ഹൈദരാബാദിന്റെ ബൗണ്ടറി മേളം! കളി കയ്യിൽനിന്നു പോയി, ഗ്രൗണ്ടിൽ രോഷത്തോടെ വിരാട് കോലി
Mail This Article
ബെംഗളൂരു∙ സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിനിടെ ഗ്രൗണ്ടിൽവച്ച് ഒന്നിലേറെ തവണ അസ്വസ്ഥനായി ആർസിബി താരം വിരാട് കോലി. ആദ്യം ബാറ്റു ചെയ്യാനിറങ്ങിയ ഹൈദരാബാദ്, ചിന്നസ്വാമി സ്റ്റേഡിയത്തിൽ തകർത്തടിക്കുന്നതിനിടെയാണ് വിരാട് കോലി രോഷത്തോടെ പെരുമാറിയത്. മത്സരശേഷവും കോലി അസ്വസ്ഥതയോടെയാണു ഗ്രൗണ്ടിൽനിന്നു മടങ്ങിയത്.
ഗ്രൗണ്ടിൽവച്ച് കോലി ദേഷ്യം പ്രകടിപ്പിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ വൈറലാണ്. റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 287 റൺസാണ് ഹൈദരാബാദ് നേടിയത്. ഈ സീസണിൽ മുംബൈയ്ക്കെതിരെ നേടിയ 277 റൺസിന്റെ റെക്കോർഡാണ് ഹൈദരാബാദ് തിരുത്തിയത്. 41 പന്തിൽ 102 റൺസ് അടിച്ചെടുത്ത് ഓസ്ട്രേലിയൻ താരം ട്രാവിസ് ഹെഡാണ് ചിന്നസ്വാമി സ്റ്റേഡിയത്തിൽ വെടിക്കെട്ടിനു തിരി കൊളുത്തിയത്.
31 പന്തിൽ 67 പന്തുമായി ദക്ഷിണാഫ്രിക്കൻ താരം ഹെൻറിച്ച് ക്ലാസൻ അതേറ്റു പിടിച്ചു. 10 പന്തിൽ പുറത്താകാതെ 37 റൺസുമായി ഇന്ത്യൻ താരം അബ്ദുൽസമദ് അവസാന വെടിക്കെട്ട് തീർത്തു. 22 സിക്സുകളും 19 സിക്സുകളുമാണ് ഹൈദരാബാദ് താരങ്ങളുടെ ബാറ്റിൽ നിന്നു പിറന്നത്. ഓപ്പണിങ് വിക്കറ്റിൽ 49 പന്തിൽ 108 റൺസാണ് അഭിഷേകിനൊപ്പം ചേർന്ന് ഹെഡ് അടിച്ചെടുത്തത്. രണ്ടാം വിക്കറ്റിൽ ഹെഡും ക്ലാസനും ചേർന്ന് 26 പന്തിൽ നേടിയത് 57 റൺസ്. 39 പന്തിലാണ് ഹെഡ് തന്റെ കന്നി ട്വന്റി20 സെഞ്ചറി തികച്ചത്. ക്ലാസൻ 23 പന്തിൽ അർധ സെഞ്ചറി തികച്ചു.
മറുപടി ബാറ്റിങ്ങിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 262 റൺസെടുക്കാൻ മാത്രമാണ് ആർസിബിക്കു സാധിച്ചത്. ദിനേഷ് കാർത്തിക്ക് 35 പന്തിൽ 83 റൺസെടുത്തെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല. ക്യാപ്റ്റൻ ഫാഫ് ഡുപ്ലേസിയും (28 പന്തിൽ 62) അർധ സെഞ്ചറി തികച്ചു. സീസണിൽ ബെംഗളൂരുവിന്റെ ആറാം തോൽവിയാണിത്. 21ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയാണ് ബെംഗളൂരുവിന്റെ അടുത്ത മത്സരം.