ADVERTISEMENT

പ്രളയകാലത്ത് സജന സജീവന്റെ മാനന്തവാടിയിലെ വീട് മുങ്ങിപ്പോയി. അന്നു വനിതാ ചാലഞ്ചർ ട്രോഫിക്കുള്ള ഇന്ത്യൻ റെഡ് ടീമിൽ അംഗമാണു സജന. ബെംഗളൂരുവിൽ മത്സരമുണ്ട്; സജന പ്രളയത്തിൽപ്പെട്ടു പുറത്തിറങ്ങാനാകാതെ വീട്ടിലും. സജനയുടെ സ്കൂട്ടിയും അച്ഛൻ സജീവന്റെ ഓട്ടോറിക്ഷയുമെല്ലാം വെള്ളത്തിലാണ്. ഒടുവിൽ ബോട്ടിൽ ആളുകൾ വന്നു. അങ്ങനെയാണ് ക്രിക്കറ്റ് കിറ്റെടുത്തു പുറത്തിറങ്ങി ബെംഗളൂരുവിലേക്കു പോയത്. 

പരിശീലനത്തിനായി മാനന്തവാടിയിൽനിന്ന് അതിരാവിലെ ബസ് കയറി ഒന്നരമണിക്കൂറോളം സഞ്ചരിച്ച് കൃഷ്ണഗിരിയിലെ സ്റ്റേഡിയത്തിൽ എത്താറുണ്ടായിരുന്ന പെൺകുട്ടിയാണു സജന. മത്സരങ്ങൾക്കു പോകാനും മറ്റും പണം കണ്ടെത്താൻ ബുദ്ധിമുട്ടിയ കാലത്തും ഇന്ത്യൻ ടീമിലെത്തുക എന്ന സ്വപ്നം കൈവെടിയാതെ കഠിനാധ്വാനം ചെയ്തു. മാനന്തവാടിയിലെ സാധാരണ കുടുംബത്തിൽ, ഓട്ടോ ഡ്രൈവറായ സജീവന്റെയും ശാരദയുടെയും മകളായി ജനിച്ച സജനയ്ക്കു ജീവിത പ്രതിസന്ധികളിലൊന്നും തളരാത്ത ആത്മവിശ്വാസം മാത്രമായിരുന്നു കൈമുതൽ. വനിതാ പ്രിമിയർ ലീഗിലെ അരങ്ങേറ്റ മത്സരത്തിൽ അവസാന പന്തിൽ സിക്സ് അടിച്ച് മുംബൈ ഇന്ത്യൻസിനെ വിജയിപ്പിച്ച ‘സ്റ്റാർ ഫിനിഷർ’ ഇന്ത്യൻ ജഴ്സിയെന്ന‍ വലിയ സ്വപ്നവും സത്യമാക്കിയിരിക്കുന്നു. ബംഗ്ലദേശ് പര്യടനത്തിനുള്ള ഇന്ത്യൻ വനിതാ ട്വന്റി 20 ടീം അംഗമായ സജന ഇന്നലെ ധാക്കയിലേക്കു പറന്നു. ഇന്ത്യൻ ടീമിനൊപ്പം ചേരാൻ പുറപ്പെടും മുൻപു സജന സജീവൻ ‘മനോരമ’യ്ക്കു നൽകിയ അഭിമുഖം. 

ക്രിക്കറ്റാണ് ജീവിതം 

കുട്ടിക്കാലം മുതൽ ക്രിക്കറ്റ് ഇഷ്ടമായിരുന്നു. അച്ഛനും സഹോദരങ്ങളുമെല്ലാം ക്രിക്കറ്റ് കളിക്കുമായിരുന്നു. സച്ചിന്റെയൊക്കെ കളി ടിവിയിൽ കണ്ടുകണ്ട് ക്രിക്കറ്റിനോടുള്ള ഇഷ്ടം വലുതായി. അങ്ങനെ ആൺകുട്ടികൾക്കൊപ്പം ക്രിക്കറ്റ് കളിക്കാൻ കൂടി. 

സ്വപ്നം പൂവിട്ട കാലം 

കേരള ടീമിൽ ഹൈദരാബാദിനെതിരെയായിരുന്നു ആദ്യമത്സരം. ഇക്കഴിഞ്ഞ വനിതാ പ്രിമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ കളിച്ചപോലെ, അന്ന് അവസാനപന്തിൽ 4 റൺസ് വേണ്ട സമയത്ത് ബൗണ്ടറിയടിച്ചു കേരളത്തെ ജയിപ്പിച്ചു. അണ്ടർ 23 ദേശീയ ടൂർണമെന്റിൽ കേരളം ചാംപ്യന്മാരായി. അപ്പോൾ മുതലാണ് ഇന്ത്യൻ ടീമിലെത്തുക എന്ന ലക്ഷ്യം സീരിയസ്സായി എടുത്തുതുടങ്ങിയത്. 

മിന്നു മണിയുടെ നാട്ടുകാരി

മിന്നു മണിയെ 2012ൽ മുതൽ അറിയാം. ഞങ്ങൾ ഒരുമിച്ചാണു തുടങ്ങിയത്. കേരളത്തിൽനിന്ന് ഇന്ത്യൻ ജഴ്സിയണിയാൻ‍ ബുദ്ധിമുട്ടാകുമെന്ന തോന്നൽ ശരിയല്ലെന്ന് തെളിഞ്ഞതു മിന്നു ടീമിലെത്തിയതോടെയാണ്. പ്രതിസന്ധികളെ അതിജീവിച്ചുള്ള മിന്നുവിന്റെ നേട്ടം വലിയ പ്രചോദനവും അഭിമാനവുമായിരുന്നു. ആശ ശോഭനയുടെ ക്യാപ്റ്റൻസിയിലാണ് കേരളത്തിനായി കളിച്ചുതുടങ്ങിയത്. 

ലക്ഷ്യം ലോകകപ്പ് 

എനിക്കു പഴ്സനൽ കോച്ച് ഇല്ല. ഇതാണ് ഇന്ത്യൻ ടീം പ്രവേശനം വൈകിപ്പിച്ചതെന്നു തോന്നിയിട്ടുണ്ട്. മുൻപൊക്കെ സീസൺ കഴിഞ്ഞാൽ പരിശീലനത്തിനു പോകാൻ കഴിഞ്ഞിരുന്നില്ല. കെസിഎ ക്യാംപ് ദിവസങ്ങളിൽ മാത്രമായി പ്രാക്ടീസ് ഒതുങ്ങിപ്പോയിരുന്നു. ഇപ്പോൾ 2 വർഷമായി എം. രാജഗോപാലിന്റെ കീഴിലാണു പരിശീലനം. അതു നല്ല മാറ്റമുണ്ടാക്കി. പ്രതീക്ഷിച്ചപോലെ ടീമിലെത്തി. ഇനി എല്ലാ ഫോർമാറ്റിലും ഇന്ത്യയ്ക്കായി കളിക്കണം. ക്രിക്കറ്റ് ലോകകപ്പ് കളിക്കുക; പറ്റിയാൽ കപ്പ് എടുക്കുക- അതാണ് അടുത്ത ലക്ഷ്യം.

English Summary:

Sajana Sajeevan Interview

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com