ഐപിഎല്ലിലെ അതിവേഗ അർധ സെഞ്ചറി ധോണിയുടെ പേരിലല്ല, ആ കണക്കുകൾ തെറ്റ്
Mail This Article
ന്യൂഡൽഹി∙ ഐപിഎല്ലിലെ സൺറൈസേഴ്സ് ഹൈദരാബാദ്– ഡൽഹി ക്യാപിറ്റൽസ് പോരാട്ടത്തിനിടെ ട്രാവിസ് ഹെഡ് അർധ സെഞ്ചറി നേടിയപ്പോൾ, അതിവേഗ അർധ സെഞ്ചറികളുടെ പട്ടിക ടെലിവിഷന്‍ സ്ക്രീനിൽ തെളിഞ്ഞിരുന്നു. ആ പട്ടികയിൽ ആദ്യമുള്ളത് എം.എസ്. ധോണിയായിരുന്നു. 2018ൽ 14 പന്തുകളിൽ ധോണി അർധ സെഞ്ചറി നേടിയെന്നായിരുന്നു കണക്ക്. ക്രിക്കറ്റ് ആരാധകരെ ആശയക്കുഴപ്പത്തിലാക്കുന്നതായിരുന്നു ഈ പട്ടിക. എന്നാൽ ഇതു തെറ്റായ വിവരമാണെന്നതാണു സത്യം.
ഡൽഹിക്കെതിരെ ഹൈദരാബാദ് താരം ട്രാവിസ് ഹെഡ് 16 പന്തിൽ അർധ സെഞ്ചറി നേടിയപ്പോഴായിരുന്നു ക്രിക്കറ്റ് ആരാധകരെ കൺഫ്യൂഷനിലാക്കിയ കണക്കു വന്നത്. എന്നാൽ ഐപിഎല്ലിലെ അതിവേഗ അര്‍ധ സെഞ്ചറി ഇപ്പോഴും രാജസ്ഥാൻ റോയൽസ് താരം യശസ്വി ജയ്സ്വാളിന്റെ പേരിലാണ്. കഴിഞ്ഞ വർഷം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 13 പന്തിൽ യശസ്വി 50 പിന്നിട്ടിരുന്നു.
ഈ സീസണിലെ അതിവേഗ അർധ സെഞ്ചറിയും ധോണിയുടെ പേരിലല്ല. ശനിയാഴ്ചത്തെ സണ്‍റൈസേഴ്സ്– ഡൽഹി ക്യാപിറ്റൽസ് മത്സരത്തിൽ ഡല്‍ഹിയുടെ യുവതാരം ജെയ്ക് ഫ്രേസർ 15 പന്തിൽ അർധ സെഞ്ചറിയിലെത്തിയിരുന്നു. കെ.എൽ. രാഹുൽ, പാറ്റ് കമിൻസ് എന്നിവർ 14 പന്തുകളിൽ അർധ സെഞ്ചറി പൂർത്തിയാക്കിയിട്ടുണ്ട്. യൂസഫ് പഠാൻ, സുനിൽ നരെയ്ൻ, നിക്കോളാസ് പുരാൻ എന്നിവർ 15 പന്തിൽ ഐപിഎല്‍ അർധ സെഞ്ചറി നേടി.
2012 ൽ മുംബൈ ഇന്ത്യൻസിനെതിരെ ധോണി 20 പന്തിൽ അർധ സെഞ്ചറി തികച്ചിരുന്നു. 2018ൽ ഡൽഹി ക്യാപിറ്റൽസിനെതിരെയും 20 പന്തിൽ അർധ സെഞ്ചറി നേടി. 2024 സീസണില്‍ ചെന്നൈ സൂപ്പർ കിങ്സിനൊപ്പമുള്ള ധോണി ഫിനിഷർ റോളിൽ ഗംഭീര പ്രകടനമാണു നടത്തുന്നത്. ധോണി ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതിനാൽ ഋതുരാജ് ഗെയ്ക്‌വാദാണ് ചെന്നൈയെ നയിക്കുന്നത്.