ADVERTISEMENT

ഹൈദരാബാദ് ∙ ജയം അനിവാര്യമായ മത്സരത്തിൽ ബോളർമാർ അവസരത്തിനൊത്തുയർന്നതോടെ ഐപിഎലിൽ ബെംഗളൂരു ജീവൻ നിലനിർത്തി. നിർണായക മത്സരത്തിൽ സൺറൈസേഴ്സ് ഹൈദാരാബാദിനെതിരെ ബെംഗളൂരു റോയൽ ചാലഞ്ചേഴ്സിന് 35 റൺസ് ജയം. ആദ്യം ബാറ്റു ചെയ്ത് 207 റൺസിന്റെ വിജയലക്ഷ്യമുയർത്തിയ ബെംഗളൂരു ഹൈദരാബാദിന്റെ കരുത്തുറ്റ ബാറ്റിങ് നിരയെ 171 റൺസിൽ പിടിച്ചുകെട്ടുകയായിരുന്നു. സീസണിൽ കഴിഞ്ഞ 6 മത്സരങ്ങളിലും തോൽവി വഴങ്ങിയ ബെംഗളൂരുവിന് പ്ലേഓഫിലേക്കുള്ള നേരിയ സാധ്യത നിലനിർത്താൻ ഇനിയുള്ള എല്ലാ മത്സരങ്ങളിലും ജയം അനിവാര്യമാണ്. സ്കോർ: ബെംഗളൂരു– 20 ഓവറിൽ 7ന് 206. ഹൈദരാബാദ്– 20 ഓവറിൽ 8ന് 171.

അതിവേഗ അർധ സെഞ്ചറിയുമായി തിളങ്ങിയ ബെംഗളൂരു താരം രജത് പാട്ടിദാറാണ് പ്ലെയർ ഓഫ് ദ് മാച്ച്. വിരാട് കോലിയും (43 പന്തിൽ 51) അർധ സെ‍ഞ്ചറി നേടി. സീസണിൽ ഇതിനു മുൻപ് ഏറ്റുമുട്ടിയപ്പോൾ ബെംഗളൂരുവിനെതിരെ 287 റൺസ് നേടിയ ഹൈദരാബാദ് ബാറ്റർമാർ 207 റൺസ് വിജയലക്ഷ്യം അനായാസം കീഴട‌ക്കാമെന്ന പ്രതീക്ഷയിലാണ് ഇന്നലെ മറുപടി ബാറ്റിങ്ങിനിറങ്ങിയത്. എന്നാൽ ആദ്യ ഓവറിൽ അപകടകാരിയായ ട്രാവിസ് ഹെഡിനെ (1) വിൽ ജാക്സ് പുറത്താക്കിയതോടെ ബെംഗളൂരുവിന് ആശ്വാസമായി. അഭിഷേക് ശർമ (31), എയ്ഡൻ മാർക്രം (7), ഹെൻറിച് ക്ലാസൻ (7) എന്നിവരെക്കൂടി പവർപ്ലേയ്ക്കുള്ളിൽ തന്നെ പുറത്താക്കി ബെംഗളൂരു ബോളർമാർ കളിപിടിച്ചെടുത്തു.

 നേരത്തേ ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബെംഗളൂരുവിനു ആശിച്ച തുടക്കമാണ് ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിയും (12 പന്തിൽ 25) വിരാട് കോലിയും ചേർന്നു നൽകിയത്.  പവർപ്ലേയിൽ 61 റൺസ് നേടിയശേഷം കോലിയുട‌െ സ്കോറിങ്ങിന്റെ വേഗം കുറഞ്ഞതു ബെംഗളൂരുവിനു തിരിച്ചടിയായി. ആദ്യ 18 പന്തിൽ 32 റൺസ് നേടിയ താരത്തിനു തുടർന്നുള്ള 25 പന്തുകളിൽ നേടാനായത് 19 റൺസ് മാത്രം. നാലാമനായി എത്തിയ പാട്ടിദാറിന്റെ ഇന്നിങ്സാണ് റൺറേറ്റ് നഷ്ടം നികത്തി ബെംഗളൂരുവിന്റെ സ്കോറുയർത്തിയത്. 

English Summary:

Royal Challengers Bengaluru wins against Sunrisers Hyderabad in IPL cricket match

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com