ധോണിയുടെ അടി വാങ്ങിക്കൂട്ടി പാണ്ഡ്യ, മുംബൈയെ തോൽപിച്ച 20 റൺസ്; ഹിറ്റ്മാനും രക്ഷിക്കാനായില്ല
Mail This Article
വാങ്കഡെ∙ ചെന്നൈ സൂപ്പർ കിങ്സിനെതിരായ ഐപിഎൽ മത്സരത്തിൽ ബാറ്റിങ്ങിലും ബോളിങ്ങിലും മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയ്ക്കു തിളങ്ങാനായില്ല. ആദ്യം ബാറ്റു ചെയ്ത ചെന്നൈയ്ക്കെതിരെ പാണ്ഡ്യ മൂന്ന് ഓവറുകൾ പന്തെറിഞ്ഞ് രണ്ടു വിക്കറ്റുകൾ വീഴ്ത്തി. പക്ഷേ താരം 43 റൺസാണ് 18 പന്തുകളിൽ വഴങ്ങിയത്. മുംബൈ നിരയിൽ കൂടുതൽ റണ്‍സ് വഴങ്ങിയ ബോളർ പാണ്ഡ്യയാണ്. എം.എസ്. ധോണിയുടെ അവസാന ഓവറിലെ വെടിക്കെട്ടിന് ‘ഇരയായതും’ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ തന്നെ.
ചെന്നൈ സൂപ്പർ കിങ്സിനായി വാലറ്റത്താണ് മുൻ ക്യാപ്റ്റൻ എം.എസ്. ധോണി ബാറ്റിങ്ങിന് ഇറങ്ങിയത്. നാലു പന്തുകൾ മാത്രം നേരിട്ട ധോണി 20 റൺസെടുത്ത് മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലെ ആരാധകരെ കയ്യിലെടുത്തു. മൂന്നു പന്തുകളാണ് ധോണി നിലം തൊടാതെ ഗാലറിയിലേക്കു പറത്തിവിട്ടത്. 20–ാം ഓവർ ആത്മവിശ്വാസത്തോടെ പന്തെറിയാനെത്തിയ പാണ്ഡ്യയ്ക്ക് ആദ്യ പന്തിൽതന്നെ പിഴച്ചു. ഡാരിൽ മിച്ചൽ നേരിട്ട പന്ത് വൈഡായി. തുടർന്നു വന്ന പന്ത് ഡാരില്‍ മിച്ചൽ ലോങ് ഓണിലൂടെ ബൗണ്ടറി കടത്തി. രണ്ടാം പന്ത് വീണ്ടും വൈഡ്.
അടുത്ത പന്തിൽ മിച്ചലിനെ പാണ്ഡ്യ മുഹമ്മദ് നബിയുടെ കൈകളിലെത്തിച്ചു. തുടർന്നാണു ധോണി ബാറ്റിങ്ങിനിറങ്ങിയത്. ഈ സമയം സ്റ്റേഡിയത്തിലെ മുംബൈ ഇന്ത്യൻസ് ആരാധകരും ആവേശത്തിലായി. ധോണിയുടെ ബാറ്റിങ് കാണാൻ കാത്തിരുന്ന മുംബൈ ഫാൻസിനെ തല നിരാശരാക്കിയില്ല. ഈ സമയം സകല ആത്മവിശ്വാസവും നഷ്ടപ്പെട്ട ഭാവത്തിലായിരുന്നു മുംബൈ ക്യാപ്റ്റൻ പാണ്ഡ്യ. ധോണിക്ക് അടിക്കാൻ പാകത്തിനു ലഭിച്ച പന്ത് ലോങ് ഓണിനു മുകളിലൂടെ ഗാലറിയിലേക്കു മൂളിപ്പറന്നു.
നാലാം പന്തും ലോങ് ഓണിനു മുകളിലൂടെ തന്നെ ധോണി സിക്സര്‍ പറത്തി. അഞ്ചാം പന്ത് പാണ്ഡ്യ യോർക്കർ എറിയാൻ ശ്രമിച്ചപ്പോൾ, ഫുൾ ടോസായി ധോണിയുടെ സൗകര്യത്തിനു കിട്ടി. സ്ക്വയർ ലെഗിലൂടെ അനായാസം ഫ്ലിക് ചെയ്ത് ധോണി പഴയ ഫിനിഷറായി. അവസാന പന്ത് രണ്ട് റൺസ് ഓടിയെടുക്കുക കൂടി ചെയ്തതോടെ 20–ാം ഓവറിൽ ചെന്നൈ നേടിയത് 26 റൺസ്. ധോണി കളിയിൽ ആകെ നേടിയത് 20 റൺസ്. ചെന്നൈ കളി ജയിച്ചതും 20 റൺസിനായിരുന്നു.
തൊട്ടുപിന്നാലെ രൂക്ഷ ഭാഷയിലാണ് കമന്ററി ബോക്സിലുണ്ടായിരുന്ന മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്കർ പ്രതികരിച്ചത്. ‘‘ഞാൻ അടുത്ത കാലത്ത് കണ്ട ഏറ്റവും മോശം ഡെത്ത് ഓവർ ബോളിങ്ങാണിത്. ‘‘ശരാശരി ബോളിങ്ങും ക്യാപ്റ്റൻസിയും മാത്രം. ചെന്നൈ സൂപ്പർ കിങ്സ് സ്കോർ 185ല്‍ നിർത്തണമായിരുന്നു.’’– ഗാവസ്കർ വിമർശിച്ചു.
വെസ്റ്റിൻഡീസ് ഓൾ റൗണ്ടറായ റൊമാരിയോ ഷെഫേർഡിനെ രണ്ട് ഓവറുകൾ മാത്രമാണ് പാണ്ഡ്യ പന്തെറിയിപ്പിച്ചത്. ഇന്ത്യൻ ഓൾ റൗണ്ടർ ശ്രേയസ് ഗോപാലിന് പന്തെറിയാൻ കിട്ടിയത് ഒരു ഓവർ മാത്രം. ഒൻപതു റണ്‍സ് വഴങ്ങി, തല്ലുകൊള്ളാതെ ശ്രേയസ് രക്ഷപെട്ടെങ്കിലും പന്തെറിയാൻ വീണ്ടും അവസരം ലഭിച്ചില്ല. ചെന്നൈ ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്‌വാദും (40 പന്തിൽ 69), ശിവം ദുബെയും (38 പന്തിൽ 66) അർധ സെഞ്ചറിയുമായി തിളങ്ങിയപ്പോൾ നാലു വിക്കറ്റു നഷ്ടത്തിൽ ചെന്നൈ നേടിയത് 206 റൺസ്.
മറുപടി ബാറ്റിങ്ങിൽ രോഹിത് ശർമ സെഞ്ചറി നേടി മുംബൈ ഇന്ത്യൻസിനെ മുന്നിൽനിന്നു നയിച്ചെങ്കിലും വിജയിപ്പിക്കാനായില്ല. 207 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈയ്ക്ക് ആറു വിക്കറ്റ് നഷ്ടത്തിൽ 186 റൺസെടുക്കാനേ സാധിച്ചുള്ളൂ. 63 പന്തുകൾ നേരിട്ട രോഹിത് 105 റൺസെടുത്തു പുറത്താകാതെനിന്നു. 11 ഫോറുകളും അഞ്ച് സിക്സും ഹിറ്റ്മാൻ അടിച്ചുകൂട്ടി.
ബാറ്റിങ്ങിലും ക്യാപ്റ്റൻ പാണ്ഡ്യയ്ക്കു തിളങ്ങാനായില്ല. ആറു പന്തിൽ നേടിയത് വെറും രണ്ട് റണ്‍സ്. തുഷാര്‍ ദേശ്പാണ്ഡെയുടെ പന്തിൽ രവീന്ദ്ര ജഡേജ ക്യാച്ചെടുത്താണ് പാണ്ഡ്യയെ പുറത്താക്കിയത്. സീസണില്‍ മുംബൈയുടെ നാലാം തോൽവിയാണിത്. നാലു പോയിന്റുകൾ മാത്രമുള്ള മുംബൈയ്ക്ക് പോയിന്റ് ടേബിളിൽ ‘അടിവാരത്താണ്’ സ്ഥാനം. ഡൽഹി ക്യാപിറ്റല്‍സും റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവും മാത്രമാണ് പട്ടികയിൽ മുംബൈയ്ക്കു താഴെയുള്ളത്.