ADVERTISEMENT

വീണ്ടും ഞെട്ടിച്ച് സംസ്ഥാനത്തെ സ്വർണ വില പവന് 50,400 രൂപയായി. സംസ്ഥാന ചരിത്രത്തിലാദ്യമായാണ് സ്വർണം പവന് 50000 രൂപ കടക്കുന്നത്. ഇന്നലെ ചെന്നൈയിൽ പവന് 50000 കടന്നിരുന്നു. ഗ്രാമിന് ഇന്നലെത്തെക്കാളും 130 രൂപ ഉയർന്ന് 6300 രൂപയിലെത്തി. പവന് 1040 രൂപയാണ് വർധന. ഇന്നലെ 6170 രൂപയായിരുന്നു ഗ്രാമിന്റെ വില.  പവന് 49080 രൂപയും. മാർച്ച്‌ 1 ന് രേഖപ്പെടുത്തിയ 46,320 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില. മാർച്ച്‌ 1 മുതൽ മാർച്ച്‌ 29 വരെ  ഗ്രാമിന് 510 രൂപയും പവന് 4,080 രൂപയും വർധിച്ചു. ഇന്ന് ഒരു പവൻ വാങ്ങണം എങ്കിൽ 55,000 രൂപയ്ക്ക് അടുത്ത് നൽകണം.

രാജ്യാന്തര വിപണിയിൽ പലിശ നിരക്ക് മാറ്റമില്ലാതെ തുടരുമെന്ന യുഎസ് ഫെഡറൽ റിസർവിന്റെ പ്രഖ്യാപനവും, നിക്ഷേപകർ വലിയതോതിൽ സ്വർണത്തിൽ താൽപര്യം കാട്ടുന്നതും വിലവർധനയ്ക്ക് കാരണമായിട്ടുണ്ട്. രാജ്യാന്തര വിപണിയിൽ ചൈനീസ് വനിതകൾ വൻ തോതിൽ സ്വർണം വാങ്ങിക്കൂട്ടുന്നതും  പീപ്പിൾസ് ബാങ്ക് ഓഫ് ചൈന എന്നറിയപ്പെടുന്ന കേന്ദ്ര ബാങ്കും സ്വർണം ലക്ഷ്യം വയ്ക്കുന്നതും നിലവിലെ സ്വർണവില കൂടാൻ ഒരു കാരണമായി സാമ്പത്തിക ശാസ്ത്രജ്ഞർ വിലയിരുത്തുന്നു.

തുടർച്ചയായ റെക്കോർഡുകൾ 

gold-chain-neck

ചരിത്രത്തിൽ ആദ്യമായി തുടർച്ചയായി സ്വർണം റെക്കോർഡുകൾ പിന്നിടുകയാണ്. സ്വര്‍ണാഭരണ പ്രേമികളെ കടുത്ത ആശങ്കയിലാഴ്ത്തിയാണ് ഇപ്പോഴത്തെ വിലക്കുതിപ്പ്. 2020 ഓഗസ്റ്റ് മാസത്തിലാണ് സ്വർണം ആദ്യമായി 40,000 രൂപ തൊട്ടത്. 4 വർഷങ്ങൾ പിന്നിടുമ്പോൾ 10,400 രൂപയുടെ വർധനയോടെ പവന് 50,400 രൂപയിൽ എത്തി നിൽക്കുകയാണ്.  നിലവിലെ വിലയോടൊപ്പം പണിക്കൂലി, മൂന്ന് ശതമാനം ജിഎസ്ടി, ഹാൾമാർക്കിങ് ചാർജ്ജ് എന്നിവ കൂടി ചേരുമ്പോൾ ഒരു പവൻ വാങ്ങാൻ കുറഞ്ഞത് 55,000 രൂപയ്ക്ക് മുകളിൽ നൽകേണ്ടി വരും. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് പ്രാദേശിക വിപണികളിലും സ്വർണ വിലയെ സ്വാധീനിക്കുന്നത്. യുഎസ്, യൂറോപ്പ് എന്നിവിടങ്ങളിൽ സാമ്പത്തിക അസ്ഥിരത പ്രകടമായതാണ് സ്വർണത്തിലേക്ക് നിക്ഷേപ പ്രവാഹമുണ്ടാവാനും അത് വഴി വില കുതിക്കാനും കാരണമായത്. 

സ്വർണ വിലവർധനവ് ഉപഭോക്താക്കളിൽ വലിയ അമ്പരപ്പ് സൃഷ്ടിച്ചിട്ടുണ്ട്.കേരളത്തിന്റെ പൊതുവായ സാമ്പത്തിക സ്ഥിതി കൂടി അവലോകനം ചെയ്യുമ്പോൾ വാങ്ങൽ ശേഷി കുറഞ്ഞതായിട്ടാണ് റിപ്പോർട്ടുകൾ."സ്വർണ വില ഉയരുന്നത് കാരണം വ്യാപാരത്തിന്റെ തോത് പകുതിയായി കുറഞ്ഞിട്ടുണ്ട്. 25 മുതൽ 50 പവൻ വരെ സ്വർണം വാങ്ങിയിരുന്ന സാധാരണ വിവാഹങ്ങൾക്ക് ഇപ്പോൾ അതിന്റെ പകുതി താഴെ മാത്രമാണ് വാങ്ങുന്നത് എന്ന് AKGSMA ട്രഷറർ അഡ്വ എസ് അബ്ദുൽ നാസർ പറയുന്നു ". സ്വർണവില ഉയരുകയാണെങ്കിലും മഞ്ഞ ലോഹത്തോടുള്ള കേരളീയരുടെ ഭ്രമം കൂടുന്നത് ആയിട്ടാണ് റിപ്പോർട്ടുകൾ. 

gold-1

 സ്വർണം ആഭരണമായി അണിയുന്നതിന് മാത്രമല്ല ഏറ്റവും നല്ല നിക്ഷേപമായി കരുതുന്നതിനാൽ സ്വർണവിലയിൽ കുതിപ്പുണ്ടായാലും സ്വർണ്ണം വാങ്ങുന്നത് മലയാളികൾ തുടരുക തന്നെ ചെയ്യും എന്ന കാര്യത്തിൽ തർക്കമില്ല.  ഇപ്പോൾ സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നിരാശയാണെങ്കിൽ വില്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ലാഭമാണ്. വില അധികരിച്ച് നിൽക്കുന്നതിനാൽ പണയം വെക്കാതെ വിറ്റഴിക്കുന്ന പ്രവണത ഇപ്പോൾ വിപണിയിൽ വർധിച്ച് വരുന്നു. 

പഴയ സ്വർണം വിൽപ്പന കൂടുന്നു

സ്വർണ വില കൂടുമ്പോൾ പുതിയ സ്വർണത്തിന്റെ വില്പനയിൽ മന്ദ​ഗതിയാണെങ്കിലും പഴയ സ്വര്‍ണ വില്പനയില്‍ വര്‍ധനവാണെന്ന് കച്ചടവടക്കാർ പറയുന്നത്.

വില കൂടിയ സാഹചര്യത്തില്‍  പഴയ സ്വർണമാണ്  വില്‍ക്കുന്നതെങ്കില്‍ ലാഭം ഇരട്ടിയാകും. തങ്കത്തിന്റെ വില അടിസ്ഥാനമാക്കിയാണ് പഴയ സ്വര്‍ണത്തിന് ജ്വല്ലറി വ്യാപാരികള്‍ വിലയിടുക. തങ്കത്തിന് വില കൂടുമ്പോള്‍ പഴയ സ്വര്‍ണത്തിന് ഉയര്‍ന്ന മൂല്യം കിട്ടും.  എന്നാൽ വിൽക്കാൻ ആഗ്രഹിക്കുന്നില്ല എങ്കിൽ അടിയന്തര സാമ്പത്തികാവശ്യം നിറവേറ്റാൻ സ്വര്‍ണം പണയംവച്ച് വായ്പ എടുക്കുന്നത് സ്വർണം നഷ്ടപെടാതെ സംരക്ഷിക്കാം. ഇപ്പോഴത്തെ സാഹചര്യത്തിൽ കയ്യിലുള്ള ആഭരണം വിറ്റ് പൈസയാക്കിയാല്‍ പിന്നീടൊരു സ്വർണം വാങ്ങണമെങ്കില്‍ വന്‍തുക നല്‍കേണ്ടി വരും.

INDIA-GOLD-PRICES/

പഴയ സ്വർണം വിൽക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

∙ പഴയ സ്വർണം വിൽക്കാൻ ഏറ്റവും കൂടുതൽ പേര്‍ സമീപിക്കുന്നത് ജ്വല്ലറികളെയാണ്. 

∙സ്വർണം വിൽക്കാൻ പോകുമ്പോൾ ബിൽ അല്ലെങ്കിൽ ഇൻവോയിസ് കരുതണം, സ്വർണത്തിന്റെ മൂല്യം കൃത്യമായി പരിശോധിക്കണം.

∙സ്വർണത്തിന്റെ പരിശുദ്ധി പരിശോധിക്കുക,വാങ്ങിയ അതേ ജുവലറിയിൽ തന്നെ സ്വർണം വില്ക്കുക തുടങ്ങിയ കാര്യങ്ങൾ  ശ്രദ്ധിക്കേണ്ടതാണ്.

∙അല്ലെങ്കിൽ ചില ജ്വല്ലറിക്കാർ വിൽക്കുന്ന ആളിന്റെ അത്യാവശ്യം മുതലെടുത്തു  വില കുറയ്ക്കാനും അത് വഴി പറ്റിക്കപ്പെടാനും സാധ്യതയുണ്ട്.

gold-3-

∙കൊത്തു പണികൾ ഇല്ലാത്ത പഴയ സ്വർണത്തിനാണ് കൂടുതൽ തുക ലഭിക്കുന്നത് എന്നും മനസിലാക്കുക. ∙

 സ്വർണ നികുതി

വാങ്ങുമ്പോൾ മാത്രമല്ല വിൽക്കുമ്പോഴും ഉണ്ട് നികുതി.  സ്വർണം വാങ്ങിയശേഷം മൂന്ന് വർഷത്തിനുള്ളിൽ സ്വർണം വിൽക്കുകയാണെങ്കിൽ ഹൃസ്വകാല മൂലധന നികുതിയും മൂന്ന് വർഷത്തിന് ശേഷം വിൽക്കുന്ന സ്വർണത്തിന് ദീർഘകാല മൂലധന നികുതിയും നല്‍കേണ്ടി വരും. ലാഭത്തിന്റെ 20 ശതമാനമാണ് സ്വർണത്തിന് നികുതി കൊടുക്കേണ്ടത്. അതേസമയം സ്വർണം വിറ്റു കിട്ടുന്ന മുഴുവൻ തുകയും വീട് വാങ്ങുന്നതിനായി നിക്ഷേപിക്കുകയാണെങ്കിൽ  ഇളവ് ലഭിക്കും. കൃത്യമായി നിഷ്കര്ഷിച്ചിരിക്കുന്ന സമയ പരിധിക്കുള്ളിൽ തന്നെ ഇത് ചെയ്യേണ്ടതുണ്ട്.  സ്വർണം വിൽക്കുന്നയാളുടെ പേരിൽ തന്നെ വസ്തു വാങ്ങുകയും വേണം.

English Summary:

Gold Price Crossed 50000

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com