ADVERTISEMENT

നവകേരള സദസിന്റെ ഭാഗമായി നടന്ന പരിപാടിയിൽ സീരിയലുകളെ പറ്റി നടി ഗായത്രി വര്‍ഷ പറഞ്ഞ കാര്യങ്ങള്‍ വൈറലായിരുന്നു. സീരിയലുകളില്‍ ഹിന്ദു കഥാപാത്രങ്ങള്‍ മാത്രമേ വരുന്നുള്ളുവെന്നും ദളിതനോ മറ്റ് മതത്തില്‍ നിന്നുള്ള കഥാപാത്രങ്ങളോ കുറഞ്ഞ് വരികയാണെന്നും നടി പറഞ്ഞിരുന്നു. ഇപ്പോഴിതാ ഗായത്രിക്ക് മറുപടിയുമായെത്തിയിരിക്കുകയാണ് നടൻ മനോജ് കുമാർ. സീരിയലില്‍ അങ്ങനൊന്നും ഇല്ലെന്നും  ഗായത്രിയുടെ അഭിപ്രായത്തോട് യോജിക്കാന്‍ പറ്റുന്നില്ലെന്നും മനോജ് കുമാർ യൂട്യൂബ് വിഡിയോയിൽ പറഞ്ഞു. 

‘കഴിഞ്ഞ ദിവസം ഒരു സുഹൃത്താണ് ഗായത്രിയുടെ വിഡിയോ അയച്ച് തന്നത്. അതുകണ്ടതിന് പിന്നാലെയാണ് പുതിയ വിഡിയോ ചെയ്യാമെന്ന് കരുതിയത്. ഈ വിഷയത്തെ കുറിച്ച് വിഡിയോ ചെയ്യാന്‍ കാരണം നമ്മുടെ മേഖലയില്‍ കയറി മാന്തിയത് കൊണ്ടപ്പോൾ അതിനെതിരെ പ്രതികരിക്കാമെന്ന് വിചാരിച്ചു. സീരിയലുകാരണോ, എന്നാല്‍ വെറുതേ രണ്ട് തെറി പറഞ്ഞിട്ട് പോകാമെന്നാണ് പലരും കരുതുന്നത്. സീരിയലിലുള്ളവര്‍ വൃത്തിക്കെട്ടവന്മാരാണെന്ന് ഒക്കെ പറയുന്നവരുണ്ട്. പൊതുജനങ്ങള്‍ ഇതൊക്കെ പറഞ്ഞാല്‍ കുഴപ്പമില്ല. സീരിയല്‍ മഹത്തരമായ കലയാണെന്നോ സമൂഹത്തെ ഉദ്ധരിക്കുന്ന സന്ദേശം നല്‍കുന്ന കലയാണോ എന്നൊന്നും ഞാൻ കരുതുന്നില്ല. സിനിമയും സീരിയലും ഒരു എന്റർടൈൻമെന്റ് മാത്രമാണ്. സിനിമയാണെങ്കിലും സീരിയലാണെങ്കിലും സന്ദേശമല്ല കൊടുക്കുന്നത്. കാണുക, മറക്കുക അത്രയേ ഉള്ളു. 

പലരും സിനിമ തെറ്റായ സന്ദേശം കൊടുക്കുന്നു എന്നൊക്കെ പറയും. സീരിയലിന് പിന്നെ ആ പേര് നേരത്തെ ഉള്ളതാണ്. എന്നാൽ ഗാന്ധി എന്ന സിനിമ കണ്ടതു കൊണ്ട് എല്ലാവരും നന്നായോ, ഇല്ല. ദൃശ്യം എന്ന സിനിമ കണ്ടത് കൊണ്ട് എന്ത് സന്ദേശമാണ് കിട്ടിയത്. അതിലൊരു കൊലപാതകം ഒളിപ്പിക്കുന്ന നായകന്‍ എന്നേ ഉള്ളു. അതിന്റെ മേക്കിങ്ങും അവതരണവുമൊക്കെ കണ്ടാല്‍ മതി. അതിനപ്പുറത്തേക്ക് ഒന്നുമില്ല. കാതൽ എന്ന സിനിമ വന്നപ്പോഴും വിമർശനം. സിനിമ കാണുക, മറക്കുക. അത് ജീവിതത്തിലേക്ക് എടുക്കേണ്ട കാര്യമില്ല. 

സിനിമ എല്ലാ പ്രായത്തിലുള്ളവരും കാണുന്നതാണ്. എന്നാല്‍ സീരിയലുകള്‍ കാണുന്നത് എന്റെ അമ്മയുടെ ഒക്കെ പ്രായത്തിലുള്ള സ്ത്രീകളാണ്. പ്രത്യേകിച്ച് വീട്ടമ്മമാരാണ്. പണ്ട് നോവലൊക്കെ വായിക്കുന്നതു പോലെയാണ് സീരിയൽ കാണുന്നത്.  അവര്‍ സന്തോഷിക്കുന്നു. അത്രയും മാത്രമേ അവര്‍ക്ക് വേണ്ടൂ. പിന്നെ ജോലിയൊക്കെ വിരമിച്ച് ഇരിക്കുന്ന പ്രായമായ പുരുഷന്മാരും മാത്രമാണ് സീരിയലുകൾ കാണുന്നത്. അല്ലാതെ ജോലി ചെയ്യുന്ന സ്ത്രീകള്‍ പോലും ഇപ്പോൾ അധികം സീരിയൽ കാണുന്നില്ല. വളരെ കുറച്ച് ആളുകളാണ് സീരിയൽ കാണുന്നത്. അവർ കാണുന്നതു കൊണ്ടാണ് അത് മുന്നോട്ട് പോകുന്നത്. 

ഗായത്രി വര്‍ഷ എന്റെ സുഹൃത്താണ്. അഭിനേത്രി എന്നതിനപ്പുറം അവർ ഒരു രാഷ്ട്രീയ പ്രവർത്തകയാണ്. ഇടതുപക്ഷ സഹായാത്രിയാണ്. അവർ പറഞ്ഞ രാഷ്ട്രീയത്തെ പറ്റി ഒന്നും പറയാനില്ല. അത് അവരുടെ ഇഷ്ടമാണ്. പലർക്കും പല രാഷ്ട്രീയമുണ്ടാകും. അതും നമ്മുടെ സൗഹൃദവുമായി ഒരു ബന്ധവുമില്ല. അവര്‍ക്ക് അതെല്ലാം പറയാനുള്ള സ്വതന്ത്ര്യമുണ്ട്. അതിനെ ഒന്നും ഞാന്‍ വിമര്‍ശിക്കുന്നില്ല. പിന്നെ ഗായത്രിയുടെ മറ്റ് പ്രസംഗം ഞാന്‍ കേള്‍ക്കാത്തതിന് കാരണം അവരുടെ സംസാരം കുറച്ച് സാഹിത്യമൊക്കെ കൂട്ടി കലര്‍ത്തിയുള്ളത് കൊണ്ടാണ്. എനിക്കങ്ങനെ പറയാനും അറിയില്ല, കേള്‍ക്കാനും വലിയ താല്‍പര്യമില്ല. 

എന്നാല്‍ സീരിയലിനെ പറ്റി അവര്‍ പറഞ്ഞതിനാണ് എന്റെ മറുപടി. ചില കോര്‍പറേറ്റുകളാണ് സീരിയലിനെ നിയന്ത്രിക്കുന്നതെന്നാണ് ഗായത്രി പറയുന്നത്. ഗായത്രിയും കുറച്ച് സീരിയലിന്റെ അന്നം ഉണ്ടതല്ലേ. എന്തിനാണ് ഇതിലേക്ക് സീരിയലിനെ വലിച്ചിടുന്നത്. രാഷ്ട്രീയക്കാർക്ക് ഇതൊക്കെ പറയാം. ഇതൊക്കെ രാഷ്ട്രീയക്കാരുടെ ചീപ്പ് തന്ത്രമാണ്. വോട്ട് വാങ്ങാന്‍ എന്ത് ചെയ്താലും അതിനിടയിലേക്ക് കലയെ വലിച്ചിടരുത്. കലയില്‍ അങ്ങനെയൊന്നുമില്ല. കലയിൽ വേണ്ട സമയങ്ങളിൽ ആവശ്യമുള്ളപ്പോൾ ഗായത്രി പറഞ്ഞപോലെയുള്ള കഥാപാത്രങ്ങൾ ഉണ്ട്. വേണ്ട സമയത്ത് കഥയില്‍ ഹിന്ദുവും ക്രിസ്ത്യാനിയും മുസ്ലീമുമൊക്കെ വന്നിട്ടുണ്ട്. ഇതൊക്കെ സവര്‍ണമേധാവിത്വമാണെന്ന് പറയുന്നതില്‍ കഥയില്ല. പറയുന്നതിൽ എന്തെങ്കിലും ഔചിത്യം വേണ്ടേ ഗായത്രി. ഇതൊരു മണ്ടത്തരമാണെന്നും ഗായത്രി ചിന്തിക്കണം. ഒരു സീരിയൽ മേഖലയിൽ നിന്ന് ഗായത്രി ഇങ്ങനെ പറയരുത്. അല്ലെങ്കിൽ ഇനി ഇത്തരത്തിലുള്ള സീരിയലിൽ ഒരു രംഗം ഞാൻ അവതരിപ്പിക്കില്ല എന്നു പറയാനുള്ള ആർജവമുണ്ടാകണം. ഗായത്രിക്ക് എന്തായാലും പാർട്ടി അടുത്ത തവണ സീറ്റ് തരും. വെറുതെ മലർന്ന് കിടന്ന് തുപ്പരുത്. നിങ്ങൾ ഒരു കലാകാരിയാണ്. കലയിലേക്ക് ഇതൊന്നും കൊണ്ടുവരരുത്. അതെന്റെ അപേക്ഷയാണ്’. മനോജ് കുമാർ പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com