ADVERTISEMENT

ന്യൂഡൽ‌ഹി∙ വിക്കറ്റ് കീപ്പർ ബാറ്റർ വൃദ്ധിമാൻ സാഹയെ ഇന്ത്യൻ ടെസ്റ്റ് ടീമിൽനിന്ന് ഒഴിവാക്കാനുള്ള തീരുമാനം താരത്തിന് ഉൾക്കൊള്ളാനാകുന്നതിലും അപ്പുറമാണെന്നും എന്നാൽ മികച്ച പ്രകടനത്തിലൂടെ ഋഷഭ് പന്ത് ടീമിൽ സ്ഥാനമുറപ്പിച്ച നിലയ്ക്ക്, ഇക്കാര്യത്തിൽ ടീം മാനേജ്മെന്റിനെ കുറ്റം പറയാനാകില്ലെന്നും ഇന്ത്യയുടെ മറ്റൊരു വിക്കറ്റ് കീപ്പർ ബാറ്ററായ ദിനേശ് കാർത്തിക്.

ശ്രീലങ്കയ്ക്കെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽനിന്നു പുറത്തായ സാഹയുടെ വിക്കറ്റ് കീപ്പിങ് മികവിനെ പുകഴ്ത്താനും കാർത്തിക് മറന്നില്ല.

‘മികച്ച പ്രകടനത്തിലൂടെ ഋഷഭ് പന്ത് ടീമിലെ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ടീം ഇന്ത്യ എന്താണ് ഉറ്റുനോക്കുന്നത് എന്നു വ്യക്തമാണ്. 2–ാം വിക്കറ്റ് കീപ്പറുടെ സ്ഥാനത്തേക്ക് സ്വാഭാവികമായും പ്രായം കുറഞ്ഞ മറ്റൊരു യുവ താരത്തെയാകും പരിഗണിക്കുക. ടീമിലെ സ്ഥാനം നഷ്ടമാകുന്ന കാര്യം ഒരു ക്രിക്കറ്റർക്കും വേഗം ഉൾക്കൊള്ളാനാകുന്നതല്ല. രാജ്യത്തെ പ്രതിനിധീകരിക്കുക, രാജ്യത്തിനായി കളിക്കുക എന്നിവയാണ് ഓരോ ക്രിക്കറ്ററുടെയും ലക്ഷ്യം. 

പക്ഷേ, ടീം ഘടനയ്ക്കായാണു സിലക്ടർമാരും പരിശീലകനും മാനേജ്മെന്റും മുൻതൂക്കം നൽകുന്നത്. പന്ത് ഒന്നാം നമ്പർ കീപ്പറാകുന്ന സാഹചര്യത്തിൽ, സാഹയ്ക്കു 2–ാം സ്ഥാനം മാത്രമേ ലഭിക്കൂ. അങ്ങനെയെങ്കിൽ ടീമിനൊപ്പം സഞ്ചരിക്കാനും അവിടെയും ഇവിടെയുമായി ഒന്നോ രണ്ടോ മത്സരങ്ങൾ കളിക്കാനുമേ സാഹയ്ക്കു സാധിക്കൂ’– കാർത്തിക്കിന്റെ വാക്കുകൾ.

37 കാരനായ സാഹയ്ക്കു ടെസ്റ്റ് ടീം സ്ഥാനം നഷ്ടമായപ്പോൾ, ഋഷഭ് പന്തിനു പുറമേ കെ.എസ്. ഭരത്താണു 2–ാം നമ്പർ വിക്കറ്റ് കീപ്പറായി ടീമിലെത്തിയത്.  40 ടെസ്റ്റിൽ 3 സെഞ്ചുറിയും 6 അർധ സെഞ്ചുറിയും അടക്കം 1,353 റൺസ് നേടിയ സാഹ 104 പുറത്താകലുകളിലും പങ്കാളിയായിട്ടുണ്ട്. 

 

English Summary: Dinesh Karthik sympathises with Wriddhiman Saha, but says THIS about Rishabh Pant

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com