ADVERTISEMENT

തമ്പീ മയിൽവാഹനാ.. ഞാൻ തലയല്ലെടാ.. തല എടുക്കറവൻ... ലൂസിഫറിലെ മോഹൻലാലിന്റെ ഈ ഡയലോഗ് മുർതാദാ ഫാൾ‌ കേട്ടിട്ടുണ്ടോയെന്നറിയില്ല. കേട്ടാലും ഇല്ലെങ്കിലും മുംബൈ എഫ്സിയുടെ ഈ സെനഗൽ താരം ഇപ്പോൾ ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിലെ  ലൂസിഫറാണ്. മയിൽവാഹനന്മാരായ എതിരാളികളുടെ തല, തലകൊണ്ടുതന്നെ കൊയ്തെടുക്കുന്ന ലൂസിഫർ, യഥാർഥ ‘തലൈവൻ’. ഡീപ് ഡിഫൻഡറാണെങ്കിലും ഗോളടിക്കുന്നത് ഹരമായി മാറ്റുന്നവൻ, അതിലേറെയും ഹെഡ്ഡർ. 6 അടി 3 ഇഞ്ച് ഉയരമുള്ള ഈ കാരിരുമ്പിന്റെ ‘പ്രവർത്തനമേഖല’ പ്രതിരോധമാണ്.

പക്ഷേ എതിരാളികളുടെ സംരക്ഷിതമേഖലയിലേക്ക് നിരന്തരം റെയ്ഡ് നടത്തും. അവിടം നാശം വിതച്ച് നിമിഷനേരംകൊണ്ട് സ്വന്തം പ്രതിരോധത്തിൽ തിരിച്ചെത്തും. അങ്ങനെ 100 മീറ്റർ നീളമുള്ള കളിക്കളത്തിലെ ഷട്ടിലടിക്കിടെ ഒരു റെക്കോർഡും ഫാൾ സ്വന്തമാക്കി. ഐഎസ്എൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ പ്രതിരോധനിരക്കാരൻ. 3 സീസണുകളിലായി 11 ഗോൾ. 11 –ാം ഗോൾ നേടിയത് വെള്ളിയാഴ്ച നടന്ന മത്സരത്തിൽ. ഈസ്റ്റ് ബംഗാളിനെതിരെയുള്ള കളിയിലെ ഏകഗോൾ ഈ ഡിഫൻഡറുടെതായിരുന്നു – ഒരു ഹെഡ്ഡർ. ഈ സീസണിലെ രണ്ടാം ഗോൾ. ആദ്യഗോൾ ബെംഗളൂരു എഫ്സിക്കെതിരെയായിരുന്നു, അതും ഹെഡ്ഡർ.

ഈസ്റ്റ് ബംഗാളിനെതിരെയുള്ള മത്സരത്തിൽ ഫാൾ എന്ന 33 കാരൻ സെന്റർബാക്കിന്റെ ടച്ച് മാപ്പ് രസകരമാണ്. 5 തവണയാണ് എതിർഗോൾമേഖലയിൽ ആക്രമണം നടത്തിയത്. അതിൽ 3 ഷോട്ടും ഓൺ ടാർഗറ്റാണ്. അതിലൊന്ന് ഗോളും. സ്വന്തം പ്രതിരോധത്തിലും കറുപ്പിന്റെ ഏഴഴകുതന്നെ. 7 ക്ലിയറൻസ്, 3 വിജയകരമായ ഇന്റർസെപ്ഷൻ (തടയിടൽ), 2 ബ്ലോക്ക്. പന്തിനെയും എതിർനിരയെയും സ്വന്തം പ്രവർത്തനമേഖലയിലേക്ക് അടുപ്പിക്കാത്ത കാർക്കശ്യം കഴിഞ്ഞ കളിയിലും ഏറെ കണ്ടു.

ഈ സീസണിൽ ഉടനീളം ഫാളിന്റെയും കൂട്ടരുടെയും അതിർത്തിസംരക്ഷണം എത്രത്തോളം ശക്തമായിരുന്നെന്ന് കണക്കുകൾ വ്യക്തമാക്കും. 12 കളികളിൽ ഉദ്ഘാടനമത്സരത്തിലെ (നോർത്ത് ഈസ്റ്റ് യുണൈറ്റഡ്) തോൽവി മാത്രം. 9 ജയം, 2 സമനില. അടിച്ചത് 18 ഗോൾ, തിരിച്ചുവാങ്ങിയത് വെറും 4 എണ്ണം മാത്രം. മുംബൈ ഇരുമ്പുമറയുടെ ഉൾക്കാമ്പ് ഈ കണക്കിലുണ്ട്.

കഴിഞ്ഞ 2 സീസണിലും ഫാൾ എഫ്സി ഗോവയുടെ താരമായിരുന്നു. ആദ്യ സീസണിൽ 4 ഗോൾ നേടി, കഴിഞ്ഞ വർഷം 5 ഗോൾ. ഈ സീസണിലെ 11 കളിയടക്കം ആകെ കളത്തിലിറങ്ങിയത് 54 തവണ. 

∙ കൂടെക്കിടക്കുന്നവന്റെ രാപ്പനി

കൂടെ കിടക്കുന്നവനേ രാപ്പനി അറിയൂ എന്നു പറയുംപോലെയാണ് ഫാളും മുംബൈ എഫ്സി പരിശീലകൻ സെർജിയോ ലൊബേറയും തമ്മിലുള്ള കെമിസ്ട്രി. കഴിഞ്ഞ 2 സീസണിലും ലൊബേറ എഫ്സി ഗോവയുടെ പരിശീലകനായിരുന്നു. ഐഎസ്എലിലെ ഏറ്റവും വിജയിയായ കോച്ച്. ഇത്തവണ മുംബൈയിലേക്ക് പോന്നപ്പോൾ ലൊബേറ, ഫാളിനെയും കൂടെക്കൂട്ടി. ആ തീരുമാനം ഫാളിന്റെ ഹെഡ്ഡർ പോലെ  ഒരിഞ്ചുപോലും പിഴവില്ലാത്തതായിരുന്നെന്ന് ടീം മാനേജ്മെന്റിനും കാണികൾക്കും ഇപ്പോൾ വ്യക്തമായി.

പഴയൊരു പരിചയത്തിന്റെ പേരിലാണ് ഫാളിനെ ലൊബേറ ഗോവയിലെത്തിച്ചത്. 5 വർഷം മുൻപ് മൊറോക്കോ ടീമായ മൊഗ്രെബ് തെഥ്വാനിന്റെ പരിശീലകനായിരുന്നു ലൊബേറ. അന്നു തന്റെ രണ്ടാംവരവിൽ അവിടെയുണ്ട് ഫാൾ. ഇതേ ക്ലബിൽ 2006ലാണ് ഫാൾ തന്റെ കരിയർ ആരംഭിച്ചത്. 6 വർഷത്തിനുശേഷം കുവൈറ്റ് അടക്കമുള്ള രാജ്യങ്ങളിലെ ക്ലബ്ബുകളിലേക്കു മാറി. വീണ്ടും ഇവിടേക്ക് വന്നപ്പോൾ ലൊബേറയായിരുന്നു കോച്ച്. മൊറോക്കോയിൽനിന്ന് ഗോവയിലേക്കു പോന്നപ്പോൾ ലൊബേറ ആദ്യം കൂട്ടിയത് ഫാളിനെയായിരുന്നു.   

English Summary: Mourtada Fall becomes highest scoring defender in ISL history

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com