‘ഇന്ത്യ’ സിപിഎമ്മിനെ കുരുക്കുമ്പോൾ
Mail This Article
ലോക്സഭാ തിരഞ്ഞെടുപ്പിനെക്കുറിച്ചു ദൂരദർശനിലും ആകാശവാണിയിലും മുഖ്യമന്ത്രി പിണറായി വിജയൻ ഈ മാസം 22,23 തീയതികളിൽ സംസാരിക്കുന്നുണ്ട്. സിപിഎം നേതാക്കളുടെ ഏഴംഗ പട്ടികയിൽ കേരളത്തിൽനിന്നു പിണറായി മാത്രമേയുള്ളൂ. പക്ഷേ, ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയും ബംഗാൾ സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീമും അടക്കമുള്ളവർക്കു പറയാനുള്ളതാകില്ല പിണറായിക്കു പറയാനുള്ളത്. പൊളിറ്റ്ബ്യൂറോ അംഗമായ സലീം ബംഗാളിലെ മുർഷിദാബാദ് സീറ്റിൽ കോൺഗ്രസ് പിന്തുണയോടെ മത്സരിക്കുന്നയാളാണ്. യച്ചൂരി അടക്കമുള്ള ദേശീയ നേതാക്കൾ കോൺഗ്രസ് നേതൃത്വം നൽകുന്ന ഇന്ത്യാസഖ്യത്തിനുവേണ്ടിയാണ് വോട്ടു തേടുന്നതും. ബംഗാളിൽ മുതിർന്ന നേതാവും ഇടതുമുന്നണി ചെയർമാനുമായ ബിമൻ ബോസ് കഴിഞ്ഞ ദിവസം കൈപിടിച്ചു നടന്നത് ബംഗാൾ പിസിസി മുൻ അധ്യക്ഷനും കൊൽക്കത്ത നോർത്തിലെ ഇന്ത്യാ സഖ്യ സ്ഥാനാർഥിയുമായ പ്രദീപ് ഭട്ടാചാര്യയ്ക്കൊപ്പമാണ്. എന്നിട്ടു ബിമൻ പറഞ്ഞു: ‘ ഈ കൊൽക്കത്ത നോർത്ത് പോലെ ബംഗാളിലെ 41 സീറ്റിലും കോൺഗ്രസും ഇടതുപക്ഷവും ചേർന്നു ബിജെപിക്കും തൃണമൂലിനും എതിരെ പൊരുതും’’.