അവസാന പന്ത് ബൗണ്ടറി കടത്താൻ റാഷിദ് ഖാന് സാധിച്ചില്ല; ഡൽഹി ത്രില്ലർ ജയിച്ച് ക്യാപിറ്റൽസ്
Mail This Article
ന്യൂഡൽഹി ∙ ‘എവിടെ തിരിഞ്ഞങ്ങു നോക്കിയാലും അവിടെല്ലാം ത്രില്ലർ മത്സരങ്ങൾ കാണാം’ എന്ന പതിവ് ഐപിഎലിലെ ഗുജറാത്ത് ടൈറ്റൻസ്– ഡൽഹി ക്യാപിറ്റൽസ് പോരാട്ടവും തെറ്റിച്ചില്ല ! അടിയും തിരിച്ചടിയും ജയപരാജയങ്ങളും മാറിമറിഞ്ഞ സൂപ്പർ പോരാട്ടത്തിൽ ഗുജറാത്തിനെതിരെ ഡൽഹിക്ക് 4 റൺസ് ജയം. ഡൽഹി ഉയർത്തിയ 225 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഗുജറാത്തിന്, മുകേഷ് കുമാർ എറിഞ്ഞ 20–ാം ഓവറിൽ 19 റൺസായിരുന്നു ജയിക്കാൻ ആവശ്യം.
സ്ട്രൈക്കിൽ റാഷിദ് ഖാൻ. ആദ്യ രണ്ടു പന്തുകൾ ഫോർ. അടുത്ത രണ്ടു പന്തുകളിൽ റൺ നേടാൻ റാഷിദിന് സാധിച്ചില്ല. ബാക്കി 2 പന്തിൽ വേണ്ടത് 11 റൺസ്. അഞ്ചാം പന്തിൽ സിക്സ് നേടിയെങ്കിലും അടുത്ത പന്ത് ബൗണ്ടറി കടത്താൻ അഫ്ഗാൻ താരത്തിന് കഴിഞ്ഞില്ല. ഡൽഹിക്ക് 4 റൺസിന്റെ ആവേശജയം. സ്കോർ: ഡൽഹി 20 ഓവറിൽ 4ന് 224. ഗുജറാത്ത് 20 ഓവറിൽ 8ന് 220.
നേരത്തെ, ക്യാപ്റ്റൻ ഋഷഭ് പന്തിന്റെയും (43 പന്തിൽ 88 നോട്ടൗട്ട്) അക്ഷർ പട്ടേലിന്റെയും (43 പന്തിൽ 66) വെടിക്കെട്ട് അർധ സെഞ്ചറികളുടെ ബലത്തിലാണ് ഡൽഹി കൂറ്റൻ സ്കോർ കണ്ടെത്തിയത്. സായ് സുദർശൻ (39 പന്തിൽ 65), ഡേവിഡ് മില്ലർ (23 പന്തിൽ 55) എന്നിവരുടെ അർധ സെഞ്ചറികളുടെ കരുത്തിൽ ഗുജറാത്ത് തിരിച്ചടിച്ചെങ്കിലും ജയിക്കാൻ അതു പോരായിരുന്നു.
പൊരുതി ഗുജറാത്ത്
225 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഗുജറാത്തിന് തുടക്കത്തിൽ തന്നെ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനെ (6) നഷ്ടമായി. എന്നാൽ രണ്ടാം വിക്കറ്റിൽ ഒന്നിച്ച വൃദ്ധിമാൻ സാഹ (25 പന്തിൽ 39)– സായ് സുദർശൻ സഖ്യം 49 പന്തിൽ 82 റൺസ് കൂട്ടിച്ചേർത്ത് ഗുജറാത്തിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. ഇരുവരും പുറത്തായതിനു പിന്നാലെ, കൗണ്ടർ അറ്റാക്കിലൂടെ റൺ കണ്ടെത്തിയ ഡേവിഡ് മില്ലർ, ഗുജറാത്തിനെ പൊരുതാവുന്ന നിലയിൽ എത്തിച്ചു. മില്ലർ പുറത്തായതോടെ തോൽവി ഉറപ്പിച്ച ഗുജറാത്തിന് അവസാന ഓവർ വരെ പ്രതീക്ഷ നൽകിയത് 11 പന്തിൽ പുറത്താകാതെ 21 റൺ നേടിയ റാഷിദ് ഖാന്റെ ഇന്നിങ്സാണ്.
പന്താട്ടം
പതിവു ശൈലിയിൽ തുടങ്ങിയ ഓപ്പണർ പൃഥ്വി ഷായെയും (7 പന്തിൽ 11) ജേക്ക് ഫ്രേസറെയും (14 പന്തിൽ 23) ഒരേ ഓവറിൽ പുറത്താക്കിയ മലയാളി താരം സന്ദീപ് വാരിയർ മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഗുജറാത്തിന് ആധിപത്യം നൽകി. തന്റെ അടുത്ത ഓവറിൽ ഷായ് ഹോപ്പിനെയും (5) സന്ദീപ് പുറത്താക്കിയതോടെ പവർപ്ലേ അവസാനിക്കുമ്പോൾ 3ന് 44 എന്ന നിലയിലായിരുന്നു ഡൽഹി.
മൂന്നാം വിക്കറ്റിൽ 68 പന്തിൽ 113 റൺസ് കൂട്ടിച്ചേർത്ത അക്ഷർ പട്ടേൽ– ഋഷഭ് പന്ത് സഖ്യമാണ് ആതിഥേയരെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ഐപിഎലിൽ ഒരു ഇന്നിങ്സിൽ ഏറ്റവുമധികം റൺസ് വഴങ്ങുന്ന താരമായി ഗുജറാത്ത് പേസർ മോഹിത് ശർമ. ഡൽഹിക്കെതിരായ മത്സരത്തിൽ 4 ഓവറിൽ വിക്കറ്റില്ലാതെ 73 റൺസാണ് മോഹിത് വഴങ്ങിയത്.