട്ടനിലാണ്  ഇതിന് തുടക്കമായത്. നവംബര്‍ മാസത്തിലെ ആദ്യ ഞായറാഴ്ചയാണ് ബ്രിട്ടനില്‍ കേക്ക് മിക്സിങ് നടക്കുന്നത്. പിന്നീട് ഇവ ശീതീകരണിയില്‍ സൂക്ഷിക്കുന്നു. ചേരുവകള്‍ കുതിര്‍ന്ന് അലിഞ്ഞ് രുചിയും മണവുമൊക്കെ പൂര്‍ണതയിലെത്തുമ്പോള്‍ കേക്ക് നിര്‍മാണത്തിന് പാകത കൈവരും. ബേക്കിങ്ങിലൂടെ ആദ്യമായി കേക്ക് പിറവിയെടുത്തത് ഈജിപ്തിലാണെന്ന് വിശ്വസിക്കുന്നു. ഐസിങ്ങോടുകൂടിയ  വട്ടത്തിലുള്ള കേക്കിന്റെ ജനനം 17-ാം നൂറ്റാണ്ടില്‍ യൂറോപ്പിലാണ്. നല്ലയിനം ഗോതമ്പ് ഉപയോഗിച്ച് മൊരിച്ചാണ് ആദ്യ കാലങ്ങളില്‍ കേക്ക് ഉണ്ടാക്കിയിരുന്നത്

കേക്ക് മിക്സിങ്ങിന്റെ ചരിത്രം 

 17-ാം നൂറ്റാണ്ടില്‍ യൂറോപ്പില്‍ തുടക്കമിട്ട ആചാരമാണ് കേക്ക് മിക്സിങ്. അന്നാട്ടുകാരുടെ തീര്‍ത്തും സ്വകാര്യമായ കുടുംബ ആഘോഷമായിരുന്നു അത്. ക്രിസ്മസിനും പുതുവല്‍സരത്തിനും മുന്നോടിയായുള്ള കുടുംബത്തിന്റെ ഒത്തുചേരല്‍. വിളവെടുപ്പിന് തൊട്ടുപിന്നാലെ അവരവര്‍ക്ക് ലഭിച്ചിരുന്ന പഴങ്ങളും അവ ഉണക്കിയെടുത്ത മറ്റ് ഉല്‍പന്നങ്ങളും പഴച്ചാറിലും മദ്യത്തിലും വീഞ്ഞിലുമൊക്കെ ചേര്‍ക്കുന്ന സ്വകാര്യ ചടങ്ങായിരുന്നു അവയെല്ലാം.  ക്രിസ്മസിനും പുതുവല്‍സരാഘോഷത്തിനുമൊക്കെയായി ഉണ്ടാക്കുന്ന പ്ലം കേക്ക് തയാറാക്കുന്നതിന്റെ ഒത്തുചേരല്‍. വീട്ടിലെ ഓരോ അംഗവും ആ ശ്രമത്തില്‍ പങ്കാളിയായി.  തങ്ങളുടെ അദ്ധ്വാനത്തിന്റെയും ഒരുമയുടെയും ഒത്തുചേരലിന്റെയും പ്രതീകമായിരുന്ന ആ കൂടിച്ചേരല്‍. ചിലര്‍ ആ കേക്ക് മിശ്രിതം തങ്ങളുടെ ബന്ധുവീടുകളിലേക്കും സുഹൃത് ഭവനങ്ങളിലേക്കും കൊടുത്തയക്കുമായിരുന്നു. ഞങ്ങളുടെ ചേരുവ നിങ്ങള്‍ക്കു രുചിക്കാനായി സമ്മാനിക്കുന്നു എന്നലക്ഷ്യമായിരുന്നു അതിന്.   

ക്രിസ്മസ് കേക്ക്

ഇംഗ്ലീഷ് പാരമ്പര്യമാണ് ക്രിസ്മസ് കേക്കിനുള്ളത്. പ്ലം പോറിഡ്ജ്  എന്ന ഭക്ഷ്യവസ്തുവാണ് ക്രിസ്മസ് കേക്കായി പിന്നീട് രൂപാന്തരം പ്രാപിച്ചത്. കുറുക്കുപോലെ നേര്‍ത്ത ഓട്സ് ഭക്ഷണത്തില്‍ ഉണക്കമുന്തിരിയും മറ്റും ചേര്‍ത്താണ് പ്ലം പോറിഡ്ജ് ഉണ്ടാക്കിയിരുന്നത്. ഒരു ദിവസത്തെ നോമ്പിനുശേഷം, ക്രിസ്മസിന് തലേന്ന് വയറിനെ പാകപ്പെടുത്താനാണ് ഈ ഭക്ഷണം ആദ്യകാലങ്ങളില്‍ ഉപയോഗിച്ചിരുന്നത്. വര്‍ഷങ്ങള്‍ക്കുശേഷം ഈ മിശ്രിതത്തിലെ ഓട്സിനുപകരം ബട്ടറും ഗോതമ്പും മുട്ടയും ചേര്‍ത്ത് പ്ലം കേക്ക് രൂപംകൊണ്ടു. കാലക്രമേണ ഇതിന്റെ കൂടെ ഉണങ്ങിയ പഴങ്ങളും സുഗന്ധദ്രവ്യങ്ങളും ചേര്‍ന്നതോടെ കേക്ക് ഏറെ നാള്‍ ഇരിക്കുമെന്ന സ്ഥിതിയിലായി. കിഴക്കുനിന്ന് ബേത്ലഹേമില്‍ ഉണ്ണിയേശുവിനെ കാണാനെത്തിയ വിദ്വാന്‍മാര്‍ സമ്മാനമായി കൊണ്ടുവന്ന സുഗന്ധവ്യഞ്ജനങ്ങളുടെ പ്രതീകമായിട്ടാണ് ഇവ കേക്കില്‍ ചേര്‍ക്കുന്ന്. ഇതാണ് ക്രിസ്മസ് കേക്കിന്റെ പിറവിയുടെ പിന്നിലെ കഥ. കേക്കിന്റെ ചേരുവകള്‍ പിന്നീട് പലതിനും വഴിമാറി ആധുനിക ക്രിസ്‌കമസ് കേക്കിന് രൂപം നല്‍കി. കേക്ക് മിക്സിലേക്ക് പിന്നീട് റമ്മും വിസ്‌കിയും ബ്രാന്‍ഡിയുമൊക്കെ ഒഴുകിയെത്തി രുചിയുടെ ലഹരി വര്‍ധിപ്പിച്ചു. 12ാം നൂറ്റാണ്ടില്‍ ഫ്രാന്‍സിലാണ് ക്രിസ്മസ് കേക്കിന്റെ ജനനം എന്ന് കരുതുന്നു.

English Summary : Soaking Dry Fruits for Christmas Cake

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com