ADVERTISEMENT

മുംബൈ∙ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയ്ക്കെതിരായ ആരാധക പ്രതിഷേധത്തിൽ ഇടപെട്ട് റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു താരം വിരാട് കോലി. വാങ്കഡെ സ്റ്റേഡിയത്തിൽ മുംബൈ ഇന്ത്യൻസ്– റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു മത്സരത്തിനിടെയാണ് ഹാർദിക് പാണ്ഡ്യയ്ക്കെതിരെ ഗാലറിയിൽനിന്ന് ആരാധകർ രോഷം പ്രകടിപ്പിച്ചത്. ഹാർദിക് ബാറ്റിങ്ങിനെത്തുമ്പോൾ ആരാധകർ കൂവിയതോടെ ഗ്രൗണ്ടിലുണ്ടായിരുന്ന കോലി ഇടപെട്ടു. 13–ാം ഓവറിൽ രോഹിത് ശർമ പുറത്തായതിനു പിന്നാലെയാണ് പാണ്ഡ്യ ബാറ്റിങ്ങിന് ഇറങ്ങിയത്.

പ്രതിഷേധം അവസാനിപ്പിക്കാനും പാണ്ഡ്യയെ പ്രോത്സാഹിപ്പിക്കാനും കോലി ഗ്രൗണ്ടിൽവച്ച് ആംഗ്യം കാണിക്കുന്നുണ്ടായിരുന്നു. ഇതു കണ്ടതോടെ ആരാധകർ പ്രതിഷേധം അവസാനിപ്പിച്ചു. ആർസിബി താരം വിൽ ജാക്സ് എറിഞ്ഞ ആദ്യ പന്തു തന്നെ സിക്സർ പറത്തിയാണ് പാണ്ഡ്യ ബാറ്റിങ് തുടങ്ങിയത്. ഇതോടെ ആരാധകർ ആവേശത്തിലായി. ആറു പന്തുകൾ മാത്രം നേരിട്ട പാണ്ഡ്യ 21 റൺസുമായി പുറത്താകാതെ നിന്നു.

മുംബൈ ക്യാപ്റ്റൻ ഗാലറിയിലേക്കു പറത്തിയത് മൂന്നു സിക്സറുകൾ. 197 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം ഉയർത്തിയ ആർസിബിയെ, 27 പന്തുകൾ ബാക്കി നില്‍ക്കെയാണ് മുംബൈ തോൽപിച്ചത്. സൂര്യകുമാർ യാദവ് 19 പന്തിൽ അഞ്ച് ഫോറും നാലു സിക്സും സഹിതം 52 റൺസെടുത്തു പുറത്തായി. 34 പന്തിൽ ഏഴു ഫോറും അഞ്ച് സിക്സും സഹിതം 69 റൺസെടുത്ത ഇഷാൻ കിഷനാണ് മുംബൈയുടെ ടോപ് സ്കോറർ.

രോഹിത് ശർമയെ മുംബൈ ടീം മാനേജ്മെന്റ് ക്യാപ്റ്റൻ സ്ഥാനത്തുനിന്നു മാറ്റിയതാണ് ആരാധകരുടെ പ്രകോപനത്തിനു കാരണം. സീസണിന്റെ തുടക്കം മുതൽ മുംബൈ ക്യാപ്റ്റനെതിരെ സ്വന്തം ആരാധകർ തന്നെ രൂക്ഷഭാഷയിലാണു പ്രതികരിക്കുന്നത്. തുടര്‍ച്ചയായ തോൽവികളും കൂടിയായതോടെ ഹാർദിക് പാണ്ഡ്യയും നിരാശയിലായി. രണ്ടു വിജയങ്ങളുമായി ഐപിഎല്ലിൽ ഗംഭീര തിരിച്ചുവരവു നടത്താമെന്ന പ്രതീക്ഷയിലാണ് മുംബൈ ഇന്ത്യൻസ്.

English Summary:

Virat Kohli Urges Wankhede Crowd To Cheer Hardik Pandya

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com