ചിന്നസാമിയിൽ തകർത്തടിച്ച് കോലി; പഞ്ചാബ് കിങ്സിനെതിരെ ബെംഗളൂരുവിന്റെ ‘റോയൽ’ ജയം
Mail This Article
ബെംഗളൂരു∙ ചിന്നസാമി സ്റ്റേഡിയത്തിൽ വിരാട് കോലി തകർത്താടിയപ്പോൾ ഈ ഐപിഎൽ സീസണിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് ആദ്യ വിജയം. അർധസെഞ്ചറിയുമായി മുന്നിൽനിന്നു നയിച്ച വിരാട് കോലി തന്നെയാണ് മത്സരത്തിലെ ടോപ് സ്കോറർ. 49 പന്തിൽ 77 റൺസാണ് കോലി നേടിയത്. ഇതിൽ രണ്ടു സിക്സറുകളും നാലു ഫോറും ഉൾപ്പെടും. സ്കോർ: പഞ്ചാബ്– 177/6, ബെംഗളൂരു– 178/6
പഞ്ചാബ് ഉയർത്തിയ 177 എന്ന വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ബെംഗളൂരുവിന് രണ്ടാം ഓവറിൽ തന്നെ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസി (7പന്തിൽ 3)യെ നഷ്ടമായി. പിന്നാലെ നാലാം ഓവറിൽ കാമറോൺ ഗ്രീനും (5 പന്തിൽ 3) കാര്യമായ സംഭാവനകൾ നൽകാതെ പവനിയനിലേക്ക് മടങ്ങി. ഒരുവശത്ത് നിശ്ചിത ഓവറുകളിൽ വിക്കറ്റുകൾ വീഴുമ്പോഴും മറുവശത്ത് ഒറ്റയാൾ പോരാട്ടവുമായി വിരാട് കോലി കളം നിറഞ്ഞു.
സ്കോർ 86ൽ നിൽക്കെ ബെംഗളൂരുവിന്റെ മൂന്നാം വിക്കറ്റും വീണു. ഹർപ്രീത് ബ്രാറിന്റെ പന്തിൽ രജത് പട്ടീദാർ (18 പന്തിൽ 18) പുറത്തായി. ഹർപ്രീത് തന്നെ ഗ്ലെൻ മാക്സ്‍വെലി (5 പന്തിൽ 3)നെയും പറഞ്ഞുവിട്ടതോടെ ബെംഗളൂരു 103–4 എന്ന നിലയിലായി. അപ്പോഴും മറുവശത്ത് വിരാട് കോലി എന്ന ഒറ്റയാൻ ബെംഗളൂരുവിനു വേണ്ടി റൺസ് കൂട്ടിച്ചേർത്തു. സ്കോർ 130ൽ നിൽക്കെ ഹർഷൽ പട്ടേൽ എറിഞ്ഞ പന്ത് ഉയർത്തിയടിക്കാനുള്ള ശ്രമം ഹർപ്രീതിന്റെ കൈകൾ തടഞ്ഞതോടെ കോലി പുറത്ത്. തൊട്ടടുത്ത പന്തിൽ അനുജ് റാവത്തി(14 പന്തിൽ 11)നെ സാം കറനും പുറത്താക്കി.
ഒരുവേള കോലിയുടെ പോരാട്ടം പാഴായി പോകുമെന്ന് തോന്നിയ നിമിഷം. എന്നാൽ ഏഴാം വിക്കറ്റിൽ ദിനേശ് കാർത്തിക്കും(10 പന്തിൽ 28) മഹിപാൽ ലോംറോറും (8 പന്തിൽ 17) നടത്തിയ പോരാട്ടം ബെംഗളൂരുവിന് സമ്മാനിച്ചത് നാലു ബോളുകൾ ശേഷിക്കേ ആദ്യ വിജയം. പഞ്ചാബിനായി കഗിസോ റബാദ, ഹർപ്രീത് ബ്രാർ എന്നിവർ രണ്ടു വിക്കറ്റ് വീതവും സാം കറൻ, ഹർഷൽ പട്ടേൽ എന്നിവർ ഒരോ വിക്കറ്റു വീതവും വീഴ്ത്തി.
പഞ്ച് ഇല്ലാതെ പഞ്ചാബ്
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 176 റൺസ് നേടി. 37 പന്തിൽ 45 റൺസെടുത്ത ക്യാപ്റ്റൻ ശിഖർ ധവാനാണ് പഞ്ചാബിന്റെ ടോപ് സ്കോറർ.
മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ജോണി ബെയർസ്റ്റോ (ആറു പന്തിൽ എട്ട്) നഷ്ടപ്പെട്ടെങ്കിലും ശിഖർ ധവാനും പ്രഭ്‍സിമ്രാൻ സിങ്ങും കൂടി സ്കോർ ബോർഡ് ഉയർത്തി. 72ൽ നിൽക്കെ മാക്ൻവെലിന്റെ പന്ത് അനുജ് റാവത്ത് പിടിച്ച് സിങ് പുറത്തായി. ലിയാം ലിവിങ്സറ്റണിനെ കൂട്ടുപിടിച്ച് ധവാൻ പോരാട്ടത്തിന് ശ്രമിച്ചെങ്കിലും സ്കോർ 98ൽ നിൽക്കെ ലിവിങ്സ്റ്റൺ പുറത്തായി (13 പന്തിൽ17). തൊട്ടടുത്ത പന്തിൽ തന്നെ ധവാനും പുറത്തായതോടെ പഞ്ചാബ് പതറി. പിന്നീട് ഗ്രൗണ്ടിലെത്തിയ സാം കറനും(17 പന്തിൽ 23) വിക്കറ്റ് കീപ്പർ ജിതേഷ് ശർമയും കൂടിയാണ് സ്കോർ 150ൽ എത്തിച്ചത്.
എന്നാൽ സ്കോർ 150ൽ നിൽക്കെ 17.5 ഓവറിൽ സാം കറനെയും തൊട്ടിപിന്നാലെ ജിതേഷ് ശർമ (20 പന്തിൽ 27)യേയും നഷ്ടപ്പെട്ടു. അവാസന ഓവറിൽ രണ്ടു സിക്സറുകളും ഒരു ഫോറുമായി ശശാങ്ക് സിങ് (8 പന്തിൽ 21) നടത്തിയ പോരാട്ടമാണ് പഞ്ചാബിന്റെ സ്കോർ 176ൽ എത്തിച്ചത്. ബെംഗളൂരുവിനായി മുഹമ്മദ് സിറാജ് ഗ്ലെൻ മാക്സ്‍വെൽ എന്നിവർ രണ്ടു വിക്കറ്റി വീതവും യാഷ് ദയാൽ അൽസാരി ജോസഫ് എന്നിവർ ഒരു വിക്കറ്റ് വീതവും നേടി.