ADVERTISEMENT

മുംബൈ∙ ഹാർദിക് പാണ്ഡ്യയ്ക്കെതിരെ ഗുരുതര ആരോപണവുമായി ന്യൂസീലൻഡ് മുൻ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ സൈമൺ ഡുൾ. ട്വന്റി20 ലോകകപ്പ് കളിക്കുക ലക്ഷ്യമിട്ട് ഹാർദിക് പാണ്ഡ്യ തന്റെ പരുക്കു മറച്ചുവയ്ക്കുകയാണെന്നാണു മുന്‍ കിവീസ് താരത്തിന്റെ ആരോപണം. പരുക്കുള്ളതുകൊണ്ടാണ് പാണ്ഡ്യ പന്തെറിയാൻ മടിക്കുന്നതെന്നും സൈമൺ ഡുൾ ആരോപിച്ചു. ആദ്യ രണ്ടു മത്സരങ്ങളിൽ ബോളിങ് ഓപ്പൺ ചെയ്ത പാണ്ഡ്യ, പിന്നീട് അതിനു തയാറായിരുന്നില്ല.

‘‘മുംബൈയുടെ ആദ്യ രണ്ടു കളികളിൽ ഹാർദിക് പാണ്ഡ്യ പന്തെറിഞ്ഞു. പിന്നീടുള്ള രണ്ടു കളികളിൽ അതിനു തയാറായില്ല. ബാക്കിയുള്ളവർ നന്നായി പന്തെറിയുമ്പോൾ, ബോളിങ്ങിന്റെ ആവശ്യമില്ലെന്നാണു പാണ്ഡ്യ ന്യായീകരണമായി പറഞ്ഞത്. റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ മുംബൈ ക്യാപ്റ്റൻ ഒരു ഓവർ പന്തെറിഞ്ഞ് 13 റൺസ് വഴങ്ങി. പിന്നീട് ബോൾ ചെയ്യാൻ നിന്നില്ല.’’

‘‘ഹാർദിക് പന്തെറിയാൻ മടിക്കുന്നതിൽ എനിക്കു സംശയമുണ്ട്. ഹാർദിക് പാണ്ഡ്യയ്ക്ക് പരുക്കുണ്ടെന്ന് ഉറപ്പാണ്. അത് അംഗീകരിക്കാൻ അദ്ദേഹം തയാറാകുന്നില്ല. എന്നാൽ പാണ്ഡ്യയ്ക്ക് പരുക്കുണ്ടെന്നു ഞാൻ ഉറച്ചു വിശ്വസിക്കുന്നു.’’– സൈമൺ ഡുൾ പറഞ്ഞു. പന്തെറിയുക കൂടി ചെയ്യുമെങ്കിൽ മാത്രം പാണ്ഡ്യയെ ട്വന്റി20 ലോകകപ്പ് ടീമിൽ എടുത്താൽ മതിയെന്നും സൈമൺ ഡുൾ ബിസിസിഐയെ ഉപദേശിച്ചു.

ഐപിഎല്ലിൽ ബോളിങ്ങിൽ തിളങ്ങാൻ പാണ്ഡ്യയ്ക്ക് ഇതുവരെ സാധിച്ചിട്ടില്ല. ഒരു വിക്കറ്റ് മാത്രമാണു താരം നേടിയത്. കഴിഞ്ഞ വർഷം നടന്ന ഏകദിന ലോകകപ്പിൽ ബംഗ്ലദേശിനെതിരായ മത്സരത്തിനിടെയാണ് പാണ്ഡ്യയ്ക്കു കാലിനു പരുക്കേറ്റത്. പരുക്കുമാറിയെങ്കിലും ആഭ്യന്തര ടൂർണമെന്റുകളിൽ കളിക്കാൻ താരം തയാറായിരുന്നില്ല. സ്വന്തം നിലയില്‍ പരിശീലനം തുടങ്ങിയ ശേഷം ഐപിഎല്ലിൽ കളിക്കാൻ ഇറങ്ങുകയായിരുന്നു.

English Summary:

Former cricketer claims Hardik Pandya 'not admitting that he is injured'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com