ADVERTISEMENT

ഐസിഐസിഐ സെക്യൂരിറ്റീസും ഐസിഐസിഐ ബാങ്കും തമ്മിൽ ലയിക്കുന്നതിനെ ചൊല്ലി ദിവസങ്ങളായി പ്രശ്നങ്ങൾ തുടരുകയാണ്. ഐസിഐസിഐ സെക്യൂരിറ്റീസിന്റെ പല ഓഹരി ഉടമകൾക്കും ഐസിഐസിഐ ബാങ്കുമായി ലയിക്കുന്നതിൽ തീരെ താല്‍പ്പര്യം ഇല്ല. തങ്ങൾക്കിത് നഷ്ടക്കച്ചവടം ആകും എന്നാണ് അവർ കരുതുന്നത്. എന്നാൽ ഐസിഐസിഐ സെക്യൂരിറ്റിസിന്റെ ഓഹരി ഉടമകൾ ലയിക്കുന്നതിനു അനുകൂലമായി വോട്ട് ചെയ്യാൻ ഐസിഐസിഐ ബാങ്കിന്റെ ജീവനക്കാർ നിരന്തരം സമ്മർദ്ദം ചെലുത്തുന്ന എന്ന വാർത്തയും കഴിഞ്ഞ കുറച്ചു ദിവസങ്ങളായുണ്ട്.

ഐസിഐസിഐ ബാങ്കിന്റെ ഉപകമ്പനിയാണ് ഐസിഐസിഐ സെക്യൂരിറ്റീസ്. അതിൽ ഐസിഐസിഐ ബാങ്കിന് 75 ശതമാനം ഓഹരിയുണ്ട്. കഴിഞ്ഞ വർഷം ജൂണിൽ ഐസിഐസിഐ ബാങ്ക് ബോർഡ് അംഗീകാരത്തെത്തുടർന്ന് ഐസിഐസിഐ സെക്യൂരിറ്റികൾ ഡിലിസ്റ്റ് ചെയ്യാൻ നിർദ്ദേശിച്ചിരുന്നു.  അതിനുശേഷമാണ് ഇപ്പോഴത്തെ പ്രശ്നങ്ങളെല്ലാം ഉണ്ടായത്. ഡീലിസ്‌റ്റിങിനെ തുടർന്ന് ഐസിഐസിഐ സെക്യൂരിറ്റീസ് വീണ്ടും ഐസിഐസിഐ ബാങ്കിന്റെ 100 ശതമാനം അനുബന്ധ സ്ഥാപനമായി മാറും.

ഐ സിഐസിഐ സെക്യൂരിറ്റീസിന്റെ ബ്രോക്കിങ്, ഇൻവെസ്റ്റ്‌മെന്റ് ബാങ്കിങ് വിഭാഗം ഡിലിസ്റ്റ് ചെയ്യാനുള്ള നിർദ്ദേശത്തെ പിന്തുണയ്ക്കാൻ ന്യൂനപക്ഷ ഓഹരി ഉടമകളെ സമ്മർദ്ദത്തിലാക്കിയതിന്റെ പേരിൽ ഐസിഐസിഐ ബാങ്ക് പല കോണിൽ നിന്നും വിമര്‍ശനം നേരിട്ടിരുന്നു. ബാങ്ക് എക്സിക്യൂട്ടീവുകൾ തങ്ങളെ ബന്ധപ്പെട്ടതിന്റെ തെളിവടക്കം സോഷ്യൽ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു.

ഡീലിസ്റ്റിങ്

ഡീലിസ്റ്റിങിനായുള്ള ഇ-വോട്ടിങ് മാർച്ച് 22 ന് ആരംഭിച്ച് 26ന് അവസാനിച്ചു. ഡീലിസ്റ്റിങ് സ്കീമിന് കീഴിൽ ഷെയർ സ്വാപ്പ് കരാറിലൂടെ ഐസിഐസിഐ സെക്യൂരിറ്റീസ് ഡിലിസ്റ്റ് ചെയ്യാൻ ഐസിഐസിഐ ബാങ്ക് പദ്ധതിയിടുന്നു. നിബന്ധനകൾ അനുസരിച്ച്, ഐസിഐസിഐ സെക്യൂരിറ്റീസിലെ പൊതു ഓഹരി ഉടമകൾക്ക് അവരുടെ കൈവശമുള്ള ഓരോ 100 ഓഹരികൾക്കും ഐസിഐസിഐ ബാങ്കിന്റെ 67 ഓഹരികൾ ലഭിക്കും. എന്നാൽ ചില ന്യൂനപക്ഷ ഓഹരി ഉടമകൾ ‌ഡീലിസ്റ്റ് ചെയ്യുന്നതിന് നിർദ്ദേശിച്ച ഈ ഷെയർ സ്വാപ്പ് അനുപാതത്തോട് എതിർപ്പ് പ്രകടിപ്പിച്ചു.

സെബിയുടെ മുന്നറിയിപ്പ്

ഈ പ്രശ്നങ്ങൾക്കിടക്ക് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ കഴിഞ്ഞ ആഴ്ച ഐസിഐസിഐ സെക്യൂരിറ്റീസ് ലിമിറ്റഡിന് അഡ്മിനിസ്ട്രേറ്റീവ് മുന്നറിയിപ്പ് നൽകിയിരുന്നു. കമ്പനിയുടെ 2023 ഡിസംബറിൽ നടത്തിയ മർച്ചന്റ് ബാങ്കിങ് പ്രവർത്തനങ്ങളുടെ പരിശോധനയുമായി ബന്ധപ്പെട്ട് അഡ്മിനിസ്ട്രേറ്റീവ് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നാണ് വിവരം.

നിക്ഷേപകർക്ക് നഷ്ടം

ഐസിഐസിഐ സെക്യൂരിറ്റീസിന്റെ ഓഹരികൾ ഡീലിസ്റ്റ് ചെയ്യുന്നത് ഒരു ഷെയർ സ്വാപ്പ് വഴിയാണെന്ന് കമ്പനി പറഞ്ഞിരുന്നു, അതിൽ പൊതു ഓഹരി ഉടമകൾക്ക് ഓരോ100 ഓഹരികൾക്കും ഐസിഐസിഐ ബാങ്കിന്റെ 67 ഓഹരികൾ അനുവദിക്കും.

ക്വാണ്ട്  മ്യൂച്വൽ ഫണ്ട് ഐസിഐസിഐ ബാങ്കിന്റെയും ഐസിഐസിഐ സെക്യൂരിറ്റീസിന്റെയും ലയനത്തിനെതിരെ വോട്ട് ചെയ്തു. ലയനം നടന്നാൽ  യൂണിറ്റ് ഉടമകൾക്ക് 6.08 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് ക്വാണ്ട് പറയുന്നത്. ഐസിഐസിഐ ബാങ്കിലും ഐസിഐസിഐ സെക്യൂരിറ്റീസിലും ക്വാണ്ട്  ലോംഗ് ടേം ഇക്വിറ്റി വാല്യു ഫണ്ടും (ക്യുഎൽടിഇവിഎഫ്) ക്വാണ്ട്  ഇഎൽഎസ്എസ് ടാക്സ് സേവർ ഫണ്ടും (ക്യുഇടിഎസ്എഫ്) ഉണ്ടെന്ന്  ഫണ്ട് ഹൗസ് അറിയിച്ചു. ക്വാണ്ടിന്റെ കണക്കുകൾ പ്രകാരം, ഐസിഐസിഐ സെക്യൂരിറ്റീസിന്റെ ന്യൂനപക്ഷ ഓഹരി ഉടമകൾക്ക് ലയനം നടന്നാൽ  1,776.70 കോടി രൂപയോളം നഷ്ടമുണ്ടാകും. ലയനം നടക്കുവാനുള്ള തീരുമാനത്തിന് ഓഹരി ഉടമകൾ അംഗീകാരം നൽകി എന്നാണ് ഏറ്റവും പുതിയ വാർത്തകൾ സൂചിപ്പിക്കുന്നത്.

English Summary:

ICICI Bank and Securities Meerger

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com