വൈഡ് അനുവദിച്ചതില്‍ രോഷം, ഡിആർഎസ് വിളിച്ചിട്ടും രക്ഷയില്ല; അംപയറോടു ചൂടായി ശുഭ്മൻ ഗിൽ
Mail This Article
ജയ്പൂർ∙ ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരത്തിനിടെ അംപയറോടു തട്ടിക്കയറി ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ശുഭ്മൻ ഗിൽ. ജയ്പൂർ സവായ്മാൻ സിങ് സ്റ്റേഡിയത്തിൽ രാജസ്ഥാൻ റോയൽസിന്റെ ബാറ്റിങ്ങിനിടെയാണു സംഭവം. അംപയര്‍ വൈഡ് അനുവദിച്ചതോടെയാണ് ഗില്ലിനു നിയന്ത്രണം നഷ്ടമായത്. മത്സരത്തിൽ മോഹിത് ശർമയെറിഞ്ഞ 17–ാം ഓവറിലെ അവസാന പന്ത് ഓൺ ഫീൽഡ് അംപയർ വൈഡ് വിളിച്ചിരുന്നു.
തുടർന്ന് അംപയറുടെ തീരുമാനത്തിനെതിരെ ഗിൽ റിവ്യൂ പോയി. തേർഡ് അംപയർ ആദ്യം വൈഡ് അല്ലെന്ന നിലപാടാണു സ്വീകരിച്ചത്. എന്നാൽ തൊട്ടുപിന്നാലെ തീരുമാനം മാറ്റുകയും ചെയ്തു. വൈഡ് തന്നെയാണെന്ന് ഫീൽഡ് അംപയർ സ്ഥിരീകരിച്ചപ്പോൾ രോഷത്തോടെയാണു ഗിൽ പ്രതികരിച്ചത്. തുടർന്ന് അംപയറുമായി ഗുജറാത്ത് ക്യാപ്റ്റൻ കുറച്ചുനേരം തർക്കിക്കുകയും ചെയ്തു. വൈഡിനെ തുടർന്നു ലഭിച്ച അടുത്ത പന്ത് രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു സാംസൺ ബൗണ്ടറി കടത്തുകയും ചെയ്തു.
2024 സീസണു തൊട്ടുമുന്‍പാണ് ഗിൽ ഗുജറാത്ത് ടൈറ്റൻസിന്റെ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തത്. കഴിഞ്ഞ സീസണുകളിൽ ഗുജറാത്തിന്റെ ക്യാപ്റ്റനായിരുന്ന ഹാർദിക് പാണ്ഡ്യ മുംബൈ ഇന്ത്യൻസിലേക്കു പോയതോടെ, ക്യാപ്റ്റൻ സ്ഥാനം ഗില്ലിനു ലഭിക്കുകയായിരുന്നു. അർധ സെഞ്ചറി നേടിയ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന്റെ (72) നേതൃത്വത്തിലാണ് ടൈറ്റൻസ് റോയൽസിന്റെ അപരാജിത കുതിപ്പിന് തടയിട്ടത്. രാജസ്ഥാൻ ഉയർത്തിയ 197 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ടൈറ്റൻസ് 7 വിക്കറ്റ് നഷ്ടത്തിൽ അവസാന പന്തില്‍ ജയം പിടിച്ചെടുത്തു.
ആറു മത്സരങ്ങളിൽ മൂന്നു വീതം വിജയങ്ങളും തോൽവിയുമായി ആറാം സ്ഥാനത്താണ് ഗുജറാത്ത് ടൈറ്റൻസുള്ളത്. നാലു വിജയങ്ങളുമായി രാജസ്ഥാൻ റോയല്‍സാണ് പോയിന്റ് പട്ടികയിൽ ഒന്നാമത്. എട്ട് പോയിന്റുകൾ സഞ്ജു സാംസണിന്റെ ടീമിനുണ്ട്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ലക്നൗ സൂപ്പർ ജയന്റ്സ് ടീമുകളാണു പിന്നിലുള്ളത്.