ADVERTISEMENT

ലക്നൗ∙ ഐപിഎലിലെ ‘പതിവ്’ ലക്നൗ സൂപ്പർ ജയന്റ്സ് തെറ്റിച്ചപ്പോൾ തുടർതോൽവികളിൽനിന്ന് ഡൽഹി ക്യാപിറ്റൽസിന് മോചനം. ലക്നൗവിനെ ആറു വിക്കറ്റിനു തോൽപ്പിച്ചാണ് ഡൽഹി സീസണിലെ രണ്ടാം ജയം സ്വന്തമാക്കിയത്. ലക്നൗ ഉയർത്തിയ 168 റൺസ് വിജയലക്ഷ്യം 18.1 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിലാണ് ഡൽഹി മറികടന്നത്. ആദ്യ ഇന്നിങ്സിൽ 160 റൺസിന് മുകളിൽ സ്കോർ കണ്ടെത്തിയാൽ ലക്നൗവിനെ പരാജയപ്പെടുത്താനാകില്ലെന്ന റെക്കോർഡും ഇതോടെ തകർന്നു. ഇതിനു മുൻപ് ഐപിഎലിൽ ആദ്യം ബാറ്റ് ചെയ്ത് 160ന് മുകളിൽ സ്കോർ കണ്ടെത്തിയ 12 മത്സരങ്ങളിലും എൽഎസ്‌ജി പരാജയം അറിഞ്ഞിരുന്നില്ല. ജയത്തോടെ നാലു പോയിന്റുമായി ഡൽഹി പോയിന്റ പട്ടികയിൽ ഒൻപതാമതായി. ഒരു ജയം മാത്രമുള്ള റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവാണ് അവസാന സ്ഥാനത്ത്.

അരങ്ങേറ്റ മത്സരത്തിൽ അർധസെഞ്ചറി നേടിയ ഓസ്ട്രേലിയൻ താരം ജേക്ക് ഫ്രേസർ-മക്ഗർക്ക് (35 പന്തിൽ 55), ക്യാപ്റ്റൻ ഋഷഭ് പന്ത് (24 പന്തിൽ 41), പൃഥ്വി ഷാ (22 പന്തിൽ 32) എന്നിവരുടെ ബാറ്റിങ്ങാണ് ‍ഡൽഹിക്ക് അനായാസ ജയം സമ്മാനിച്ചത്. മറുപടി ബാറ്റിങ്ങിൽ, നാലാം ഓവറിൽ തന്നെ ഓപ്പണർ ഡേവിഡ് വാർണറിനെ (9 പന്തിൽ 8) നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റിൽ പൃഥ്വി ഷാ – ജേക്ക് ഫ്രേസർ-മക്ഗർക്ക് സഖ്യം ഡൽഹി ഇന്നിങ്സിനെ മുന്നോട്ടു നയിച്ചു. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 39 റൺസ് കൂട്ടിച്ചേർത്തു. ഏഴാം ഓവറിൽ ഷാ വീണശേഷം, പന്ത് ക്രീസിലെത്തിയതോടെയാണ് ഡൽഹി സ്കോർബോർഡ് അതിവേഗം ചലിക്കാൻ ആരംഭിച്ചത്.

തുടക്കത്തിൽ അൽപനേരം പിടിച്ചുനിന്ന പന്ത്, 11–ാം ഓവറിൽ രവി ബിഷ്ണോയ്‌ക്കെതിരെ അടുത്തടുത്ത പന്തുകളിൽ സിക്റും ഫോറും അടിച്ച് ഗിയർ മാറ്റി. ഇതോടെ ജേക്ക് ഫ്രേസറും ട്രാക്കിലായി. 13–ാം ഓവറിൽ ക്രുനാൽ പാണ്ഡ്യയ്‌ക്കെതിരെ തുടർച്ചയായി മൂന്ന് സിക്സാണ് ജേക്ക് നേടിയത്. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 77 റൺസ് നേടി. 15–ാം ഓവറിൽ ജേക്കിനെ പുറത്താക്കി നവീൻ ഉൽ–ഹഖാണ് കൂട്ടുകെട്ട് പൊളിച്ചത്. തൊട്ടടുത്ത ഓവറിൽ തന്നെ ഋഷഭ് പന്തിനെ രവി ബിഷ്ണോയിയും മടക്കി. ഇതിനുശേഷം ക്രീസിലെത്തിയ ട്രിസ്റ്റൻ സ്റ്റബ്സ് (9 പന്തിൽ 15*), ഷായ് ഹോപ് (10 പന്തിൽ 11*) എന്നിവർ ചേർന്ന് ഡൽഹിയെ വിജയത്തിലെത്തിക്കുകയായിരുന്നു.

∙ കറക്കി വീഴ്ത്തി കുൽദീപ്, പിടിച്ചുനിന്ന് ബദോനി

ലക്നൗ സൂപ്പർ ജയന്റ്സിനെ ഡ‍ൽഹി ബോളർമാർ നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 167 റൺസിലൊതുക്കി. നാല് ഓവറിൽ 20 റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്നു വിക്കറ്റ് നേടിയ സ്പിന്നർ കുൽദീപ് യാദവ്, രണ്ടു വിക്കറ്റ് നേടിയ ഖലീൽ അഹമ്മദ് എന്നിവരുടെ ബോളിങ് പ്രകനമാണ് ലക്നൗവിനെ ചെറിയ സ്കോറിലൊതുക്കാൻ സഹായിച്ചത്. അർധസെഞ്ചറി നേടിയ ആയുഷ് ബദോനിയുടെ (35 പന്തിൽ 55*) പ്രകടനമാണ് ലക്നൗവിനെ വലിയ തകർച്ചയിൽനിന്നു രക്ഷിച്ചത്.

ലക്‌നൗവിന്റെ വിക്കറ്റ് നേടിയ ‍ഡൽഹി താരം മുകേഷ് കുമാറിനെ അഭിനന്ദിക്കുന്ന സഹതാരങ്ങൾ. ചിത്രം: X/IPL
ലക്‌നൗവിന്റെ വിക്കറ്റ് നേടിയ ‍ഡൽഹി താരം മുകേഷ് കുമാറിനെ അഭിനന്ദിക്കുന്ന സഹതാരങ്ങൾ. ചിത്രം: X/IPL

ടോസ് നേടിയ ലക്നൗ ക്യാപ്റ്റൻ കെ.എൽ.രാഹുൽ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഒന്നാം വിക്കറ്റിൽ ക്വിന്റൻ ഡികോക്കും (13 പന്തിൽ 19), കെ.എൽ.രാഹുൽ (22 പന്തിൽ 39) എന്നിവർ ചേർന്ന് ഭേദപ്പെട്ട തുടക്കമാണ് ലക്നൗവിനു നൽകിയത്. ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 28 റൺസ് കൂട്ടിച്ചേർത്തു. മൂന്നാം ഓവറിൽ ഡികോക്കിനെ പുറത്താക്കി ഖലീൽ അഹമ്മദാണ് ലക്നൗവിന് ആദ്യ പ്രഹരമേൽപ്പിച്ചത്. പിന്നീടെത്തിയ ദേവ്‌ദത്ത് പടിക്കലിന് (6 പന്തിൽ 3) ഇന്നും തിളങ്ങാനായില്ല. എട്ടാം ഓവറിൽ മാർകസ് സ്റ്റോയിനിസ് (10 പന്തിൽ 8), നിക്കോളാസ് പുരാൻ (പൂജ്യം) എന്നിവരെ അടുത്തടുത്ത പന്തുകളിൽ പുറത്താക്കിയ കുൽദീപ് യാദവാണ് ലക്നൗ ഇന്നിങ്സിന്റെ താളം തെറ്റിച്ചത്.

അധികം വൈകാതെ കെ.എൽ.രാഹുലും മടങ്ങിയതോടെ ലക്നൗ പൂർണമായും പ്രതിരോധത്തിലായി. ദീപക് ഹൂഡ (13 പന്തിൽ 10), ക്രുനാൽ പാണ്ഡ്യ (4 പന്തിൽ 3) എന്നിവർക്കും തിളങ്ങാനായില്ല. എട്ടാം ഓവറിൽ ഒന്നിച്ച ബദോനി – ആർഷദ് ഖാൻ (16 പന്തിൽ 20*) സഖ്യമാണ് ലക്നൗ സ്കോർ 160 കടത്തിയത്. ഒരു സിക്സും അഞ്ച് ഫോറും അടങ്ങുന്നതായിരുന്നു ബദോനിയുടെ ഇന്നിങ്സ്. അർഷദ് ഖാൻ രണ്ടു ഫോർ നേടി. ഓരോ വിക്കറ്റ് വീതം നേടിയ ഇഷാന്ത് ശർമ, മുകേഷ് കുമാർ എന്നിവരാണ് ഡൽഹിയുടെ മറ്റു വിക്കറ്റ് വേട്ടക്കാർ.

English Summary:

IPL 2024, Lucknow Super Giants vs Delhi Capitals Match Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com