ADVERTISEMENT

സൂക്ഷ്മ ചെറുകിട സംരംഭങ്ങൾക്കു(എംഎസ്ഇ) കൊടുക്കാനുള്ള തുക അവർക്ക് പണം കൊടുക്കുന്ന മുറയ്ക്കു മാത്രമേ ചെലവായി കണക്കാക്കുകയുള്ളു. 1961 ലെ ആദായനികുതി നിയമത്തിലെ വകുപ്പ് 43 ബി(എച്ച്) ൽ വരുത്തിയ ഭേദഗതിയെ തുടർന്നാണിത്. 2023 ഏപ്രിൽ ഒന്നു മുതലാണിത് പ്രാബല്യത്തിൽ വന്നത്. അതായത്  2023-24 സാമ്പത്തിക വർഷം മുതൽ സൂക്ഷ്മ ചെറുകിട സംരംഭങ്ങളിൽനിന്ന് ചരക്കുസേവനങ്ങൾ വാങ്ങിയാൽ അതിന്റെ പണം കൊടുക്കുന്ന മുറയ്ക്ക് മാത്രമേ ചെലവായി അനുവദിക്കുകയുള്ളു. ഇതിനായി മൂലധന (ക്യാപ്പിറ്റൽ) ചെലവും റവന്യു ചെലവും തമ്മിൽ യാതൊരു വ്യത്യാസവും ഇല്ല. ഇടത്തരം (മീഡിയം) സംരംഭങ്ങൾക്കുള്ള ചെലവുകൾക്ക് ഈ നിയമം ബാധകമല്ല.

ചുരുക്കത്തിൽ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾക്കുള്ള വികസന നിയമം (എംഎസ്എംഇഡി) അനുശാസിക്കുന്ന സമയപരിധിക്കുള്ളിൽ പണം കൊടുത്താൽ മാത്രമേ ചരക്കുകൾക്കോ സേവനങ്ങൾക്കോ വേണ്ടി ചെലവാക്കിയ തുകകൾക്കുള്ള കിഴിവുകൾ അനുവദിക്കുകയുള്ളു. അതനുസരിച്ച്, ബില്ല് തീർപ്പാക്കലിനെ സംബന്ധിച്ച് കക്ഷികൾക്കിടയിൽ രേഖാമൂലമുള്ള കരാർ ഇല്ലെങ്കിൽ, സൂക്ഷ്മ ചെറുകിട സംരംഭങ്ങളിൽ നിന്ന് വാങ്ങുന്നവർ ചരക്കുകളോ സേവനങ്ങളോ സ്വീകരിച്ച ദിവസം മുതൽ 15 ദിവസത്തിനുള്ളിൽ അവയ്ക്കുള്ള തുക നൽകണം. അല്ലാത്തപക്ഷം, (രേഖാമൂലമുള്ള കരാർ ഉണ്ടെങ്കിൽ) പരമാവധി 45 ദിവസത്തിനുള്ളിൽ തുക നൽകണം. ഇത് പണമായോ  (10000 രൂപ വരെ )ബാങ്ക് വഴിയോ കൊടുക്കാം. മുകളിൽ സൂചിപ്പിച്ച നിയമാനുസൃത കാലയളവിനപ്പുറം  കാലതാമസം ഉണ്ടായാൽ, അത് അടവ്-വർഷത്തിൽ മാത്രമേ ആദായനികുതി നിയമപ്രകാരം കിഴിവായി അനുവദിക്കുകയുള്ളു.

currency

വ്യാപാരികൾക്കുള്ള കുടിശികയ്ക്ക്  ബാധകമല്ല
 

ഓഫിസ് മെമ്മോറാണ്ടം നമ്പർ 5/2(2)/2021-ഇ/പി, 2021 ജൂലൈ 2-ലെ ജി/നയം പ്രകാരം, മൊത്ത ചില്ലറ വ്യാപാരികൾക്കും മുൻഗണനാ മേഖലയിലെ വായ്പയുടെ പ്രയോജനത്തിനായി മാത്രം ഉദ്യം റജിസ്‌ട്രേഷന് അർഹതയുണ്ട്. അതിനാൽ, എംഎസ്എംഇഡി നിയമത്തിന്റെ സംരംഭങ്ങൾക്കുള്ള നിർവചനം അനുസരിച്ച് വ്യാപാരികൾക്കുള്ള കുടിശികകൾക്ക് വകുപ്പ് 43 ബി(എച്ച്) ബാധകമല്ല.

റിട്ടേണിനു മുൻപ് തുക കൊടുത്താലും കിഴിവില്ല
 

വകുപ്പ് 43 ബി-യിൽ ഉൾപ്പെടുന്ന മറ്റ്  ചെലവുകളിൽ നിന്ന് വ്യത്യസ്തമായി, സൂക്ഷ്മ ചെറുകിട സംരംഭങ്ങൾക്കുള്ള  അടവുകളുടെ കാര്യത്തിൽ, ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള നിശ്ചിത തീയതിക്ക് മുൻപ് തുക കൊടുത്താലും, കിഴിവിന് അർഹമായ ഒരു ചെലവായി അത് അനുവദിക്കുകയില്ല. ഏതെങ്കിലും ബില്ലിനുനേരെ മുൻകൂർ തുക നൽകിയാൽ (അഡ്വാൻസ്) ആ വർഷം തന്നെ തുക നൽകാൻ ബാധ്യത ഇല്ലെങ്കിൽ കൂടി, അടവു ചെയ്‌ത വർഷത്തിൽ തന്നെ കിഴിവായി അനുവദിക്കും. എന്നാൽ 2023 ഏപ്രിൽ 1ന് സൂക്ഷ്മ ചെറുകിട സംരംഭങ്ങൾക്കുള്ള  കുടിശിക ഇതിനായി  പരിഗണിക്കേണ്ടതില്ല.

മതജീവകാരുണ്യ സ്ഥാപനങ്ങൾക്ക് ബാധകമല്ല
 

‘ബിസിനസും പ്രഫഷനും’ എന്ന തലക്കെട്ടിന് കീഴിൽ വരുമാനം കണക്കാക്കുന്ന ഒരു ബിസിനസ് അല്ലെങ്കിൽ പ്രഫഷൻ നടത്തുന്നവർക്ക്‌ മാത്രമാണ് വകുപ്പ്  43 ബി(എച്ച്) ബാധകം. മതജീവകാരുണ്യ  സ്ഥാപനങ്ങൾ (ചാരിറ്റബിൾ ട്രസ്റ്റുകൾ) 11 മുതൽ 13 വരെയുള്ള വകുപ്പുകൾ അനുസരിച്ചുള്ള പ്രത്യേക വ്യവസ്ഥകൾക്ക്  വിധേയമാണ്. വകുപ്പ് 11(1)-ൽ പരാമർശിച്ചിരിക്കുന്ന 'വരുമാനം' കണക്കാക്കേണ്ടത് വാണിജ്യ തത്വങ്ങൾ പാലിച്ചായിരിക്കണം. അല്ലാതെ നിയമത്തിന്റെ സാധാരണ വ്യവസ്ഥകൾക്ക് കീഴിലല്ല എന്നതാണ് നിയമം. അതുകൊണ്ട്  ഇവരുടെ വരുമാനം കണക്കാക്കുമ്പോൾ വകുപ്പ്  43 ബി(എച്ച്) ലെ വ്യവസ്ഥകൾ ബാധകമല്ല. എന്നാലും, എംഎസ്എംഇഡി നിയമത്തിലെ വകുപ്പ് 16 പ്രകാരം കാലതാമസത്തിനുള്ള പലിശ നൽകണം.

കാലതാമസത്തിനുള്ള പലിശ
 

സൂക്ഷ്മ ചെറുകിട സംരംഭങ്ങൾക്ക് തുക നൽകുന്നതിൽ കാലതാമസം വരുത്തിയാൽ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വിജ്ഞാപനം ചെയ്യുന്ന ബാങ്ക് നിരക്കിന്റെ മൂന്നിരട്ടി പലിശ പ്രതിമാസം നൽകണമെന്നാണ് എംഎസ്എംഇഡി നിയമത്തിൽ അനുശാസിച്ചിരിക്കുന്നത്. ഇതിനു പുറമെ ആദായനികുതി നിയമത്തിലെ വകുപ്പ് 37(1) പ്രകാരം മേൽ പലിശ കിഴിവായി അനുവദിക്കില്ല. കൂടാതെ, പലിശ അടയ്‌ക്കാത്തതിന് വാങ്ങുന്നയാൾക്കെതിരെ സംരംഭകർക്ക് സൂക്ഷ്മ ചെറുകിട സംരംഭങ്ങൾക്കുള്ള ഫെസിലിറ്റേഷൻ കൗൺസിലിൽ പരാതിപ്പെടാം. 90 ദിവസത്തിനുള്ളിൽ അതിൽ തീരുമാനം എടുക്കേണ്ടതാണ്.

കമ്പനികൾക്ക് എംഎസ്എംഇ -1 റിട്ടേൺ

എംഎസ്എംഇ  സംരംഭങ്ങളിൽ നിന്ന് ചരക്കുകളോ സേവനങ്ങളോ വാങ്ങുന്ന എല്ലാ കമ്പനികളും  അത്തരം വിതരണക്കാർക്കുള്ള അടവുകൾ ചരക്കുകളോ സേവനങ്ങളോ സ്വീകരിച്ച തീയതി മുതൽ 45 ദിവസത്തിൽ കൂടുതൽ ആണെങ്കിൽ എംഎസ്എംഇ -1 ൽ അർധവാർഷിക റിട്ടേൺ സമർപ്പിക്കണം.

MSME-money

ആദ്യ അർധ വാർഷിക റിട്ടേൺ ഒക്ടോബർ 31നും രണ്ടാം അർധ വാർഷിക റിട്ടേൺ (ഒക്ടോബർ-മാർച്ച്) ഏപ്രിൽ 30 നും  മുൻപായാണ്  സമർപ്പിക്കേണ്ടത്. ഈ  റിട്ടേണിന് ഫയലിങ് ഫീസ് ഇല്ല. എന്നാൽ, റിട്ടേൺ സമർപ്പിക്കുന്നതിൽ  വീഴ്ച വരുത്തുകയോ കാലതാമസം വരുത്തുകയോ ചെയ്താൽ, കമ്പനിക്കും വീഴ്ച വരുത്തുന്ന കമ്പനിയിലെ നിർദിഷ്ട  ഉദ്യോഗസ്ഥർക്കും (കെഎംപി ) 20,000 രൂപ പിഴയും, തുടർച്ചയായ വീഴ്ചയിൽ ഓരോ ദിവസവും 1,000 രൂപ പിഴയും (പരമാവധി 3,00,000 രൂപ) ചുമത്തും.

(നികുതി നിയമത്തിന്റെ 43 ബി(എച്ച്) - നേട്ടമോ കോട്ടമോ? അടുത്ത ആഴ്ച വായിക്കാം)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com