ADVERTISEMENT

ന്യൂഡൽഹി∙ ക്രെഡിറ്റ് സ്കോർ സംബന്ധിച്ച പരാതികൾ തീർപ്പാക്കാൻ വൈകിയാൽ ഈ ശനിയാഴ്ച മുതൽ ഓരോ ദിവസത്തിനും പരാതിക്കാരന് 100 രൂപ വീതം നഷ്ടപരിഹാരം ലഭിക്കാം. സിബിൽ അടക്കമുള്ള ക്രെഡിറ്റ് ഇൻഫർമേഷൻ സ്ഥാപനങ്ങളുടെ സ്കോറും റിപ്പോർട്ടും സംബന്ധിച്ച പരാതികൾക്കുള്ള നഷ്ടപരിഹാര സംവിധാനം ഏർപ്പെടുത്തണമെന്നത് റിസർവ് ബാങ്കിന്റെ ഉത്തരവാണ്. 

6 മാസം സമയം ഇതിനായി നൽകുകയും ചെയ്തു. ഈ സമയപരിധി വെള്ളിയാഴ്ച അവസാനിക്കും.

ക്രെഡിറ്റ് സ്കോർ/റിപ്പോർട്ട് സംബന്ധിച്ച് പരാതി നൽകി 30 ദിവസത്തിനുള്ളിൽ പരിഹാരമുണ്ടായില്ലെങ്കിൽ തൊട്ടടുത്ത ദിവസം മുതൽ നഷ്ടപരിഹാരത്തിന് അർഹതയുണ്ടാകും. 21 ദിവസത്തിനകം ക്രെഡിറ്റ് ഇൻ‌ഫർമേഷൻ സ്ഥാപനങ്ങൾക്ക് വിവരങ്ങൾ കൈമാറിയില്ലെങ്കിൽ ബാങ്കുകൾ അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങളാണ് നഷ്ടപരിഹാരം നൽകേണ്ടത്.

 21 ദിവസത്തിനകം വിവരം ലഭിച്ചിട്ടും അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ ക്രെഡിറ്റ് ഇൻഫർമേഷൻ സ്ഥാപനം തുക നൽകണം. 

പരാതി പരിഹരിച്ച് 5 ദിവസത്തിനകം ഉപയോക്താവിന്റെ അക്കൗണ്ടിൽ പണം നിക്ഷേപിക്കണം.

എന്തുകൊണ്ട്?

വായ്‌പയ്ക്കോ ക്രെഡിറ്റ് കാർഡിനോ അപേക്ഷിക്കുമ്പോൾ തൊഴിലിനും വരുമാനത്തിനും പുറമേ വിലയിരുത്തപ്പെടുന്ന സുപ്രധാന ഘടകമാണ് ക്രെഡിറ്റ് സ്കോർ. മുൻകാല തിരിച്ചടവിലെ കൃത്യതയുമായി ബന്ധപ്പെട്ടതാണിത്. ഭേദപ്പെട്ട ക്രെഡിറ്റ് സ്കോർ ഉള്ളവർക്കാണ് വായ്പ നൽകുന്നത്.

വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും വായ്പ സംബന്ധമായ വിവരം സൂക്ഷിക്കുന്നത് സിബിൽ, ഇക്വിഫാക്സ്, എക്സ്പീരിയൻ, സിആർഐഎഫ് എന്നീ കമ്പനികളാണ്. വായ്പ പൂർണമായും അടച്ചു കഴിഞ്ഞിട്ടും ഇക്കാര്യം ബാങ്കുകൾ സിബിൽ പോലെയുള്ള ഏജൻസികളെ അറിയിക്കാത്തതിന് എതിരെ കോടതികൾ ഒട്ടേറെ കേസുകളുണ്ട്. വായ്പ തിരിച്ചടവ് കൃത്യമായിട്ടും ക്രെഡിറ്റ് സ്കോർ കുറഞ്ഞ നിലയിൽ തുടരുന്ന സംഭവങ്ങളുമുണ്ടായിട്ടുണ്ട്.

English Summary:

Compensation Rs.100 per day in case of delay in settling the credit score complaint

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com