തായ‍്‌ലൻഡ് ഓപ്പൺ: സൈന മുന്നോട്ട്; കശ്യപ് പുറത്ത്
Mail This Article
ബാങ്കോക്ക് ∙ കഴിഞ്ഞ ദിവസം കോവിഡ് പരിശോധനയിൽ വശംകെട്ട ഇന്ത്യൻ താരം സൈന നെഹ്‍വാളിനു കോർട്ടിൽ കാലിടറിയില്ല; യോനക്സ് തായ‍്‌ലൻഡ് ഓപ്പൺ ബാഡ്മിന്റൻ ഒന്നാം റൗണ്ടിൽ മലേഷ്യയുടെ സെൽവദുരൈ കിസോനയെ സൈന തോൽപിച്ചു (21–15, 21–15). സൈനയുടെ ഭർത്താവും ഇന്ത്യയുടെ മുൻനിര പുരുഷതാരവുമായ പി.കശ്യപ് ആദ്യ റൗണ്ട് മത്സരത്തിനിടെ പിൻമാറി.
മുൻ ലോക ഒന്നാം നമ്പർ കെ.ശ്രീകാന്ത് സഹതാരം സൗരഭ് വർമയെ 21–12, 21–11നു തകർത്തു 2–ാം റൗണ്ടിലെത്തി. 4 തവണ കോവിഡ് പരിശോധന നടത്തിയതിന്റെ ഫലമായി മൂക്കിൽനിന്നു ചോര പൊടിഞ്ഞതിന്റെ ചിത്രം കഴിഞ്ഞ ദിവസം ശ്രീകാന്ത് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.
കാനഡയുടെ ജയ്സോൻ ആന്തണിക്കെതിരായ മത്സരത്തിനിടെയാണു കണങ്കാലിലെ പേശിവലിവിനെത്തുടർന്ന് കശ്യപ് പിൻമാറിയത്. ആദ്യ ഗെയിം 9–21നു കശ്യപിനു നഷ്ടപ്പെട്ടു. പക്ഷേ, 2–ാം ഗെയിം 21–13ന് ഇന്ത്യൻ താരം പിടിച്ചു. അവസാന ഗെയിമിൽ 8–14നു പിന്നിൽ നിൽക്കുന്നതിനിടെയാണു കശ്യപിന്റെ പിന്മാറ്റം. മലയാളിതാരം എച്ച്.എസ്.പ്രണോയ് മലേഷ്യയുടെ സീ ലീയോടു തോറ്റു (13–21, 21–14, 21–18). സമീർ വർമയും പുറത്തായി. പുരുഷ ഡബിൾസിൽ സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡി – ചിരാഗ് ഷെട്ടി സഖ്യം ആദ്യ റൗണ്ടിൽ ജയം നേടി.