ADVERTISEMENT

മഡ്രിഡ് ∙ ഐരാവതം കണക്കെ തലയെടുപ്പുള്ള വെളുത്ത ടീം ബസ്, മുന്നിൽ വഴികാട്ടിയായി ആഡംബര കാർ, ചുറ്റിലും അകമ്പടിയേകി കുതിരപ്പട; കളിതുടങ്ങും മുൻപേ വിജയമുറപ്പിച്ചായിരുന്നു സ്വന്തം തട്ടകമായ സാന്തിയാഗോ ബെർണബ്യൂവിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരായ യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോൾ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിനായി റയൽ മഡ്രിഡ് എത്തിയത്. എന്നാൽ ആവേശപ്പോരാട്ടത്തിനൊടുവിൽ റയലിനെ സമനിലയിൽ (3–3) പിടിച്ച സിറ്റി, സെമി ബെർത്തിനുള്ള ടിക്കറ്റെടുക്കാൻ റയൽ കോച്ച് കാർലോ ആഞ്ചലോട്ടിയെയും സംഘത്തെയും രണ്ടാംപാദ ക്വാർട്ടറിനായി ഇത്തിഹാദിലേക്ക് ക്ഷണിച്ചു. അർസനൽ– ബയൺ മ്യൂണിക് ആവേശപ്പോരാട്ടവും 2–2 സമനിലയിൽ പിരിഞ്ഞു.

അടി, തിരിച്ചടി

അരങ്ങൊരുക്കി കാത്തിരുന്ന റയലിന്റെ ആത്മവിശ്വാസത്തിനുമേൽ ആദ്യ വെടി പൊട്ടിക്കാൻ സിറ്റി മിഡ്ഫീൽഡർ ബെർണാഡോ സിൽവയ്ക്കു വേണ്ടിവന്നത് രണ്ടേ രണ്ടു മിനിറ്റാണ്. ബോക്സിനു പുറത്തുനിന്ന് ജാക്ക് ഗ്രീലിഷിനെ ഒറെലിയൻ ഷുവമേനി ഫൗൾ ചെയ്തതിനു ലഭിച്ച ഫ്രീ കിക്ക്, അളന്നുമുറിച്ച ഒരു ഇടംകാൽ കിക്കിലൂടെ സിൽവ വലയിലെത്തിച്ചു. അർത്തിരമ്പിയ ബെർണബ്യൂ സ്റ്റേഡിയം അക്ഷരാർഥത്തിൽ നിശബ്ദമായ നിമിഷം. എന്നാൽ സിറ്റിയുടെ സന്തോഷത്തിന് 10 മിനിറ്റ് മാത്രമായിരുന്നു ആയുസ്സ്. വലതുവിങ്ങിലൂടെ എഡ്വേഡോ കമവിൻഗ നടത്തിയ കുതിപ്പ് അവസാനിച്ചത് സിറ്റി പോസ്റ്റിലെ ഇടതുമൂലയിലാണ്. കമവിൻഗയുടെ ബുള്ളറ്റ് ഷോട്ട്, സിറ്റി ക്യാപ്റ്റൻ റൂബൻ ഡയസിന്റെ ദേഹത്തുതട്ടി പോസ്റ്റിലേക്ക്. സെൽഫ് ഗോൾ! റയൽ –1 സിറ്റി –1. രണ്ടു മിനിറ്റിനുള്ളിൽ, ഇടതു വിങ്ങിലൂടെ യുവതാരം റോഡ്രിഗോ നടത്തിയ സോളോ റൺ വഴി റയൽ രണ്ടാം ഗോളും സ്വന്തമാക്കി. 41–ാം മിനിറ്റിൽ വിനിസ്യൂസ് ജൂനിയർ നടത്തിയ കൗണ്ടർ അറ്റാക്ക്, സിറ്റി ഗോളി സ്റ്റെഫാൻ ഒർട്ടേഗ കൈപ്പിടിയിൽ ഒതുക്കിയില്ലായിരുന്നെങ്കിൽ 3–1ന്റെ ലീഡുമായി റയലിന് ആദ്യ പകുതി അവസാനിപ്പിക്കാമായിരുന്നു. 

രണ്ടാം പകുതിയുടെ തുടക്കം മുതൽ ഇരു ടീമുകളും അറ്റാക്കിങ് ഫുട്ബോളിലേക്കു തിരിഞ്ഞു. അതിന്റെ ഫലം ആദ്യം കണ്ടത് സിറ്റിയായിരുന്നു. 65–ാം മിനിറ്റിൽ ഇരുപത്തിമൂന്നുകാരൻ ഫിൽ ഫോഡന്റെ കർവിങ് ഷോട്ട് ചെന്നുപതിച്ചത് റയൽ പോസ്റ്റിന്റെ വലതുമൂലയിൽ. ഫോഡൻ നൽകിയ ഷോക്ക് വിട്ടുമാറും മുൻപേ, ക്രൊയേഷ്യൻ താരം യോഷ്കോ ഗവാർഡിയോളിലൂടെ (70) സിറ്റിയുടെ മൂന്നാം ഗോൾ. സ്വന്തം മണ്ണിൽ തോ‍ൽവി വഴങ്ങേണ്ടി വരുമോ എന്നു ഭയന്ന റയൽ ആരാധകരുടെ രക്ഷകനായി 79–ാം മിനിറ്റിൽ ഫെഡറിക്കോ വാൽവർദെ അവതരിച്ചു. വിനിസ്യൂസ് ഉയർത്തി നൽകിയ പന്ത്, നിലംതൊടും മുൻപേ വാൽവർദെയുടെ ബുള്ളറ്റ് ഷോട്ട്. സ്കോർ 3–3. ഒടുവിൽ ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ സമനിലയുടെ നിരാശയേക്കാൾ ആശ്വാസത്തിന്റെ ചിരിയുമായാണ് റയൽ ആരാധകർ സ്റ്റേഡിയം വിട്ടത്.   17ന് രാത്രി 12.30ന് സിറ്റിയുടെ ഹോം ഗ്രൗണ്ടായ ഇത്തിഹാദിലാണ് രണ്ടാംപാദ മത്സരം.

English Summary:

Champions League quarter final Football match updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com