പരാഗിന്റെ വെടിക്കെട്ട്, കളി മാറ്റി ഇന്ത്യൻ പേസർമാർ; രാജസ്ഥാൻ റോയൽസിന് ‘ആവേശ’ വിജയം
Mail This Article
ജയ്പൂർ∙ ഡൽഹി ക്യാപിറ്റൽസിനെതിരെ 12 റൺസ് വിജയവുമായി രാജസ്ഥാൻ റോയൽസ്. 186 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ഡൽഹി ക്യാപിറ്റൽസിന് 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 173 റൺസെടുക്കാൻ മാത്രമാണു സാധിച്ചത്. രണ്ടാം വിജയവുമായി പോയിന്റു പട്ടികയില്‍ രണ്ടാം സ്ഥാനത്താണു രാജസ്ഥാൻ. രണ്ടു കളികളും തോറ്റ ഡൽഹി എട്ടാമതാണ്. 34 പന്തിൽ 49 റൺസെടുത്ത ഡേവിഡ് വാർണറാണ് ഡൽഹിയുടെ ടോപ് സ്കോറർ. ട്രിസ്റ്റൻ സ്റ്റബ്സ് 23 പന്തിൽ 44 റൺസുമായി പുറത്താകാതെനിന്നു. മിച്ചൽ മാർഷ് (12 പന്തിൽ 23), ഋഷഭ് പന്ത് (26 പന്തിൽ 28), അക്ഷർ പട്ടേൽ (13 പന്തിൽ 15) എന്നിവരാണ് ഡൽഹിയുടെ മറ്റ് പ്രധാന സ്കോറർമാര്‍.
അവസാന രണ്ട് ഓവറിൽ 32 റൺസ് ജയിക്കാൻ വേണ്ടപ്പോള്‍, ഇന്ത്യൻ പേസർമാരായ സന്ദീപ് ശർമ, ആവേശ് ഖാൻ എന്നിവരെ പന്തെറിയിച്ചാണ് രാജസ്ഥാൻ കളി തീർത്തത്. പേസര്‍മാരായ ട്രെന്റ് ബോൾട്ട്, നാന്ദ്രെ ബർഗര്‍ എന്നിവര്‍ക്ക് ഓരോ ഓവറുകൾ വീതം ബാക്കിയുണ്ടായിട്ടും ഇന്ത്യൻ ബോളർമാർക്കാണ് ക്യാപ്റ്റൻ സഞ്ജു സാംസൺ പന്തു നൽകിയത്. 19–ാം ഓവറിൽ സന്ദീപ് 15 റൺസ് വഴങ്ങിയെങ്കിലും അവസാന ഓവറിൽ ആവേശ് ഖാൻ വിട്ടുകൊടുത്തത് നാലു റണ്‍സ് മാത്രമായിരുന്നു. രാജസ്ഥാനു വേണ്ടി നാന്ദ്രെ ബർഗറും യുസ്‍വേന്ദ്ര ചെഹലും രണ്ടു വിക്കറ്റു വീതം വീഴ്ത്തി.
രക്ഷകനായി റിയാൻ പരാഗ്, രാജസ്ഥാന്‍ അഞ്ചിന് 185
അർധ സെഞ്ചറി നേടിയ റിയാൻ പരാഗിന്റെ കരുത്തിൽ രാജസ്ഥാൻ നേടിയത് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 185 റൺസ്. 45 പന്തുകൾ നേരിട്ട പരാഗ് 84 റൺസെടുത്തു പുറത്താകാതെ നിന്നു. ആറു സിക്സുകളും ഏഴു ഫോറുകളും താരം ബൗണ്ടറി കടത്തിവിട്ടു. പ്രതീക്ഷിച്ച തുടക്കമല്ല മത്സരത്തിൽ രാജസ്ഥാനു ലഭിച്ചത്. ഓപ്പണര്‍ യശസ്വി ജയ്സ്വാൾ അഞ്ച് റൺസ് മാത്രമെടുത്താണു പുറത്തായത്. സ്കോർ 30 ൽ നിൽക്കെ സഞ്ജു സാംസണും 36 ൽ ജോസ് ബട്‍ലറും പുറത്തായതോടെ രാജസ്ഥാൻ പ്രതിസന്ധിയിലായി. പരീക്ഷണമെന്ന നിലയിൽ പരാഗിനൊപ്പം ബാറ്റു ചെയ്യാൻ രാജസ്ഥാൻ ആർ. അശ്വിനെ നേരത്തേ ഇറക്കി. മൂന്ന് സിക്സുകൾ പറത്തിയ അശ്വിൻ 29 റൺസെടുത്തു പുറത്തായി.
14.3 ഓവറിലാണ് രാജസ്ഥാൻ സ്കോർ 100 തൊട്ടത്. 20 റൺസെടുത്ത ധ്രുവ് ജുറേലിനെ ആൻറിച് നോർട്യ ബോൾഡാക്കി. 34 പന്തുകളിൽ അർധ സെഞ്ചറി പിന്നിട്ട പരാഗ് വിശ്വരൂപം പുറത്തെടുത്തത് അവസാന ഓവറുകളിലായിരുന്നു. താരം അവസാനം നേരിട്ട 19 പന്തുകളിൽ പിറന്നത് 59 റൺസായിരുന്നു. ആൻറിച് നോർട്യയെറിഞ്ഞ 20–ാം ഓവറിൽ പിറന്നത് രണ്ടു സിക്സും മൂന്നു ഫോറുകളും. താരത്തിന്റെ ഐപിഎൽ കരിയറിലെ ഏറ്റവും മികച്ച സ്കോറാണ് വ്യാഴാഴ്ച സവായ് മാൻസിങ് സ്റ്റേഡിയത്തിൽ പിറന്നത്. ഏഴു പന്തുകളിൽ 14 റൺസെടുത്ത് ഷിമ്രോൺ ഹെറ്റ്മിയറും രാജസ്ഥാൻ ഇന്നിങ്സിനു കരുത്തായി. ടോസ് നേടിയ ഡൽഹി രാജസ്ഥാനെ ബാറ്റിങ്ങിനു വിടുകയായിരുന്നു.
ഡൽഹി ക്യാപിറ്റൽസ്– ഡേവിഡ് വാർണർ, മിച്ചൽ മാർഷ്, റിക്കി ഭുയി, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ, ക്യാപ്റ്റൻ), ട്രിസ്റ്റൻ സ്റ്റബ്സ്, അക്ഷർ പട്ടേൽ, സുമിത് കുമാര്‍, കുൽദീപ് യാദവ്, ആൻറിച് നോർട്യ, ഖലീൽ അഹമ്മദ്, മുകേഷ് കുമാർ.
രാജസ്ഥാൻ റോയൽസ്– ജോസ് ബട്‍ലർ, യശസ്വി ജയ്സ്വാൾ, സഞ്ജു സാംസൺ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പർ), റിയാൻ പരാഗ്, ഷിമ്രോൺ ഹെറ്റ്മിയർ, ധ്രുവ് ജുറേൽ, ആർ. അശ്വിൻ, ട്രെന്റ് ബോൾട്ട്, ആവേശ് ഖാൻ, സന്ദീപ് ശർമ, യുസ്‍വേന്ദ്ര ചെഹൽ.