ദേ തീർന്നു..! കളി ജയിക്കാൻ ഡൽഹി ക്യാപിറ്റൽസിനു വേണ്ടിയിരുന്നത് 53 പന്തുകൾ മാത്രം
Mail This Article
അഹമ്മദാബാദ് ∙ 8.5 ഓവർ ! ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ വിജയങ്ങളിലൊന്ന് സ്വന്തമാക്കാൻ ഡൽഹി ക്യാപിറ്റൽസിനു വേണ്ടിവന്നത് 53 പന്തുകൾ മാത്രം. ആദ്യം എറിഞ്ഞൊതുക്കിയും പിന്നാലെ അടിച്ചൊതുക്കിയും ഡൽഹിയുടെ സമ്പൂർണ ആധിപത്യം കണ്ട ഐപിഎൽ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ ഡൽഹി ക്യാപ്റ്റൽസിന് 6 വിക്കറ്റ് ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 17.3 ഓവറിൽ 89 റൺസിന് പുറത്തായപ്പോൾ ഡൽഹി 8.5 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.
സധൈര്യം ഡൽഹി
പരമാവധി വേഗത്തിൽ ജയിച്ച് നെറ്റ് റൺറേറ്റ് ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഡൽഹി ഇറങ്ങിയത്. ഓപ്പണർ ജാക് ഫ്രേസർ (10 പന്തിൽ 20) തുടക്കം ഗംഭീരമാക്കിയെങ്കിലും സ്പെൻസർ ജോൺസണു വിക്കറ്റ് നൽകി മടങ്ങി. പിന്നാലെ പൃഥ്വി ഷായെയും (7) അഭിഷേക് പൊറലിനെയും (15) മടക്കിയ മലയാളി താരം സന്ദീപ് വാരിയർ, ഗുജറാത്തിനായുള്ള തന്റെ അരങ്ങേറ്റം ഗംഭീരമാക്കി. ഷായ് ഹോപ് (10 പന്തിൽ 19), ക്യാപ്റ്റൻ ഋഷഭ് പന്ത് (11 പന്തിൽ 16 നോട്ടൗട്ട്) എന്നിവർ ചേർന്ന് 6 വിക്കറ്റ് ബാക്കി നിൽക്കെ ഡൽഹിയെ വിജയത്തിലെത്തിച്ചു.
ബോളിങ് ക്യാപിറ്റൽസ്
രണ്ടാം ഓവറിൽ തന്നെ ഗുജറാത്തിന് ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനെ (8) നഷ്ടമായി. പിന്നാലെ സഹ ഓപ്പണർ വൃദ്ധിമാൻ സാഹ (2), സായ് സുദർശൻ (12) , ഡേവിഡ് മില്ലർ (2) എന്നിവരും പുറത്തായതോടെ 4ന് 30 എന്ന നിലയിലേക്കു ഗുജറാത്ത് വീണു. 9 ഓവർ പിന്നിടുമ്പോൾ 6ന് 48 എന്ന നിലയിലായിരുന്നു ഗുജറാത്ത്. വാലറ്റത്ത് ചെറുത്തുനിന്ന രാഹുൽ തെവാത്തിയ (10), റാഷിദ് ഖാൻ (31) എന്നിവരാണ് ഗുജറാത്തിനെ നാണക്കേടിൽ നിന്നു രക്ഷിച്ചത്.