ADVERTISEMENT

മുംബൈ∙ 2010–2020 കാലഘട്ടത്തിൽ രാജ്യാന്തര ട്വന്റി20യിൽ പ്രത്യേകിച്ച് യാതൊരു നേട്ടവും അവകാശപ്പെടാനില്ലാത്ത ഇന്ത്യയുടെ മുൻ ക്യാപ്റ്റൻ കൂടിയായ മഹേന്ദ്രസിങ് ധോണിയെ പതിറ്റാണ്ടിന്റെ ടീമിൽ ഉൾപ്പെടുത്തുകയും ക്യാപ്റ്റനായി തിരഞ്ഞെടുക്കുകയും ചെയ്ത രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) നടപടിയെ ചോദ്യം ചെയ്ത് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര രംഗത്ത്. ഈ കാലയളവിൽ ഇന്ത്യയ്ക്ക് ഒരു ട്വന്റി20 ലോകകകിരീടം പോലും നേടാനായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ചോപ്ര എതിർസ്വരം ഉയർത്തിയത്.

പ്രഥമ ട്വന്റി20 ലോകകപ്പിൽ ഇന്ത്യയാണ് കിരീടം ചൂടിയതെങ്കിലും 2007ലായിരുന്നു ഈ കിരീടനേട്ടം. പിന്നീട് ഇന്ത്യയ്ക്ക് ഇന്നുവരെ ട്വന്റി20 ലോകകപ്പ് നേടാനായിട്ടുമില്ല. 2010–2020 കാലഘട്ടത്തിലെ പ്രകടനം മുൻനിർത്തി തിരഞ്ഞെടുക്കുന്ന പതിറ്റാണ്ടിന്റെ ടീമിൽ ധോണി എങ്ങനെ ഉൾപ്പെട്ടു എന്നാണ് ചോപ്രയുടെ ചോദ്യം. മാത്രമല്ല, ട്വന്റി20 ഫോർമാറ്റിൽ അത്ര മികച്ച പ്രകടനങ്ങളൊന്നും എടുത്തു പറയാനില്ലാത്ത ധോണിയെ ക്യാപ്റ്റൻ സ്ഥാനത്ത് അവരോധിച്ചതിനെയും ചോപ്ര ചോദ്യം ചെയ്തു.

‘ഐസിസി തിരഞ്ഞെടുത്ത പതിറ്റാണ്ടിന്റെ ട്വന്റി20 ടീമുമായി ബന്ധപ്പെട്ട് എനിക്ക് ചില സംശയങ്ങളുണ്ട്. ഈ ഫോർമാറ്റിൽ കഴിഞ്ഞ പതിറ്റാണ്ടിൽ പ്രത്യേകിച്ച് യാതൊരു നേട്ടവും അവകാശപ്പെടാനില്ലാത്ത ടീമാണ് ഇന്ത്യ. ധോണിയാകട്ടെ വ്യക്തിപരമായും പ്രത്യേകിച്ച് ഒന്നും സ്വന്തമാക്കിയിട്ടില്ല. പതിറ്റാണ്ടിന്റെ ട്വന്റി20 ടീമിനെ തിരഞ്ഞെടുത്തപ്പോൾ ജോസ് ബട്‌ലറിനേപ്പോലുള്ള താരങ്ങൾ ഉൾപ്പെടാതെ പോയത് എങ്ങനെ എന്നതും ചോദ്യമായി അവശേഷിക്കുന്നു’ – തന്റെ യുട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ ചോപ്ര ചൂണ്ടിക്കാട്ടി.

2007ലെ പ്രഥമ ട്വന്റി20 ലോകകപ്പിൽ കിരീടം ചൂടിയ ശേഷം, കിരീടനേട്ടം ആവർത്തിക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടില്ല. പ്രഥമ ട്വന്റി20 ലോകകപ്പ് മുതൽ ഇന്നുവരെ നടന്ന എല്ലാ ലോകകപ്പുകളിലും ഇന്ത്യയെ നയിച്ചിട്ടുള്ളതും ധോണി തന്നെ. 2011–2016 കാലഘട്ടത്തിൽ നടന്ന ലോകകപ്പുകളിലെല്ലാം രണ്ടാം റൗണ്ടിലേക്ക് മുന്നേറാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. ഇതിനിടെ ഒരിക്കൽ മാത്രമാണ് വീണ്ടും ഫൈനലിലെത്താൻ കഴിഞ്ഞത്. 2014ലെ ഫൈനലിൽ ലസിത് മലിംഗ നയിച്ച ശ്രീലങ്കൻ ടീമിനോട് തോൽക്കുകയും ചെയ്തു.

ട്വന്റി20 കരിയറിൽ ആകെ 98 മത്സരങ്ങളാണ് ധോണി കളിച്ചത്. 37.60 ശരാശരിയിൽ നേടിയത് 1617 റൺസ്. ഇതിൽ രണ്ട് അർധസെഞ്ചുറികൾ മാത്രമാണുള്ളത്. സ്ട്രൈക്ക് റേറ്റ് ആകട്ടെ 126.13. ഇത്രയും മത്സരങ്ങളിൽനിന്ന് 57 ക്യാച്ചുകവും 34 സ്റ്റംപിങ്ങുകളും ധോണിയുടെ പേരിലുണ്ട്. കരിയറിന്റെ അവസാന ഘട്ടത്തിൽ ബാറ്റിങ്ങിൽ തുടർച്ചയായി നിരാശപ്പെടുത്തിയെങ്കിലും, ഏറ്റവും മികച്ച ക്യാപ്റ്റൻമാരിൽ ഒരാൾ എന്ന പേരുമായാണ് താരം കരിയറിന് വിരാമമിട്ടത്.

ഐസിസിയുടെ പതിറ്റാണ്ടിന്റെ ട്വന്റി20 ടീം: രോഹിത് ശർമ, ക്രിസ് ഗെയ്‍ൽ, ആരോൺ ഫിഞ്ച്, വിരാട് കോലി, എബി ഡിവില്ലിയേഴ്സ്, ഗ്ലെൻ മാക്സ്‍വെൽ, എം.എസ്. ധോണി (ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), കീറൺ പൊള്ളാർഡ്, റാഷിദ് ഖാൻ, ജസ്പ്രീത് ബുമ്ര, ലസിത് മലിംഗ

English Summary: Aakash Chopra questions MS Dhoni's inclusion in ICC's T20I Team of the Decade

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com