ADVERTISEMENT

അഹമ്മദാബാദ്∙ ഇന്ത്യ–ഇംഗ്ലണ്ട് മൂന്നാം ക്രിക്കറ്റ് നടന്ന അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിലെ പിച്ചുമായി ബന്ധപ്പെട്ട് വിവാദം പുകയുന്നതിനിടെ, തോൽവിയിൽ ഇംഗ്ലണ്ടിന്റെ ടീം സിലക്ഷനും കാരണമായെന്ന വിമർശനവുമായി മുൻ താരം ജെഫ് ബോയ്ക്കോട്ട് രംഗത്ത്. സ്പിന്നർമാരെ അതിരറ്റ് തുണയ്ക്കുന്ന പിച്ചിൽ ഒരേയൊരു സ്പെഷലിസ്റ്റ് സ്പിന്നറും മൂന്ന് സ്പെഷലിസ്റ്റ് പേസ് ബോളർമാരുമായി കളിക്കാനുള്ള ‘മിന്നുന്ന ഐഡിയ’ ആരുടേതാണെന്ന് ബോയ്ക്കോട്ട് ചോദിച്ചു.

ബാറ്റ്സ്മാൻമാരുടെ ശവപ്പറമ്പായി മാറിയ മൊട്ടേരയിൽ, വെറും രണ്ടു ദിവസം കൊണ്ടാണ് ഇന്ത്യ ജയിച്ചു കയറിയത്. ഇതോടെ മുൻ ഇന്ത്യൻ താരങ്ങൾ ഉൾപ്പെടെയുള്ളവർ പിച്ചിനെതിരെ രൂക്ഷ വിമർശനം ഉയർത്തിയിരുന്നു. മത്സരത്തിൽ നിർണായകമായിരുന്ന ടോസ് ലഭിച്ചിട്ടും ഇംഗ്ലണ്ട് 10 വിക്കറ്റിനാണ് തോറ്റത്. ഇതോടെ നാലു മത്സരങ്ങളടങ്ങിയ പരമ്പരയിൽ 2–1ന് പിന്നിലായി. മാത്രമല്ല, ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ കടക്കാനുള്ള സാധ്യതയും അവസാനിച്ചു. ഇതിനിടെയാണ് ഇംഗ്ലണ്ടിന്റെ ടീം സിലക്ഷനെ പരിഹസിച്ച് ബോയ്ക്കോട്ടിന്റെ രംഗപ്രവേശം.

സ്പിന്‍ പിച്ചിൽ മൂന്ന് സ്പെഷലിസ്റ്റ് പേസർമാരുമായി ഇറങ്ങിയ ഇംഗ്ലിഷ് ടീം ലജ്ജിക്കണമെന്ന് ബോയ്ക്കോട്ട് അഭിപ്രായപ്പെട്ടു. ‘സ്പിന്നർമാരെ അതിരറ്റ് തുണയ്ക്കുന്ന ഈ പിച്ചിൽ മൂന്ന് പേസ് ബോളർമാരുമായി കളിക്കാനുള്ള മിന്നുന്ന ആശയം ആരുടേതാണെന്ന് അറിഞ്ഞാൽ കൊള്ളാം. അവർക്ക് ലജ്ജ തോന്നണം. എനിക്ക് തോന്നുന്നത് അഹമ്മദാബാദിലല്ല, അഡ്‍ലെയ്ഡിലാണ് പിങ്ക് ബോൾ ടെസ്റ്റ് നടക്കുന്നതെന്ന് ഇംഗ്ലിഷ് ടീം തെറ്റിദ്ധരിച്ചെന്നാണ്’ – ബോയ്‍ക്കോട്ട് പറഞ്ഞു

നേരത്തെ, മത്സരം നടന്ന പിച്ചിനെയും ബോയ്ക്കോട്ട് ന്യായീകരിച്ചിരുന്നു. ‘ടെസ്റ്റിനായി ഏതു തരത്തിലുള്ള പിച്ചാണ് തയാറാക്കേണ്ടതെന്ന് പ്രതിപാദിക്കുന്ന നിയമങ്ങളൊന്നുമില്ല’ – ബോയ്ക്കോട്ട് പറഞ്ഞു.

അഹമ്മദാബാദിൽ നടന്ന പരമ്പരയിലെ ഏക പകൽ – രാത്രി ടെസ്റ്റിലാണ് ഇംഗ്ലണ്ട് ദയനീയമായി തോറ്റത്. ആതിഥേയരായ ഇന്ത്യ മൂന്ന് സ്പിന്നർമാരുമായി പിങ്ക് ബോൾ ടെസ്റ്റിന് ഇറങ്ങിയപ്പോൾ, മൂന്നു സ്പെഷലിസ്റ്റ് പേസർമാരുമായാണ് ഇംഗ്ലണ്ട് ഇറങ്ങിയത്. ജയിംസ് ആൻഡേഴ്സൻ, സ്റ്റുവാർട്ട് ബ്രോഡ്, ജോഫ്ര ആർച്ചർ എന്നിവർക്ക് മത്സരത്തിൽ കാര്യമായ സ്വാധീനം ചെലുത്താനിയിരുന്നില്ല. ടീമിലെ ഏക സ്പെഷലിസ്റ്റ് സ്പിന്നറായ ജാക്ക് ലീച്ചിനൊപ്പം പാർട്ട് ടൈം സ്പിന്നറായ ജോ റൂട്ടാണ് ഇംഗ്ലണ്ടിനായി കൂടുതൽ വിക്കറ്റ് വീഴ്ത്തിയത്. മത്സരത്തിലാകെ നിലംപൊത്തിയ 30 വിക്കറ്റിൽ 28 എണ്ണം സ്പിന്നർമാരാണ് സ്വന്തമാക്കിയത്. അക്ഷർ പട്ടേൽ, വാഷിങ്ടൻ സുന്ദർ, രവിചന്ദ്രൻ അശ്വിൻ എന്നിവരെ കളത്തിലിറക്കിയ ഇന്ത്യ നേട്ടം കൊയ്യുകയും ചെയ്തു.

English Summary: Boycott wants to know 'who had the bright idea' of playing three seamers on turning pitch

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com