സാമ്പത്തിക കുരുക്കിൽ മെസ്സിയുടെ ഭാവി; കരാർ അവസാനിച്ചിട്ടും പുതിയ കരാറില്ല!
Mail This Article
ബാർസിലോന ∙ സ്പാനിഷ് ലാ ലിഗ ഫുട്ബോളിലെ കടുത്ത സാമ്പത്തിക ചട്ടങ്ങൾ കാരണമാണു ലയണൽ മെസ്സിയുമായി പുതിയ കരാർ ഒപ്പിടാൻ വൈകുന്നതെന്നു ബാർസിലോന ക്ലബ് പ്രസിഡന്റ് ജോൻ ലാപോർട്ട. ജൂൺ 30നു ബാർസയുമായുള്ള കരാർ കാലാവധി അവസാനിച്ച മെസ്സി ഇപ്പോൾ ഏതു ക്ലബ്ബിലേക്കും സ്വതന്ത്രമായി മാറാൻ സാധിക്കുന്ന ഫ്രീ ഏജന്റ് സ്റ്റെയ്റ്റസിലാണ്. ജൂലൈ ഒന്നിനു മുൻപ് പുതിയ കരാർ ഒപ്പിടാൻ ബാർസയും മെസ്സിയും ശ്രമിച്ചെങ്കിലും ലാ ലിഗയിലെ സാമ്പത്തിക നിയന്ത്രണങ്ങളാണു പ്രശ്നമെന്നു ലാപോർട്ട വെളിപ്പെടുത്തി.
‘മെസ്സി ബാർസയിൽ വേണമെന്നു ക്ലബ്ബും ഇവിടെത്തന്നെ തുടരണമെന്ന് അദ്ദേഹവും ആഗ്രഹിക്കുന്നു. എന്നാൽ, ക്ലബ്ബുകളുടെ വരുമാനമനുസരിച്ചു മാത്രം കളിക്കാരുടെ വേതനമെന്ന ലാ ലിഗ നയമാണു പുതിയ കരാർ ഒപ്പിടാൻ തടസ്സം. ഇതേക്കുറിച്ചു മെസ്സിയുമായി ചർച്ച നടത്തി വരികയാണ്’ – ലാപോർട്ട പറഞ്ഞു.
ലോകത്ത് ഏറ്റവുമധികം വരുമാനമുള്ള ക്ലബ്ബുകളിലൊന്നാണു ബാർസിലോനയെങ്കിലും കഴിഞ്ഞ സീസണിൽ 12.5 കോടി യൂറോ (ഏകദേശം 1100 കോടി രൂപ) നഷ്ടം സംഭവിച്ചിരുന്നു. കഴിഞ്ഞ സീസണിലെ ടിക്കറ്റ് വരുമാനം പൂർണമായും നഷ്ടമായതോടെ ഇത്തവണ കളിക്കാരെ വാങ്ങാനും മറ്റും പണം ചെലവഴിക്കാൻ ബാർസയ്ക്കു കടുത്ത നിയന്ത്രണമാണുള്ളത്. ലോകത്ത് ഏറ്റവുമധികം പ്രതിഫലം പറ്റുന്ന താരമായ മെസ്സിയുമായി കരാറിലെത്താൻ ബാർസ വൈകുന്നതിനു കാരണവും ഇതാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
English Summary: Barcelona President explains why Lionel Messi hasn't been offered a new contract